കൊച്ചി: ഭാരതസഭയുടെ വളർച്ചയ്ക്കും മതസൗഹാർദരംഗത്തും മഹനീയ സംഭാവനകൾ നൽകിയ ഇടയശ്രേഷ്ഠനെയാണു ആർച്ച്ബിഷപ് ഡോ. ഏബ്രഹാം വിരുത്തക്കുളങ്ങരയുടെ വിയോഗത്തിലൂടെ നഷ്ടമായതെന്നു സീറോ മലബാർ സഭ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി. സഭ വലിയ പ്രതീക്ഷവയ്ക്കുന്ന യുവജനശുശ്രൂഷയ്ക്കു ഉണർവും പുതിയ മാനങ്ങളും നൽകാൻ അദ്ദേഹത്തിനായി.
34-ാം വയസിൽ മെത്രാൻ ചുമതലയിലേക്കെത്തിയെന്നത് അദ്ദേഹത്തിന്റെ അജപാലനശൈലിക്കു ചുരുങ്ങിയ കാലംകൊണ്ടു ലഭിച്ച സ്വീകാര്യതയെയാണ് ഓർമിപ്പിക്കുന്നത്. മധ്യപ്രദേശിലെ ഖാണ്ട്വ രൂപതയുടെ പ്രഥമ മെത്രാൻ എന്ന നിലയിൽ 21 വർഷക്കാലം നടത്തിയ സേവനം സഭയുടെ സംവിധാനങ്ങളിൽ മാത്രമല്ല, സാമൂഹ്യരംഗങ്ങളിലും പ്രതിഫലിച്ചു. ഖാണ്ഡുവയിലെ ഹൈന്ദവ, മുസ്ലിം സഹോദരങ്ങളുമായി ഊഷ്മളമായ ബന്ധം സ്ഥാപിക്കാനും വളർത്താനും അദ്ദേഹത്തിനായി. 1998 മുതൽ നാഗ്പൂർ ആർച്ച്ബിഷപ് എന്ന നിലയിൽ അതിരൂപതയുടെ സമഗ്രമായ വളർച്ച സാധ്യമാക്കിയതിനൊപ്പം അദ്ദേഹം മുന്നോട്ടുവച്ച മതസൗഹാർദ ദർശനങ്ങളും ദേശീയോദ്ഗ്രഥന കാഴ്ചപ്പാടുകളും ഉത്തരേന്ത്യയിൽ കത്തോലിക്കാ സഭയ്ക്കു സ്വീകാര്യത വർധിക്കാൻ സഹായകമായിട്ടുണ്ട്.
സീറോ മലബാർ സഭയുടെ ഒരു മകൻ എന്ന നിലയിൽ ഈ സഭയോടും എക്കാലവും വലിയ വാത്സല്യവും സ്നേഹവും കടപ്പാടും ആർച്ച്ബിഷപ് വിരുത്തക്കുളങ്ങര പ്രകടിപ്പിച്ചിട്ടുണ്ട്. ഉത്തരേന്ത്യയിലെ സീറോ മലബാർ രൂപതകളുടെ പ്രവർത്തനങ്ങൾക്കും മിഷനറിമാർക്കും അദ്ദേഹം നൽകിയ പ്രോത്സാഹനങ്ങൾ വലുതായിരുന്നു. സഭയുടെ ഏത് ആവശ്യങ്ങൾക്കും എവിടെയും ഓടിയെത്തുന്ന സവിശേഷശൈലി എടുത്തുപറയേണ്ടതുണ്ട്.
