കൊച്ചി: വരാപ്പുഴയിൽ കസ്റ്റഡിയിൽ മരിച്ച ശ്രീജിത്തിനെ യഥാസമയം റിമാൻഡ് ചെയ്യുന്നതിൽ വീഴ്ച വരുത്തിയെന്ന് ആക്ഷേപമുയർന്ന പറവൂർ ജുഡീഷൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് എം. സ്മിതയ്ക്കു സ്ഥലംമാറ്റം. ഞാറയ്ക്കലിലേക്കാണ് സ്ഥലംമാറ്റിയിരിക്കുന്നത്. ഞാറക്കൽ മജിസ്ട്രേട്ടായിരുന്ന രാമു രമേശ് ചന്ദ്രബാനുവിനു പകരമാണു സ്മിതയുടെ നിയമനം. സ്മിതയ്ക്ക് പകരം പറവൂർ കോടതിയിൽ മറ്റൊരു മജിസ്ട്രേട്ട് സുമി ചന്ദ്രന് അധികചുമതല നൽകി.
ശ്രീജിത്തിനെ റിമാൻഡ് ചെയ്യുന്നതിൽ പറവൂർ ജുഡീഷൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് വീഴ്ച വരുത്തിയെന്നു ചൂണ്ടിക്കാട്ടി റൂറൽ പോലീസ് മേധാവി എ.വി. ജോർജ് എറണാകുളം ചീഫ് ജുഡീഷൽ മജിസ്ട്രേട്ടിനു പരാതി നൽകിയിരുന്നു. കീഴ്ക്കോടതികളുടെ ചുമതലയുള്ള ഹൈക്കോടതിയിലെ സബോർഡിനേറ്റ് ജുഡിഷറി രജിസ്ട്രാർ കെ. ഹരിപാലിനും പരാതിയുടെ പകർപ്പ് നൽകിയിരുന്നു. പരാതിയെ തുടർന്നല്ല സ്മിതയെ സ്ഥലം മാറ്റിയതെന്നു സബോർഡിനേറ്റ് ജുഡീഷൽ രജിസ്ട്രാർ കെ. ഹരിപാൽ വ്യക്തമാക്കി.
പറവൂർ ജുഡീഷൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റിനു സ്ഥലംമാറ്റം
01:27 AM Apr 19, 2018 | Deepika.com