കൊച്ചി: വരാപ്പുഴയിലെ കസ്റ്റഡി മരണത്തിൽ തങ്ങളെ ബലിയാടാക്കുകയാണെന്നു കേസിൽ അറസ്റ്റിലായ എറണാകുളം റൂറൽ ടൈഗർ ഫോഴ്സ് (ആർടിഎഫ്) അംഗങ്ങളുടെ വെളിപ്പെടുത്തൽ. പറവൂർ സിഐയുടെ നിർദേശപ്രകാരമാണു പ്രതികളെ പിടികൂടാൻ എത്തിയതെന്നും കേസിൽ തങ്ങളെ കുടുക്കാൻ ഉന്നതതല ഗൂഢാലോചന നടക്കുന്നതായും ഡിജിപിക്കും മുഖ്യമന്ത്രിക്കും അവരയച്ച വീഡിയോ സന്ദേശത്തിൽ ഉദ്യോഗസ്ഥർ ആരോപിക്കുന്നു. ഇക്കാര്യങ്ങൾ കോടതിയെ അറിയിക്കുമെന്നും ഇവർ പറയുന്നു.
കസ്റ്റഡിമരണവുമായി ബന്ധപ്പെട്ട സത്യങ്ങൾ പുറത്തുവരണം. മരിച്ച ശ്രീജിത്തിന്റെ കുടുംബത്തിനൊപ്പം തങ്ങളുടെ കുടുംബങ്ങൾക്കും നീതി ലഭിക്കണം. ഇതിനായി നുണ പരിശോധനയ്ക്കു വരെ തയാറാണെന്നും അറസ്റ്റിലായ ജിതിൻരാജ്, സന്തോഷ്കുമാർ, സുമേഷ് എന്നിവർ പറയുന്നു.
വീഡിയോ സന്ദേശത്തിൽ പറയുന്നതിങ്ങനെ: പിടികൂടാൻ എത്തിയപ്പോൾ ശ്രീജിത് വീട്ടിൽ ഉറങ്ങുകയായിരുന്നു. ഭാര്യ വിളിച്ച് എഴുന്നേൽപ്പിക്കുകയും അമ്മ ഷർട്ട് എടുത്തുകൊടുക്കുകയും ചെയ്തു. സിഐ ഏർപ്പാടാക്കിയ രണ്ടു വാഹനമാണു സ്ഥലത്തെത്തിയിരുന്നത്. ശ്രീജിത്തിനെ ഞങ്ങൾ ഇതിൽ കയറ്റി പോലീസ് സ്റ്റേഷനിലേക്ക് അയയ്ക്കുകയായിരുന്നു. പിന്നീടു കേസിലെ മറ്റൊരു പ്രതിയെ പിടികൂടാനായി ഓട്ടോറിക്ഷ വിളിച്ചു പോയി. ഈ പ്രതിയെക്കുറിച്ചു സൂചന നൽകാൻ തയാറായ ഗണേശനൊപ്പമാണു യാത്രതിരിച്ചത്. ഗണേശനോടു ചോദിച്ചാൽ ഇക്കാര്യം വ്യക്തമാകും.
കസ്റ്റഡി മരണത്തിൽ തങ്ങൾക്കെതിരേ ഗുരുതര ആരോപണങ്ങൾ ഉയരുന്നുണ്ടെന്നു മാധ്യമങ്ങൾ വഴിയാണ് അറിഞ്ഞത്. ശ്രീജിത്തിനു പരിക്കേറ്റിട്ടുണ്ടെന്നും മറ്റും വാർത്തകൾ പുറത്തു വന്നശേഷവും വരാപ്പുഴ സ്റ്റേഷനുമായി ബന്ധപ്പെട്ട ആരും തങ്ങളെ വിളിച്ച് കാര്യങ്ങൾ തിരക്കിയില്ല. പോലീസ് സ്റ്റേഷനുമായി ബന്ധപ്പെട്ട എന്തെങ്കിലും പ്രശ്നങ്ങളോ കാര്യങ്ങളോ ഉണ്ടായാൽ സാധാരണയായി പ്രതികളെ പിടിച്ച ഉദ്യോഗസ്ഥരോടു കാര്യങ്ങൾ തിരക്കാറുണ്ട്. എന്നാൽ, ഇവിടെ അതുണ്ടായില്ല.