ആഴത്തിലുള്ളതും ചടുലവുമായ പ്രഭാഷണങ്ങളിലൂടെ അനേകർക്കു സുവിശേഷ ദർശനങ്ങളുടെയും നന്മയുടെയും പ്രചോദനമാകാൻ ആർച്ച്ബിഷപ് വിരുത്തക്കുളങ്ങരയ്ക്കായി. ഭാരതസഭയുടെ യുവജനശുശ്രൂഷകൾക്കു ദിശാബോധവും ഊർജവും പകരാൻ അദ്ദേഹം അത്യധ്വാനം ചെയ്തു. 1986ൽ സിബിസിഐ യുവജന കമ്മീഷൻ ആരംഭിച്ചപ്പോൾ പ്രഥമ ചെയർമാനായും ജീസസ് യൂത്തിന്റെ എക്ലേസിയാസ്റ്റിക്കൽ അഡ്വൈസറായും അദ്ദേഹം നിയോഗിക്കപ്പെട്ടതു യുവജനശുശ്രൂഷയിലുള്ള അദ്ദേഹത്തിന്റെ തീവ്രമായ ആഭിമുഖ്യമറിഞ്ഞാണ്.
ആർച്ച്ബിഷപ് വിരുത്തക്കുളങ്ങരയുടെ അപ്രതീക്ഷിതമായ വിയോഗത്തിൽ അനുശോചനം അറിയിക്കുന്നു. വേർപാടിൽ ദുഖിക്കുന്ന നാഗ്പൂർ അതിരൂപതയുടെയും കുടുംബാംഗങ്ങളുടെയും വേദനയിൽ പങ്കുചേരുന്നതിനൊപ്പം, അദ്ദേഹത്തിന്റെ ആത്മശാന്തിക്കായി പ്രാർഥിക്കുകയും ചെയ്യുന്നതായും കർദിനാൾ മാർ ജോർജ് ആലഞ്ചേരി അനുശോചന സന്ദേശത്തിൽ പറഞ്ഞു.
പാവങ്ങളുടെ ഇടയൻ: കർദിനാൾ മാർ ക്ലീമിസ് ബാവ
തിരുവനന്തപുരം: നാഗ്പൂർ ആർച്ച്ബിഷപ് ഏബ്രഹാം വിരുത്തക്കുളങ്ങരയുടെ ആകസ്മിക വിയോഗത്തിൽ മലങ്കര കത്തോലിക്കാസഭ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ അഗാധമായ ദുഃഖം രേഖപ്പെടുത്തി.
ഒരു കാലഘട്ടത്തിൽ രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ മെത്രാൻ എന്ന നിലയിൽ സവിശേഷവും ഊർജസ്വലവുമായ നേതൃത്വവുമാണ് അദ്ദേഹം ഭാരതസഭയ്ക്ക് നൽകിയിട്ടുള്ളത്. പാവങ്ങളുടെ ഇടയൻ എന്ന നിലയിൽ അദ്ദേഹം നൽകിയിട്ടുള്ള സവിശേഷമായ നേതൃത്വവും ഉൾക്കാഴ്ചകളും ഭാരതസഭ നന്ദിയോടെ ഓർക്കുന്നു. അജപാലന ശുശ്രൂഷയിൽ പുലർത്തിയിട്ടുള്ള ലാളിത്യവും പാവങ്ങളോടുള്ള പക്ഷംചേരലും ശ്രദ്ധേയമാണ്. മലങ്കര സുറിയാനി കത്തോലിക്ക സഭയെ സംബന്ധിച്ച് അതിന്റെ ഏറ്റവും പ്രിയപ്പെട്ട സുഹൃത്തും അഭ്യുദയകാംക്ഷിയുമായിരുന്നു ആർച്ച്ബിഷപ് വിരുത്തക്കുളങ്ങര എന്ന് കർദിനാൾ മാർ ക്ലീമിസ് ബാവ പറഞ്ഞു.
