ഒറ്റപ്പാലം: എൻജിനിയറിംഗ് വിദ്യാർഥി കർണാടകത്തിൽ വാഹനാപകടത്തിൽ മരിച്ചു. ഒറ്റപ്പാലം കയറുംപാറയിൽ സമത വീട്ടിൽ സുഗതന്റെ മകൻ മിഥുൻഘോഷ് (22) ആണ് മരിച്ചത്. മോട്ടോർ ബൈക്ക് അമിതവേഗത്തിൽ ഓടിക്കാനുള്ള അയൺ ബട്ട് ടാസ്ക് പൂർത്തിയാക്കുന്നതിനിടെയാണ് അപകടമെന്നു സംശയിക്കുന്നു.
ബൈക്ക് റൈഡിംഗിൽ 1624 കിലോമീറ്റർ ദൂരം 24 മണിക്കൂറിനുള്ളിൽ പൂർത്തിയാക്കണമെന്നാണത്രെ ടാസ്കിന്റെ വ്യവസ്ഥ. നെഹ്റു കോളജിലെ അവസാനവർഷ എൻജിനിയറിംഗ് വിദ്യാർഥിയായ മിഥുൻഘോഷ് ചൊവ്വാഴ്ച വൈകീട്ട് 5.30നാണ് അച്ഛനോട് കോയമ്പത്തൂരിലേക്കെന്നു പറഞ്ഞ് യാത്രയായത്. ഇന്നലെ രാവിലെ ഏഴുമണിയോടെ കർണാടകയിലെ അയ്യമംഗളം പോലീസ് സ്റ്റേഷനിൽ നിന്നാണു മരണവിവരം വീട്ടുകാർ അറിയുന്നത്. മഹാരാഷ്ട്ര അതിർത്തിക്കു സമീപം ചിത്രദുർഗ് എന്ന സ്ഥലത്തുവച്ചാണ് ബുധനാഴ്ച പുലർച്ചെ ലോറിയും ബൈക്കും കൂട്ടിയിടിച്ച് അപകടമുണ്ടായത്.
വീട്ടിൽനിന്നു പുറപ്പെടുന്നതിനു മുമ്പ് കിടപ്പുമുറിയുടെ വാതിലിൽ 1624 കിലോമീറ്റർ സഞ്ചരിക്കാനുള്ള രേഖാചിത്രം തയാറാക്കിയിരുന്നു. രേഖാ ചിത്രത്തിൽ ബംഗളുരു വഴി പൂനെയിലേക്കും തിരിച്ചും വരേണ്ട സ്ഥലവും സമയങ്ങളും കൃത്യമായി കാണിച്ചിട്ടുണ്ട്. അയണ്‍ബട്ട് അസോസിയേഷൻ എന്ന ഓണ്‍ലൈൻ കൂട്ടായ്മയിൽ മിഥുൻ അംഗമാണെന്നും പറയുന്നു. അമേരിക്ക ആസ്ഥാനമായുള്ള ഈ സംഘടനയിൽ അറുപതിനായിരം അംഗങ്ങളുണ്ടെന്നു പറയുന്നു.
മൃതദേഹം ഇന്നു നാട്ടിലെത്തിച്ചേക്കും. അകലൂർ ഹൈസ്കൂളിലെ പ്രധാനാധ്യാപിക പ്രിയയാണ് അമ്മ. മിത്ര ഏക സഹോദരിയാണ്.
എൻജിനിയറിംഗ് വിദ്യാർഥി അപകടത്തിൽ മരിച്ചു
01:10 AM Apr 19, 2018 | Deepika.com