പുറത്തുവരുന്ന വിവരങ്ങൾ പ്രകാരം ശ്രീജിത്തിന്റെ ഭാര്യ മനുഷ്യാവകാശ കമ്മീഷനു നൽകിയ മൊഴിയിൽ പറയുന്നത് തങ്ങൾ രാത്രിയിൽ ശ്രീജിത്തിനെ സ്റ്റേഷനിൽ പോയി കണ്ടുവെന്നാണ്. ഇതു തെറ്റാണെന്ന് അന്വേഷണത്തിൽ മനസിലാക്കാൻ കഴിയും. ഏകദേശം രാത്രി 11ഓടെ വരാപ്പുഴ സ്റ്റേഷനിൽനിന്നു കേസിലെ മറ്റു മൂന്നു പ്രതികളെ പിടികൂടാനായി ഇറങ്ങിയ തങ്ങൾ പിന്നീടു സ്റ്റേഷനിലേക്കു ചെന്നിട്ടില്ല.
വരാപ്പുഴ ആക്രമണവുമായി ബന്ധപ്പെട്ട് ആകെ അഞ്ചു പ്രതികളെ പിടികൂടിയ തങ്ങൾ പിറ്റേ ദിവസം പുലർച്ചെ പെരുന്പാവൂരിലെത്തി മറ്റു ജോലികളിൽ വ്യാപൃതരാകുകയായിരുന്നു. ഫോണ് കോളുകളും മറ്റും പരിശോധിച്ചാൽ ഇതു വ്യക്തമാകും. കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് ആർടിഎഫ് ഉദ്യോഗസ്ഥർ പ്രതിക്കൂട്ടിലാകുമെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞപ്പോൾ നിജസ്ഥിതി അറിയിക്കാനായി തങ്ങളുടെ മൊബൈൽ ഫോണുകളും പിടികൂടിയ ശേഷം പകർത്തിയ പ്രതികളുടെ ചിത്രങ്ങളും സഹിതം അന്വേഷണ സംഘത്തിനു കൈമാറിയിരുന്നു.
ശ്രീജിത്തിനു പുറമെ പിടികൂടി പോലീസിനു കൈമാറിയ മറ്റ് അഞ്ചു പ്രതികളുടെയും ചിത്രങ്ങൾ പകർത്തിയിരുന്നു. ഇതും സംഘത്തിനു കൈമാറി. ഇതെല്ലാം വിശദമായി പരിശോധിച്ച ശേഷമാണു ചോദ്യം ചെയ്തത്. ഞങ്ങളെ ടാർജറ്റ് ചെയ്യുന്ന തരത്തിലാണ് ആരോപണങ്ങളെല്ലാം പുറത്തുവരുന്നത്. തങ്ങളെ കരുവാക്കി തെറ്റു ചെയ്തവർ രക്ഷപ്പെടാനുള്ള ശ്രമം നടത്തുന്നുണ്ടെന്നും വീഡിയോ സന്ദേശത്തിൽ പറയുന്നു.
കേസിൽ നേരത്തെ ചോദ്യം ചെയ്തു വിട്ടയച്ച ശേഷമാണ് മൂന്നുപേരും ചേർന്നു വീഡിയോ സന്ദേശം തയാറാക്കിയിരിക്കുന്നത്. ആർടിഎഫ് ഉദ്യോഗസ്ഥരെ കരുവാക്കി സിഐ, എസ്ഐ അടക്കമുള്ള ഉയർന്ന ഉദ്യോഗസ്ഥരെയും വരാപ്പുഴ പോലീസിനെയും രക്ഷിക്കാൻ ശ്രമങ്ങൾ നടക്കുന്നുവെന്ന ആരോപണങ്ങൾക്കു ബലമേകുന്നതാണ് അറസ്റ്റിലായ ഉദ്യോഗസ്ഥരുടെ വെളിപ്പെടുത്തൽ.