തീക്ഷ്ണമതിയായ മിഷനറി: മാർ പവ്വത്തിൽ
ചങ്ങനാശേരി: 1977ൽ മെത്രാനായി അഭിഷിക്തനായ ഡോ. ഏബ്രഹാം വിരുത്തക്കുളങ്ങരയുടെ പെട്ടെന്നുള്ള വേർപാട് വേദനാജനകമാണെന്ന് ആർച്ച്ബിഷപ് മാർ ജോസഫ് പവ്വത്തിൽ. വളരെ ചെറുപ്പത്തിൽത്തന്നെ, 34 -ാമത്തെ വയസിൽ മേൽപ്പട്ട ശുശ്രൂഷയ്ക്കായി നിയോഗിക്കപ്പെട്ട അദ്ദേഹം തീക്ഷ്ണമതിയായ ഒരു മിഷനറിയായിരുന്നു. 1977 ൽ രൂപീകൃതമായ ഖാണ്ട്വ രൂപതയുടെ പ്രഥമ മെത്രാനെന്ന നിലയിലും നാഗ്പൂർ അതിരൂപതയുടെ മെത്രാപ്പോലീത്ത എന്ന നിലയിലും സ്തുത്യർഹമായ രീതിയിൽ പ്രവർത്തിച്ചു. സഭയുടെ പൊതുവായ കാര്യങ്ങളിൽ ഏറെ ശ്രദ്ധിച്ചിരുന്ന അദ്ദേഹം സീറോ മലബാർ സഭയോടും പ്രത്യേക സ്നേഹം പുലർത്തി. കഴിഞ്ഞദിവസം സാഗർ രൂപതാധ്യക്ഷന്റെ മെത്രാഭിഷേക കർമത്തിലും അദ്ദേഹം സജീവമായിരുന്നു. സിബിസിഐ സമ്മേളനത്തിൽ അദ്ദേഹത്തിന്റെ സാന്നിധ്യവും സഹകരണവും നന്ദിയോടെ ഒാർക്കുന്നുവെന്നും മാർ പവ്വത്തിൽ അനുശോചന സന്ദേശത്തിൽ പറഞ്ഞു.
ലളിത ജീവിതശൈലിയുടെ ഉടമ: മാർ മാത്യു മൂലക്കാട്ട്
കോട്ടയം:ആർച്ച്ബിഷപ് മാർ എബ്രാഹം വിരുത്തക്കുളങ്ങരയുടെ ആകസ്മിക വേർപാടിൽ കെസിബിസി സെക്രട്ടറി ജനറലും കോട്ടയം അതിരൂപത മെത്രാപ്പോലീത്തയുമായ മാർ മാത്യു മൂലക്കാട്ട് അനുശോചിച്ചു.
ആഴമായ ദൈവവിശ്വാസത്തിലും പ്രാർഥനാ ചൈതന്യത്തിലും സഭാസ്നേഹത്തിലും അടിയുറച്ചു മേൽപ്പട്ട ശുശ്രൂഷ നിർവഹിച്ച പിതാവിന്റെ ലളിത ജീവിതശൈലിയും അജപാലന തീക്ഷ്ണതയും ഏറെ ശ്രദ്ധേയമായിരുന്നുവെന്ന് അനുശോചന സന്ദേശത്തിൽ അദ്ദേഹം പറഞ്ഞു. യുവജന പ്രേഷിതരംഗത്ത് ശ്രദ്ധേയമായ ഇടപെടലുകൾ നടത്തിയ പിതാവ് ജീസസ് യൂത്തിന്റെ വളർച്ചയിൽ വഹിച്ച പങ്ക് നിർണായകമാണ്.
പിറന്ന നാടിനെയും ക്നാനായ സമുദായത്തെയും സവിശേഷമായി സ്നേഹിക്കുകയും പരിഗണിക്കുകയും ചെയ്തിരുന്ന ബിഷപ് ഭാരതസഭയുടെ വിവിധ പ്രവർത്തന മേഖലകളിൽ സജീവസാന്നിധ്യമായിരുന്നുവെന്നും അദ്ദേഹം അനുസ്മരിച്ചു.
