ഒറ്റപ്പാലം: ലോകം ഞങ്ങളുടെ കളിസ്ഥലം എന്ന മുദ്രാവാക്യമുയർത്തി പ്രവർത്തിക്കുന്ന അമേരിക്കയിലെ അയേണ്ബട്ട് അസോസിയേഷൻ എന്ന ഓണ്ലൈൻ ബൈക്ക് റൈഡിംഗ് ചലഞ്ചിന്റെ ആദ്യഘട്ടത്തിലാണ് ഒറ്റപ്പാലം സ്വദേശി മിഥുൻഘോഷ് മരിച്ചതെന്ന് പോലീസ്.
അറുപതിനായിരം മെന്പർമാരുള്ള ഇന്റർനാഷണൽ വെബ്സൈറ്റിന്റെ ബൈക്ക് റൈഡിംഗ് ചലഞ്ചിന്റെ ഭാഗമായുള്ള റൈഡുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തിയ പോലീസിനാണ് ഈ വിവരങ്ങൾ ലഭിച്ചത്. മിഥുൻഘോഷ് 221 കിലോമീറ്റർ ദൂരം റൈഡിന്റെ ഭാഗമായി സഞ്ചരിച്ചതായി പോലീസ് കണ്ടെത്തി.
ബുധനാഴ്ച പുലർച്ചെ പൂന-ബംഗളൂരു ഹൈവേയിലെ ചിത്രദുർഗയിലാണ് ഒറ്റപ്പാലം പാലപ്പുറം സമതയിൽ സുഗതന്റെ മകൻ മിഥുൻഘോഷ് (22) ബൈക്ക് ലോറിയുമായി കൂട്ടിയിടിച്ചു മരിച്ചത്. എൻജിനിയറിംഗ് അവസാന വർഷ വിദ്യാർഥിയായ യുവാവ് ബൈക്ക് റൈഡിൽ അതീവ തത്പരനായിരുന്നു.
ചില സുഹൃത്തുക്കളോട് ഗോ ചലഞ്ച് എന്ന യാത്രയെ സംബന്ധിച്ചു മിഥുൻ സൂചിപ്പിച്ചിരുന്നതായും പോലീസ് പറഞ്ഞു. 22 മണിക്കൂർകൊണ്ട് 1,624 കിലോമീറ്റർ ദൂരം സഞ്ചരിക്കണമെന്നതാണ് റൈഡിന്റെ നിയമം.
ചൊവ്വാഴ്ച വൈകുന്നേരം ആറിന് കോയന്പത്തൂരിലേക്കെന്നു പറഞ്ഞാണ് മിഥുൻ പോയതെന്നു വീട്ടുകാർ പറഞ്ഞു. യാത്രചെയ്യേണ്ട വഴികളുടെ മാപ്പ് മിഥുൻഘോഷിന്റെ പാലപ്പുറത്തെ വീടിന്റെ കിടപ്പുമുറിയിലെ വാതിലിൽനിന്നു പോലീസ് കണ്ടെടുത്തു.
പാലക്കാട്ടുനിന്നു ബംഗളൂരുവിലേക്കും അവിടെനിന്നു ഹുബ്ലിയിലേക്കും യാത്രപോകുന്ന രീതിയിലുള്ള മാപ്പാണ് കണ്ടെടുത്തത്. ഇതു സംബന്ധിച്ച് പോലീസ് അന്വേഷണം നടത്തുകയാണ്. നിരവധി പേരുടെ ജീവനെടുത്ത ബ്ലൂ വെയ്ൽ ഒാൺലൈൻ ഗെയിമിനു ശേഷം യുവതലമുറയ്ക്കു മുന്നിൽ മറ്റൊരു കെണിയാവുകയാണ് വേഗഭ്രമവും ഇതിനെ ചൂഷണം ചെയ്യുന്ന ഗ്രൂപ്പുകളും.
കർണാടകയിൽ പോസ്റ്റ്മോർട്ടത്തിനു ശേഷം മൃതദേഹം ഇന്നലെ വൈകുന്നേരത്തോടെ വീട്ടിലെത്തിച്ചു.
മിഥുൻഘോഷിന്റെ മരണം ബൈക്ക് റൈഡിംഗ് മരണക്കളിക്കിടെയെന്നു പോലീസ്
01:03 AM Apr 20, 2018 | Deepika.com