തൊടുപുഴ: ആഭ്യന്തര ഉത്പാദനം ഉയർത്തി സംസ്ഥാനത്തെ വൈദ്യുതിക്കമ്മി പരിഹരിക്കാൻ വൈദ്യുതിവകുപ്പിന്റെ ശ്രമം. 27.4065 ദശലക്ഷം യൂണിറ്റായിരുന്നു ഇന്നലെ രാവിലെ എട്ടിന് അവസാനിച്ച 24 മണിക്കൂറിലെ ഉത്പാദനം. ഇതിൽ 26.2689 ദശലക്ഷം യൂണിറ്റും ജലവൈദ്യുതിയായിരുന്നു. 20 ദശലക്ഷം യൂണിറ്റായിരുന്നു കഴിഞ്ഞയാഴ്ചയിലെ ശരാശരി പ്രതിദിന ആഭ്യന്തര ഉത്പാദനം.
പവർ പർച്ചേസ് എഗ്രിമെന്റ് പ്രകാരം കേരളത്തിനു ലഭിക്കേണ്ട വൈദ്യുതിയിലുണ്ടായ കുറവു ഭാഗികമായി പരിഹരിച്ചതും ആശ്വാസമായി. 150 മെഗാവാട്ടിന്റെ കുറവാണ് ഇന്നലെ സംസ്ഥാനത്തുണ്ടായത്.
കൽക്കരി ക്ഷാമം മൂലം ഛത്തീസ്ഗഡിലെ ജിൻഡാൽ പവർ പ്ലാന്റിൽ അടക്കം ഉത്പാദനം നിലച്ചതിനാൽ ബുധനാഴ്ച 300 മെഗാവാട്ടിന്റെ കുറവുവന്നിരുന്നു.
ഇടുക്കി പദ്ധതിയിലാണ് കൂടുതൽ വൈദ്യുതി ഉത്പാദിപ്പിച്ചത്. 11.298 ദശലക്ഷം യൂണിറ്റായിരുന്നു പദ്ധതിയുടെ മൂലമറ്റം പവർ ഹൗസിലെ ഇന്നലത്തെ ഉത്പാദനം.
ശബരിഗിരി 6.6115 ദശലക്ഷം യൂണിറ്റ്, ഇടമലയാർ 1.251, ഷോളയാർ 0.864, പള്ളിവാസൽ 0.5789, കുറ്റ്യാടി 2.2276, പന്നിയാർ 0.3854, നേര്യമംഗലം 0.5337, ലോവർ പെരിയാർ 0.512, പെരിങ്ങൽകുത്ത് 0.4248, കക്കാട് 0.868, കല്ലട 0.1907, മലങ്കര 0.1263 ദശലക്ഷം യൂണിറ്റ് എന്നിങ്ങനെയായിരുന്നു മറ്റ് പദ്ധതികളിലെ ഉത്പാദനം.
ചെങ്കുളം പവർ ഹൗസിലെ സർജിൽ ചോർച്ച കണ്ടെത്തിയതിനേത്തുടർന്ന് മാർച്ച് 18 മുതൽ പവർ ഹൗസ് അടച്ചിട്ടിരിക്കുകയാണ്.
49.847 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ് ഇന്നലെ പുറത്തുനിന്നും എത്തിച്ചത്. 62 ദശലക്ഷം യൂണിറ്റ് വരെ വൈദ്യുതി എത്തിക്കാനുള്ള ശേഷി നിലവിൽ ഗ്രിഡിനുണ്ട്. കേരളത്തിനു കേന്ദ്ര വിഹിതമായി ദിവസവും 35 ദശലക്ഷം യൂണിറ്റ് വരെ ലഭിക്കുന്നുണ്ട്.
ഇതിന് പുറമെ പവർ പർച്ചേസ് എഗ്രിമെന്റ് പ്രകാരം 25 ദശലക്ഷം യൂണിറ്റ് വരെ ലഭിക്കണം. ഇതിലാണ് രണ്ടുദിവസമായി കുറവു വന്നിരിക്കുന്നത്.
ജോണ്സണ് വേങ്ങത്തടം
ആഭ്യന്തര ഉത്പാദനം കൂട്ടി വൈദ്യുതി പ്രതിസന്ധി പരിഹരിക്കുന്നു
11:30 PM Apr 19, 2018 | Deepika.com