"ശ്രീജിത്തിനു മർദനമേറ്റതു വീടിനടുത്തുവച്ച്'
കൊച്ചി: കസ്റ്റഡിയിലെടുക്കുന്പോൾ നടന്ന റൂറൽ ടൈഗർ ഫോഴ്സിന്റെ (ആർടിഎഫ്) മർദനമാണു ശ്രീജിത്തിന്റെ മരണത്തിനു കാരണമായതെന്നു വ്യക്തമാക്കി റിമാൻഡ് റിപ്പോർട്ട്. വീടിനടുത്തുവച്ചാണു മർദനമേറ്റത്. അന്യായമായാണു ശ്രീജിത്തിനെ സ്റ്റേഷനിലെത്തിച്ചത്. കസ്റ്റഡിയിലെടുത്തതു മുതൽ ജീപ്പിൽ കയറ്റുന്നതു വരെ ശ്രീജിത്തിനെ ആർടിഎഫ് ഉദ്യോഗസ്ഥർ മർദിച്ചുവെന്നു സാക്ഷികളായ ശ്രീജിത്തിന്റെ ഭാര്യ അഖില, അമ്മ ശ്യാമള, സഹോദരൻ സജിത്ത് എന്നിവർ മൊഴി നൽകിയിട്ടുണ്ട്.
ഡോക്ടർമാരുടെ മൊഴിയും അവരുടെ ചികിത്സാ റിപ്പോർട്ടും പ്രകാരം വീടിനടുത്തുവച്ചാണു മർദനമേറ്റിരിക്കുന്നതെന്നു വ്യക്തമായിട്ടുണ്ട്. വീട്ടിൽനിന്ന് ഇറക്കി കസ്റ്റഡിയിലെടുത്ത ശേഷം നടത്തിയ മർദനത്തിന്റെ തീവ്രതയിൽ ആന്തരികാവയവങ്ങൾക്കേറ്റ ഗുരുതര പരിക്കുകൾ മൂലമാണു ശ്രീജിത്തിന്റെ മരണമുണ്ടായതെന്നും റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു. കേസുമായി ബന്ധപ്പെട്ടവരുടെ ഫോണ് രേഖകൾ പരിശോധിച്ചതിൽനിന്നു പ്രതികളുടെ പങ്ക് വ്യക്തമായിട്ടുണ്ട്.
മൂന്നു പോലീസുകാർ റിമാൻഡിൽ
കൊച്ചി: വരാപ്പുഴയിൽ കസ്റ്റഡിയിലിരിക്കെ ശ്രീജിത്ത് എന്ന യുവാവ് മരിച്ച സംഭവത്തിൽ അറസ്റ്റിലായ റൂറൽ ടൈഗർ ഫോഴ്സ് (ആർടിഎഫ്) അംഗങ്ങളായ മൂന്നു പോലീസുകാരെ റിമാൻഡ് ചെയ്തു. കളമശേരി എആർ ക്യാന്പ് പോലീസുകാരുമായ ജിതിൻ രാജ്, സന്തോഷ്കുമാർ, സുമേഷ് എന്നിവരെയാണ് 14 ദിവസത്തേക്കു റിമാൻഡ് ചെയ്തത്. പ്രതികളെ പിന്നീടു കാക്കനാട് ജില്ലാ ജയിലിലേക്കു മാറ്റി.
ഇന്നലെ വൈകുന്നേരം 6.45 ഓടെ പറവൂർ മജിസ്ട്രേറ്റ് രാമു രാമശ്ചന്ദ്രഭാനുവിന്റെ വസതിയിലാണു മൂന്നു പേരെയും ഹാജരാക്കിയത്. പ്രതികളുടെ ജാമ്യാപേക്ഷ ഇന്നു പരിഗണിക്കും. തിരിച്ചറിയൽ പരേഡ് നടത്താനുള്ളതിനാൽ മുഖം കറുത്തതുണികൊണ്ടു മറച്ചാണു പ്രതികളെ എത്തിച്ചത്.
കൊലക്കുറ്റം ഉൾപ്പെടെ ഇന്ത്യൻ ശിക്ഷ നിയമത്തിലെ 302, 341, 342, 323 വകുപ്പുകളും സംഘം ചേർന്നുള്ള ഗൂഢാലോചനയ്ക്കുള്ള 34-ാം വകുപ്പുമാണു പ്രതികൾക്കെതിരേ ചുമത്തിയിരിക്കുന്നത്.
