കൊച്ചി: ജിഎസ്ടി ഫയലിംഗിന്റെ കാര്യത്തിൽ കേരളത്തിന്റെ പ്രകടനം മികച്ചതാണെന്ന് സെൻട്രൽ എക്സൈസ്, കസ്റ്റംസ് ആൻഡ് സർവീസ് ടാക്സസ് കേരള ചീഫ് കമ്മീഷണർ പുല്ലേല നാഗേശ്വരറാവു. അന്തർസംസ്ഥാന ചരക്കു നീക്കത്തിന് ഈ മാസം മുതൽ രാജ്യത്തെമ്പാടും പ്രാബല്യത്തിൽ വന്ന ഇ-വേ ബില്ലിന്റെ പ്രായോഗിക പ്രശ്നങ്ങൾ ചർച്ചചെയ്യാൻ ഫിക്കി (ഫെഡറേഷൻ ഓഫ് ഇന്ത്യൻ ചേംബർ ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രി) സ്റ്റേറ്റ് കൗണ്സിൽ സംഘടിപ്പിച്ച ബോധവത്കരണ ശില്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഫൈൻകൂടാതെ ജിഎസ്ടി ഫയൽ ചെയ്യുന്നതിൽ കൂടുതൽ ശ്രദ്ധ പതിപ്പിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
ഡാറ്റ അപര്യാപ്തതയാണ് പുതിയ നികുതി സംവിധാനം നേരിടുന്ന പ്രധാന വെല്ലുവിളിയെന്ന് മുഖ്യപ്രഭാഷണം നടത്തിയ കസ്റ്റംസ് കമ്മീഷണർ സുമിത് കുമാർ പറഞ്ഞു. ചെറുകിട ഇടത്തരം സ്ഥാപനങ്ങൾ ജിഎസ്ടിയുമായി ബന്ധപ്പെട്ട് വൈദഗ്ധ്യമില്ലാത്ത കണ്സൾട്ടന്റുമാരിൽനിന്ന് ഉപദേശം തേടുന്നത് റീ ഫണ്ടിംഗിലും മറ്റും പ്രശ്നങ്ങൾ സൃഷ്ടിക്കുന്നുണ്ട്.
ചരക്കു നീക്കത്തിന്റെ കാര്യത്തിൽ ഇന്ത്യയും കേരളവും ലോകത്തുണ്ടാകുന്ന മാറ്റങ്ങൾക്കനുസരിച്ച് മുന്നേറേണ്ടതുണ്ടെന്നു കേരള കൊമേഴ്സൽ ടാക്സസ് ഡെപ്യൂട്ടി കമ്മീഷണർ വി. ശ്യാംകുമാർ അഭിപ്രായപ്പെട്ടു.
ഫിക്കിയുടെ ജിഎസ്ടി കോ-ചെയറും കെപിഎംജി പരോക്ഷ നികുതി വിഭാഗം മേധാവിയുമായ സച്ചിൻ മേനോൻ, ഫിക്കി സ്റ്റേറ്റ് കോ-ചെയർ ദീപക് എൽ. അസ്വാനി, ഫിക്കി സ്റ്റേറ്റ് ഹെഡ് സാവിയോ മാത്യു എന്നിവരും പ്രസംഗിച്ചു. തുടർന്ന് ജിഎസ്ടിയുമായും ഇ-വേ ബില്ലുമായും ബന്ധപ്പെട്ട് വിവിധ സെഷനുകളിലായി സെൻട്രൽ ജിഎസ്ടി, സ്റ്റേറ്റ് ജിഎസടി സീനിയർ ഉദ്യോഗസ്ഥർ, റെഗുലേറ്റർമാർ എന്നിവർ ചർച്ചകൾ നയിച്ചു.
ജിഎസ്ടി ഫയലിംഗ്: കേരളത്തിന്റെ പ്രകടനം മികച്ചതെന്ന് നാഗേശ്വരറാവു
01:19 AM Apr 20, 2018 | Deepika.com