കൊച്ചി: വരാപ്പുഴയിൽ കസ്റ്റഡിയിലിരിക്കേ ശ്രീജിത്ത് എന്ന യുവാവ് കൊല്ലപ്പെട്ട സംഭവത്തിൽ സസ്പെൻഷനിലായ മൂന്നു പോലീസുകാരെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തു.
കളമശേരി എആർ ക്യാന്പിലെ പോലീസുകാരായ ജിതിൻരാജ്, സന്തോഷ്കുമാർ, സുമേഷ് എന്നിവരാണ് അറസ്റ്റിലായത്. എറണാകുളം റൂറൽ എസ്പിയുടെ പ്രത്യേക സ്ക്വാഡായ റൂറൽ ടൈഗർ ഫോഴ്സിലെ (ആർടിഎഫ്) അംഗങ്ങളായ ഇവരാണു ശ്രീജിത്തിനെ വീട്ടിൽനിന്നു കസ്റ്റഡിയിലെടുത്തത്.
കസ്റ്റഡി മരണത്തെത്തുടർന്നു റൂറൽ ടൈഗർ ഫോഴ്സ് പിരിച്ചുവിട്ടിരുന്നു. മൂന്നു പേരെയും ഇന്നലെ ആലുവ പോലീസ് ക്ലബിൽ വിളിച്ചുവരുത്തി ചോദ്യംചെയ്തശേഷം രാത്രി ഏഴരയോടെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. ഇന്നു രാവിലെ ഇവരെ കോടതിയിൽ ഹാജരാക്കും. തുടർന്നു തിരിച്ചറിയൽ പരേഡ് നടത്തും. കൊലക്കുറ്റം, അന്യായമായ തടങ്കലിൽ വയ്ക്കൽ ഉൾപ്പെടെയുള്ള കുറ്റങ്ങൾ പ്രതികൾക്കെതിരേ ചുമത്തുമെന്നാണു സൂചന. കേസിൽ കൂടുതൽ അറസ്റ്റ് അടുത്ത ദിവസങ്ങളിൽ ഉണ്ടാകുമെന്ന് അന്വേഷണ ഉദ്യോഗസ്ഥർ സൂചിപ്പിച്ചു.
ശ്രീജിത്തിനെ കസ്റ്റഡിയിലെടുക്കുന്ന സമയത്ത് വീട്ടിൽവച്ചും പോലീസ് ജീപ്പിൽവച്ചും സ്റ്റേഷനിൽവച്ചും മർദിച്ചതായി അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ട്. ആളു മാറിയാണു ശ്രീജിത്തിനെ കസ്റ്റഡിയിലെടുത്തതെന്ന കാര്യവും ശരിവയ്ക്കുന്നു. മരണകാരണമായ കുടലിനേറ്റ മുറിവ് എപ്പോൾ ഉണ്ടായെന്ന ചോദ്യമാണ് അന്വേഷണ സംഘത്തെ കുഴപ്പിച്ചത്. ആർടിഎഫ് ഉദ്യോഗസ്ഥരെയും വരാപ്പുഴ പോലീസിനെയും ചോദ്യംചെയ്തെങ്കിലും പരസ്പരം പഴിചാരുന്ന മൊഴികളാണു സംഘത്തിനു ലഭിച്ചത്. എന്നാൽ, ലഭ്യമായ തെളിവുകൾ കൂടുതലും ആർടിഎഫ് ഉദ്യോഗസ്ഥർക്ക് എതിരാവുകയായിരുന്നു.
വീടാക്രമണത്തെത്തുടർന്നു വാസുദേവൻ എന്നയാൾ ആത്മഹത്യ ചെയ്ത സംഭവത്തോടനുബന്ധിച്ചു കഴിഞ്ഞ ആറിന് രാത്രി 10.30 ഓടെയാണു ശ്രീജിത്തിനെ കസ്റ്റഡിയിലെടുത്തത്. പോലീസ് മർദനമേറ്റു ഗുരുതരാവസ്ഥയിൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഒന്പതിന് വൈകുന്നേരം ആറിനായിരുന്നു മരണം.
വാസുദേവന്റെ വീടാക്രമിച്ച കേസിൽ അറസ്റ്റിലായ പ്രതികളെയും ശ്രീജിത്തിനെ കസ്റ്റഡിയിലെടുത്ത പോലീസുകാരെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്തശേഷമാണ് പോലീസുകാരുടെ അറസ്റ്റ് രേഖപ്പെടുത്താൻ തീരുമാനമായത്.
തനിക്കു മർദനമേറ്റതു കസ്റ്റഡിയിലെടുത്ത പോലീസുകാരിൽനിന്നാണെന്നു ചികിത്സിച്ച ഡോക്ടറോടു ശ്രീജിത്ത് വെളിപ്പെടുത്തിയിരുന്നതായി മൊഴി ലഭിച്ചിരുന്നു.
ശ്രീജിത്തിന്റെ ഭാര്യയും അമ്മയും ചില അയൽവാസികളും നൽകിയ മൊഴിയും വീടാക്രമണക്കേസിലെ കൂട്ടുപ്രതികളുടെ മൊഴിയും പരിഗണിച്ചു.
വീട്ടിൽനിന്നു കസ്റ്റഡിയിലെടുത്ത ശേഷം ശ്രീജിത്തുമായി പോലീസ് വാഹനം വരാപ്പുഴ സ്റ്റേഷനിലേക്കുള്ള പ്രധാനവഴിയിൽനിന്നു മാറി സഞ്ചരിച്ചതായി അന്വേഷണസംഘത്തിനു വിവരം ലഭിച്ചിട്ടുണ്ട്. പോലീസ് വാഹനം കടന്നുപോയതായി പറയപ്പെടുന്ന റോഡിലെ സിസിടിവി ദൃശ്യങ്ങളിൽനിന്നാണ് ഇക്കാര്യം വ്യക്തമായത്.
മൂന്നു പോലീസുകാർ അറസ്റ്റിൽ
01:36 AM Apr 19, 2018 | Deepika.com