മനുഷ്യബന്ധങ്ങളുടെ ആചാര്യൻ: മാർ ജോസഫ് പെരുന്തോട്ടം
ചങ്ങനാശേരി: എല്ലാവരോടും സ്നേഹോഷ്മള ബന്ധം പുലർത്തിയിരുന്ന ആചാര്യശ്രേഷ്ഠനായിരുന്നു ഡോ.ഏബ്രഹാം വിരുത്തക്കുളങ്ങരയെന്ന് ചങ്ങനാശേരി ആർച്ച്ബിഷപ് മാർ ജോസഫ് പെരുന്തോട്ടം.
ഉൗർജസ്വലതയോടെ പ്രവർത്തിച്ചിരുന്ന അദ്ദേഹത്തിന്റെ ആകസ്മികമായ വേർപാട് അവിശ്വസനീയമായി തോന്നുന്നു. ഇന്ത്യയിലെ കത്തോലിക്ക മെത്രാന്മാരുടെ സമ്മേളനത്തിൽ ആശയ വിനിമയങ്ങളിലൂടെയും ക്രിയാത്മകമായ വിമർശനങ്ങളിലൂടെയും വസ്തുനിഷ്ഠമായ വിലയിരുത്തലുകളിലൂടെയും പ്രായോഗികമായ നിർദേശങ്ങളിലൂടെയും അദ്ദേഹം എല്ലാവരുടെയും ശ്രദ്ധയാകർഷിച്ചിരുന്നു.
വ്യക്തിപരവും സഭാപരവും സമൂഹികവുമായ ബന്ധങ്ങൾക്ക് ഏറെ വിലകൽപ്പിച്ചിരുന്ന അദ്ദേഹം അതുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ പങ്കെടുക്കാൻ ദീർഘദൂരം യാത്രചെയ്യാനും മടികാണിച്ചിരുന്നില്ലെന്നും മാർ പെരുന്തോട്ടം അനുസ്മരിച്ചു.
ആത്മീയചൈതന്യം: കെസിസി കോട്ടയം അതിരൂപത സമിതി
കോട്ടയം: നാഗ്പൂർ രൂപത ആർച്ച് ബിഷപ് ഡോ. മാർ എബ്രഹാം വിരുത്തക്കുളങ്ങരയുടെ ദേഹവിയോഗത്തിൽ കെസിസി കോട്ടയം അതിരൂപത സമിതി അനുശോചനം രേഖപ്പെടുത്തി. ഭാരതത്തിലെ ക്രൈസ്തവ സമൂഹത്തിനു മിഷൻ രംഗങ്ങളിൽ നേതൃത്വം നൽകുവാൻ ദൈവം തെരഞ്ഞെടുത്ത ക്നാനായ സമുദായത്തിന്റെ ആത്മീയ ചൈതന്യമായിരുന്നു.
ചൈതന്യ പാസ്റ്ററൽ സെന്ററിൽ കെസിസി അതിരൂപത പ്രസിഡന്റ് സ്റ്റീഫൻ ജോർജിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വികാരി ജനറാൾ ഫാ. മൈക്കിൾ വെട്ടിക്കാട്ട്, ഷൈജി ഒട്ടപ്പള്ളി, സാബു മുണ്ടകപ്പറന്പിൽ, ബാബു കദളിമറ്റം, തൂഫാൻ തോമസ്, ജേക്കബ് വാണിയംപുരയിടം, പ്രഫ. തോമസ് മുല്ലപ്പള്ളിൽ, ജോസ് തൊട്ടിയിൽ, ബേബി മുളവേലിപ്പുറം എന്നിവർ അനുശോചനം രേഖപ്പെടുത്തി.
സഭാവളർച്ചയ്ക്കും മതസൗഹാർദത്തിനും ശ്രദ്ധേയസംഭാവന നൽകിയ ഇടയൻ: കർദിനാൾ മാർ ആലഞ്ചേരി
01:03 AM Apr 20, 2018 | Deepika.com