തൃശൂർ: വരാപ്പുഴ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ടു മെഡിക്കൽ ബോർഡ് രൂപികരിക്കുന്നതിനെതിരേ പ്രതിഷേധവുമായി ഫോറൻസിക് സർജൻമാരുടെ സംഘടന രംഗത്തെത്തി.
പോസ്റ്റ്മോർട്ടം ചെയ്ത ഡോക്ടർ മരണ കാരണം കൃത്യമായി കണ്ടെത്തിയിട്ടും വീണ്ടും മരണ കാരണം കണ്ടെത്താനെന്ന പേരിൽ മെഡിക്കൽ ബോർഡ് രൂപികരിക്കുന്നത് ശരിയല്ലെന്നും ഇക്കാര്യത്തിൽ മുഖ്യമന്ത്രിയെ നേരിൽകണ്ട് പ്രതിഷേധം അറിയിക്കുമെന്നും കേരള മെഡിക്കോ ലീഗൽ സൊസൈറ്റി ഭാരവാഹിയായ ഡോ.ഹിതേഷ് ശങ്കർ അറിയിച്ചു.
ഏതെങ്കിലും രോഗിയുടെ ചികിത്സയിൽ പിഴവുണ്ടോയെന്നു കണ്ടെത്താൻ മെഡിക്കൽ ബോർഡ് രൂപികരിക്കുന്നത് ഇതിനു മുന്പും കേരളത്തിൽ ഉണ്ടായിട്ടുണ്ട്. എന്നാൽ, കൊലപാതകക്കേസിൽ മരണകാരണം കണ്ടെത്താൻ മെഡിക്കൽ ബോർഡ് രൂപികരിക്കുന്നതിൽ അപാകതയുണ്ട്. പോസ്റ്റ്മോർട്ടം ചെയ്ത ഡോക്ടറുടെ വിശ്വാസ്യതയാണ് ചോദ്യംചെയ്യപ്പെടുന്നത്. ഇത് അനുവദിക്കാൻ കഴിയില്ലെന്ന നിലപാടിലാണ് കേരള മെഡിക്കോ ലീഗൽ സൊസൈറ്റി.
പോസ്റ്റ്മോർട്ടംചെയ്ത ഡോക്ടർ മരണ കാരണവും രേഖപ്പെടുത്തിയിട്ടുണ്ട്. അദ്ദേഹം ഇപ്പോഴും സർവീസിലുണ്ട്. പോസ്റ്റ്മോർട്ടം ചെയ്ത ഡോക്ടർക്കു പറയാനുള്ളതിനേക്കാൾ കൂടുതലൊന്നും മെഡിക്കൽ ബോർഡിനു പറയാൻ കഴിയില്ല. മെഡിക്കൽ ബോർഡ് അനാവശ്യമാണ്. ഇതൊരു കൊലപാതകമാണെന്നു പോലീസ് തന്നെ സ്ഥിരീകരിച്ചു. വയറിനേറ്റ ആഘാതമാണ് മരണകാരണമെന്നു പോസ്റ്റ്മോർട്ടത്തിൽ വ്യക്തമായിട്ടുമുണ്ട്. പിന്നെ, ആര് വയറ്റിൽ ചവിട്ടിയെന്നു കണ്ടെത്തേണ്ടതു പോലീസാണ്. അതിനു മെഡിക്കൽ ബോർഡ് രൂപീകരിച്ചതുകൊണ്ട് കാര്യമില്ലെന്നും മെഡിക്കോ ലീഗൽ സൊസൈറ്റി ഭാരവാഹികൾ വ്യക്തമാക്കി.
വരാപ്പുഴ കസ്റ്റഡി മരണം: മെഡിക്കൽ ബോർഡ് അനാവശ്യമെന്ന് ഫോറൻസിക് സർജൻമാർ
01:19 AM Apr 20, 2018 | Deepika.com