തിരുവല്ല: മലങ്കര മാർത്തോമ്മാ സുറിയാനി സഭയുടെ സഫ്രഗൻ മെത്രാപ്പോലീത്തയും റാന്നി - നിലയ്ക്കൽ ഭദ്രാസനാധ്യക്ഷനുമായ ഗീവർഗീസ് മാർ അത്തനാസിയോസ് (74) കാലം ചെയ്തു. ഇന്നലെ പുലർച്ചെ 4.40ന് എറണാകുളം പിവിഎസ് ആശുപത്രിയിലായിരുന്നു അന്ത്യം.
കബറടക്കം നാളെ രാവിലെ 10ന് സഭാ ആസ്ഥാനമായ തിരുവല്ല എസ്സിഎസ് അങ്കണത്തിലെ സെന്റ് തോമസ് പള്ളിയോടു ചേർന്നു പ്രത്യേകം തയാറാക്കിയ കബറിടത്തിൽ നടക്കും. സഭാധ്യക്ഷൻ ഡോ.ജോസഫ് മാർത്തോമ്മാ മെത്രാപ്പോലീത്ത മുഖ്യകാർമികത്വം വഹിക്കും.
ഏതാനും മാസങ്ങളായി കരൾ രോഗബാധിതനായി ചികിത്സയിലായിരുന്ന മാർ അത്തനാസിയോസ് ആശുപത്രിയിൽനിന്നു തിരികെ റാന്നിയിലെ ബിഷപ്സ് ഹൗസിലെത്തിയിരുന്നെങ്കിലും കഴിഞ്ഞദിവസം രോഗം മൂർച്ഛിച്ചതിനെത്തുടർന്ന് എറണാകുളം പിവിഎസ് ആശുപത്രിയിലേക്കു മാറ്റുകയായിരുന്നു. ചൊവ്വാഴ്ച വൈകുന്നേരം തൈലാഭിഷേക ശുശ്രൂഷ നടത്തി. ഡോ.ജോസഫ് മാർത്തോമ്മാ മെത്രാപ്പോലീത്തയും സഭയിലെ മറ്റ് ബിഷപ്പുമാരും ആശുപത്രിയിലെത്തിയിരുന്നു. ഭൗതികശരീരം പ്രത്യേക പ്രാർഥനകൾ നടത്തി ആശുപത്രിയിൽ നിന്നും ഏറ്റുവാങ്ങി. തുടർന്ന് ഇന്നലെ രാവിലെ എറണാകുളം ഇളങ്കുളം ദേവാലയത്തിൽ പൊതുദർശനത്തിനുവച്ചു. ഉച്ചകഴിഞ്ഞ് തിരുവല്ല എസ്സിഎസ് കോന്പൗണ്ടിലെ സെന്റ് തോമസ് ദേവാലയത്തിലെത്തിച്ചു. തുടർന്ന് കബറടക്ക ശുശ്രൂഷയുടെ ആദ്യഭാഗം നടത്തി. ഡോ.ജോസഫ് മാർത്തോമ്മാ മെത്രാപ്പോലീത്ത, ഡോ.ഫിലിപ്പോസ് മാർ ക്രിസോസ്റ്റം വലിയ മെത്രാപ്പോലീത്ത, മാർത്തോമ്മാ സഭയിലെ ഇതര ബിഷപ്പുമാർ എന്നിവർ സന്നിഹിതരായിരുന്നു.
ഇന്നു രാവിലെ സെന്റ് തോമസ് പള്ളിയിൽ കുർബാനയും തുടർന്ന് പ്രത്യേക പ്രാർഥനകളും നടക്കും. ഭൗതികശരീരം നാളെ രാവിലെ ദർശിക്കാനാകും.
ഗീവർഗീസ് മാർ അത്തനാസിയോസ് സഫ്രഗൻ മെത്രാപ്പോലീത്ത കാലം ചെയ്തു
01:36 AM Apr 19, 2018 | Deepika.com