കൊച്ചി: കസ്റ്റഡിയിലിരിക്കെ ശ്രീജിത്ത് മരണപ്പെട്ട സംഭവത്തിൽ വരാപ്പുഴ എസ്ഐക്കെതിരേ വെളിപ്പെടുത്തലുമായി ആത്മഹത്യ ചെയ്ത വാസുദേവന്റെ വീട് ആക്രമണ കേസിലെ പ്രതികൾ. ഇന്നലെ പറവൂർ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കാൻ എത്തിച്ചപ്പോഴായിരുന്നു പ്രതികൾ മാധ്യമങ്ങളോടു പ്രതികരിച്ചത്.
വരാപ്പുഴ പോലീസ് സ്റ്റേഷനിൽ പുലർച്ചെ എത്തിയ എസ്ഐ ദീപക്, ശ്രീജിത്തിനെയും തങ്ങളെയും ക്രൂരമായി മർദിച്ചു. ശ്രീജിത്തിന്റെ വയറിൽ ചവിട്ടുന്നതിനു ദൃക്സാക്ഷികളാണു തങ്ങളെന്നും പ്രതികളിൽ ഒരാൾ പറഞ്ഞു. വാസുദേവന്റെ വീട് ആക്രമിച്ച കേസിലെ ഒന്പതു പ്രതികളെ ക്രൈംബ്രാഞ്ചിന്റെ അപേക്ഷയിൽ മൂന്നു ദിവസം കസ്റ്റഡിയിൽ വിട്ടുകൊടുത്തു. രാത്രിതന്നെ ഇവരെ ആലുവ പോലീസ് ക്ലബ്ബിൽ എത്തിച്ച പോലീസ് ശ്രീജിത് മരണപ്പെട്ടതിലെ വിശദാംശങ്ങൾ ചോദിച്ചുതുടങ്ങിയതായാണ് വിവരങ്ങൾ.
എന്നാൽ, അന്നേദിവസം നെടുമങ്ങാട്ട് ആയിരുന്ന താൻ പുലർച്ചെ ഒന്നരയോടെയാണു സ്റ്റേഷനിൽ എത്തിയതെന്നാണ് എസ്ഐ ദീപക്കിന്റെ വിശദീകരണം. അര മണിക്കൂർ ചോദ്യംചെയ്ത ശേഷം തിരികെ പോയി. രാവിലെ വീണ്ടുമെത്തിയപ്പോൾ ശ്രീജിത്തിനെ അവശനിലയിൽ കണ്ടെത്തുകയായിരുന്നുവെന്നും ദീപക് പറഞ്ഞു. അതേസമയം, ശ്രീജിത്തിന്റെ മരണം ഉരുട്ടിക്കൊലയാണെന്നുള്ള സംശയം ബലപ്പെടുകയാണ്.
ശ്രീജിത്തിന്റെ പേശികൾക്ക് ചതവുണ്ടെന്നും ശരീരത്തിൽ ഉരഞ്ഞ പാടുകളുണ്ടെന്നും പോസ്റ്റുമോർട്ടത്തിൽ വ്യക്തമാകുന്നുണ്ട്. ആയുധമുപയോഗിച്ചാണു ശ്രീജിത്തിനെ മർദിച്ചതെന്നുള്ള സൂചനയും റിപ്പോർട്ടിലുണ്ട്. നാട്ടിൽ ചിലരുമായി നടന്ന അടിപിടിക്കു ശേഷം കസ്റ്റഡിയിലെടുക്കും വരെ ശ്രീജിത്ത് മറ്റു സംഘർഷങ്ങളിൽ ഏർപ്പെട്ടില്ലെന്ന വിവരങ്ങളാണ് അന്വേഷണസംഘത്തിനു ലഭിച്ചിരിക്കുന്നത്.
വെളിപ്പെടുത്തലുകളിൽ വൈരുധ്യം
പല വെളിപ്പെടുത്തലുകളും തമ്മിൽ വൈരുധ്യമുണ്ടാകുന്നതു പ്രത്യേക അന്വേഷണ സംഘത്തെ ആശയക്കുഴപ്പത്തിലാക്കുന്നുണ്ട്. വാസുദേവന്റെ വീട് ആക്രമണവുമായി ബന്ധപ്പെട്ട കേസിൽ കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിലെത്തിക്കുന്പോൾതന്നെ ശ്രീജിത്ത് അവശനിലയിലായിരുന്നുവെന്ന വെളിപ്പെടുത്തലുമായി പോലീസ് കസ്റ്റഡിയിലെടുത്തവരിൽ ഉൾപ്പെട്ട വിജു രംഗത്തുവന്നിരുന്നു. വരാപ്പുഴ സ്റ്റേഷനിലെത്തിച്ചപ്പോൾ എന്തു പറ്റിയെന്നു ചോദിച്ചപ്പോൾ പോലീസ് മർദിച്ചതായി പറഞ്ഞത്രേ. കുറച്ചുനേരം കഴിഞ്ഞു വയറുവേദനയെടുക്കുന്നതായി പറഞ്ഞതായും വിജു മാധ്യമങ്ങളോടു പറഞ്ഞു.
ശ്രീജിത്തിന്റെ ശരീരത്തിലെ മുറിവുകൾ വിലയിരുത്താൻ പ്രത്യേക മെഡിക്കൽ സംഘം രൂപീകരിക്കാനും ആലോചനയുണ്ട്. എസ്പിയുടെ സ്പെഷൽ സ്ക്വാഡ് അംഗങ്ങളും ലോക്കൽ പോലീസും പരസ്പരവിരുദ്ധ മൊഴിയാണു നൽകുന്നത്. വാസുദേവന്റെ വീട് ആക്രമണകേസിലെ പ്രതികളെ ചോദ്യം ചെയ്യുന്നതോടെ ഇക്കാര്യത്തിൽ വ്യക്തത ലഭിക്കും.
മർദിച്ചത് എസ്ഐ ദീപക് എന്നു കൂട്ടുപ്രതികൾ
01:42 AM Apr 18, 2018 | Deepika.com