രണ്ടു വണ്ടികളിലായാണു പ്രതികളെ കൊണ്ടുവന്നത്. ഒരു മണിക്കൂറോളം മജിസ്ട്രേറ്റിന്റെ മുറിക്കുള്ളിൽ പ്രതികളും ഒപ്പം പോലീസും ഉണ്ടായിരുന്നു. പിന്നീട് പോലീസുകാർ പുറത്തിറങ്ങുകയും പ്രതികൾ മാത്രം മജിസ്ട്രേറ്റിനു മുറിയിലാവുകയും ചെയ്തു. തങ്ങൾ നിരപരാധികളാണെന്നു മജിസ്ട്രേറ്റിനു മുന്നിൽ പോലീസുകാർ മൊഴി നൽകി. ഉന്നത ഉദ്യോഗസ്ഥരുടെ നിർദേശത്തിന്റെ അടിസ്ഥാനത്തിൽ ശ്രീജിത്തിനെ കസ്റ്റഡിയിലെടുത്ത ശേഷം പറവൂർ സിഐ അയച്ച വാഹനത്തിൽ കയറ്റിവിടുകയാണു ചെയ്തതെന്നും മൊഴി നൽകിയിട്ടുണ്ട്.
അതേസമയം, ആർടിഎഫ് ഉദ്യോഗസ്ഥരുടെ മർദനത്തിലാണു ശ്രീജിത്തിന്റെ മരണ കാരണമായ പരിക്കുണ്ടായതെന്നു റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു. നടപടിക്രമങ്ങൾക്കു ശേഷം രാത്രി 8.45ഓടെ പ്രതികളെ പുറത്തെത്തിച്ചു. ബുധനാഴ്ച രാത്രി ഏഴരയോടെയാണ് ഇവരെ അറസ്റ്റ് ചെയ്തത്. അന്വേഷണ സംഘം ഇന്നലെയും ഇവരെ ചോദ്യംചെയ്തു. മൊഴികളിൽ വൈരുധ്യങ്ങൾ ഉള്ളതിനാൽ കൂടുതലും ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിലാണു പോലീസ് ആർടിഎഫ് അംഗങ്ങളെ പ്രതി ചേർത്തിരിക്കുന്നത്.
നിലവിൽ പ്രതി ചേർത്തവരെ കൂടാതെ പറവൂർ സിഐ ക്രിസ്പിൻ സാം, വരാപ്പുഴ എസ്ഐ ജി.എസ്. ദീപക്, ഗ്രേഡ് എഎസ്ഐ സുധീർ, സീനിയർ സിവിൽ പോലീസ് ഓഫീസർ സന്തോഷ് ബേബി എന്നിവരെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തിട്ടുണ്ട്. മരിച്ച ശ്രീജിത്തിനു പലതവണ മർദനമേറ്റിട്ടുണ്ടെന്നു ബോധ്യമായിട്ടുണ്ട്. ഇതിൽ എവിടെവച്ചു നടന്ന മർദനത്തിലാണു മരണ കാരണമായ കുടലിനേറ്റ മുറിവുണ്ടായതെന്ന കാര്യത്തിൽ വ്യക്തത വരാനിരിക്കുന്നതേയുള്ളൂ.
മെഡിക്കൽ ബോർഡിന്റെ നിഗമനങ്ങൾ ഇതിൽ നിർണായകമാകും. രണ്ടു ദിവസത്തിനുള്ളിൽ മെഡിക്കൽ ബോർഡിന്റെ റിപ്പോർട്ട് ലഭിക്കും. ഇതിനുശേഷമെ കൂടുതൽ പേരെ പ്രതിയാക്കുന്നതിനെക്കുറിച്ചു തീരുമാനമുണ്ടാകൂ. ശ്രീജിത്തിന്റെ അറസ്റ്റിനിടയാക്കിയ വാസുദേവന്റെ വീടാക്രമണക്കേസിൽ കസ്റ്റഡിയിലായിരുന്ന ഒന്പത് പ്രതികളെയും ഇന്നലെ കോടതിയിൽ ഹാജരാക്കി 21 വരെ റിമാൻഡ് ചെയ്തു.
അറസ്റ്റിലായ ആർടിഎഫ് ഉദ്യോഗസ്ഥരുടെ വീഡിയോ സന്ദേശം; "ഞങ്ങളെ ബലിയാടാക്കാൻ ഉന്നതതല ഗൂഢാലോചന’
01:19 AM Apr 20, 2018 | Deepika.com