കുന്നിക്കോട് (കൊല്ലം): സിഗ്നൽ കാത്തുകിടന്ന രണ്ടു ട്രെയിനുകൾക്കടുത്തേക്ക് മൂന്നാമത്തെ ട്രെയിൻ വന്നത് യാത്രക്കാരെ ആശങ്കയുടെ മുൾമുനയിലെത്തിച്ചു. ഇടമണ്‍ -ഗുരുവായൂര്‍ പാസഞ്ചറിന്റെ അപായച്ചങ്ങല യാത്രക്കാര്‍ വലിച്ചതോടെയാണ് കൊല്ലം -ചെങ്കോട്ട റെയില്‍ പാതയില്‍ ട്രെയിനുകള്‍ കൂട്ടിമുട്ടാതെ ദുരന്തം ഒഴിവായത്.
ആവണീശ്വരം റെയില്‍വേ സ്റ്റേഷനു സമീപം ഇന്നലെ ഉച്ചകഴിഞ്ഞ് 2.10നായിരുന്നു സംഭവം. 2.05 ന് എത്തിയ കൊല്ലം-പുനലൂര്‍ പാസഞ്ചറും കൊല്ലം-താംബരം എക്സ്പ്രസും സിഗ്നല്‍ കാത്തു കിടക്കുകയായിരുന്നു. ഈ സമയത്ത് ഇടമണ്‍ -ഗുരുവായൂര്‍ പാസഞ്ചര്‍ രണ്ടാമത്തെ പ്ലാറ്റ്ഫോമിലേക്ക് എത്തി. കാവല്പുര ലെവല്‍ക്രോസ് പിന്നിട്ടപ്പോള്‍ യാത്രക്കാര്‍ സ്റ്റേഷനിലെ രണ്ട് പ്ലാറ്റ്ഫോമുകളിലും തീവണ്ടി കിടക്കുന്നത് ശ്രദ്ധിച്ചു. ഉടന്‍ ഇവര്‍ അപായചങ്ങല വലിച്ച് ട്രെയിന്‍ നിര്‍ത്തി. തുടർന്നു താംബരം എക്സ്പ്രസ് കടത്തിവിട്ടശേഷം ഗുരുവായൂർ പാസഞ്ചർ ഒന്നാമത്തെ പ്ലാറ്റ്ഫോമിൽ പ്രവേശിപ്പിച്ചു. സാധാരണ താംബരം കടത്തിവിട്ട ശേഷമാണ് ഗുരുവായൂർ എക്സ്പ്രസ് വരുന്നത്. സിഗ്നല്‍ സംവിധാനം തകരാറിലായതാണു സംഭവത്തിനു കാരണമെന്ന് റെയില്‍വേ ഉദ്യോഗസ്ഥര്‍ പറയുന്നു.
യാത്രക്കാരുടെ അവസരോചിത ഇടപെടൽ; ട്രെയിൻ ദുരന്തം ഒഴിവായി
01:15 AM Apr 18, 2018 | Deepika.com