കോഴിക്കോട്: സോഷ്യല്‍മീഡിയ വഴി ഹര്‍ത്താല്‍ ആഹ്വാനം ചെയ്ത് അക്രമം അഴിച്ചുവിട്ടവര്ക്കു പിന്നില്‍ തീവ്രസ്വഭാവമുള്ള സംഘടനകള്‍ക്കുള്ള പങ്കിനെക്കുറിച്ചു പോലീസും രഹസ്യാന്വേഷണ വിഭാഗവും അന്വേഷണം തുടങ്ങി. ഹര്‍ത്താല്‍ ഉത്തരവാദിത്വമേറ്റ് ഒരു സംഘടനയും ഇതുവരെയും രംഗത്തെത്തിയിട്ടില്ല.
അതേസമയം, ഹര്‍ത്താല്‍ നടത്തിയവരെ അഭിനന്ദിക്കും വിധത്തില്‍ ഫേസ്ബുക്ക് പോസ്റ്റുകൾ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഹിന്ദുത്വ ഭീകരതയ്ക്കെതിരേ എന്ന പ്രചാരണവുമായാണ് ഹര്‍ത്താലനുകൂലികള്‍ രംഗത്തെത്തിയത്. ഇത്തരത്തിലുള്ള പ്രചാരണം സമൂഹത്തില്‍ മതസ്പര്ധയുണ്ടാക്കാനിടയുണ്ടെന്ന സാഹചര്യം കണക്കിലെടുത്തു കേന്ദ്ര ഇന്റലിജന്‍സും (ഐബി) അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
വാട്സ് ആപ്പും ഫേസ്ബുക്കും വഴിയാണ് ഹർത്താൽ ആഹ്വാനം പ്രചരിച്ചത്. ഹര്‍ത്താല്‍ മറവില്‍ വ്യാപകഅക്രമം അഴിച്ചുവിടുകയെന്ന ലക്ഷ്യമായിരുന്നു ഇതിനു പിന്നിലുള്ളതെന്നാണു പോലീസ് സംശയിക്കുന്നത്. തീവ്രസ്വഭാവമുള്ള ചില സംഘടനകള്‍ക്കു പങ്കുണ്ടെന്നും രഹസ്യാന്വേഷണ വിഭാഗം വെളിപ്പെടുത്തി.
ഹര്‍ത്താല്‍ നടത്തുന്ന യുവാക്കളെ അഭിനന്ദിക്കും വിധത്തില്‍ ഒരു സംഘടനയുടെ സംസ്ഥാന നേതാവിന്റെ ഫേസ്ബുക്ക് പോസ്റ്റും രഹസ്യാന്വേഷണവിഭാഗത്തിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ആരും മേല്‍നോട്ടം വഹിക്കാതെ തന്നെ ചിലര്‍ ഹര്‍ത്താല്‍ നടത്തി വ്യാപക അക്രമം അഴിച്ചു വിടുന്ന സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ പോലീസ് ജാഗ്രതപാലിക്കണമെന്നു കേന്ദ്ര-സംസ്ഥാന രഹസ്യാന്വേഷണ വിഭാഗങ്ങള്‍ മുന്നറിയിപ്പു നല്കി.
അക്രമം നടന്ന പ്രദേശങ്ങളിലെ സിസിടിവി കാമറകള്‍ പോലീസ് പരിശോധിച്ചു വരികയാണ്. കോഴിക്കോട് ജില്ലയില്‍ ഇരുനൂറോളം പേരെയാണ് പോലീസ് കസ്റ്റഡിയില്‍ എടുത്തത്. ജമ്മു കാഷ്മീരിലെ കഠുവയില്‍ എട്ടുവയസുകാരിയെ മാനഭംഗപ്പെടുത്തി കൊലപ്പെടുത്തിയതില്‍ പ്രതിഷേധിച്ചാണ് ഇന്നലെ സോഷ്യൽ മീഡിയയിൽ പ്രചാരണം നടത്തി വാഹനങ്ങള്‍ തടയുകയും കടകള്‍ ബലമായി അടപ്പിക്കുകയും ചെയ്തത്.
വാട്സ്ആപ് ഹര്‍ത്താല്‍:പിന്നിൽ തീവ്രസ്വഭാവമുള്ള സംഘടനകളെന്നു പോലീസ്
01:42 AM Apr 18, 2018 | Deepika.com