കൊച്ചി: വിഴിഞ്ഞം തുറമുഖ നിർമാണ കരാറിലെ വ്യവസ്ഥകൾ അദാനി ഗ്രൂപ്പിനുവേണ്ടി മാറ്റിയതായി സംശയിക്കത്തക്ക സാഹചര്യമില്ലെന്ന് അന്വേഷണ കമ്മീഷൻ. പദ്ധതിച്ചെലവും ധനസഹായവും നിർണയിച്ചത് ടെൻഡറിനു വളരെ മുന്പാണ്.
മറിച്ചുള്ള വാദങ്ങൾക്ക് അടിസ്ഥാനമില്ല. വിഴിഞ്ഞം കരാർ പരിശോധിക്കവേ കൺട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ (സിഎജി) പരിസ്ഥിതി സംരക്ഷകന്റെ റോൾ കൂടി എറ്റെടുത്തിരുന്നതായി സംശയിക്കണമെന്നും സിറ്റിംഗിനിടെ കമ്മീഷൻ അധ്യക്ഷൻ സി. എൻ. രാമചന്ദ്രൻ നായർ പറഞ്ഞു.
ടെൻഡറിനു വളരെ മുന്പു പദ്ധതിയുടെ മൊത്തം ചെലവ് കണക്കാക്കിയ ഘട്ടത്തിൽതന്നെയാണ് 1,600 കോടി രൂപയുടെ സർക്കാർ ധനസഹായവും നിർണയിച്ചത്. ടെൻഡറിന്റെ പ്രാഥമികഘട്ടത്തിൽ അഞ്ചു കന്പനികൾ പങ്കെടുത്തിരുന്നു. മൂന്നു കന്പനികൾ അവസാനഘട്ടം വരെയുണ്ടായിരുന്നെങ്കിലും അദാനി ഗ്രൂപ്പ് മാത്രമാണു ടെൻഡറുമായി മുന്നോട്ടുപോയത്. തങ്ങൾക്കു മാത്രമായി കരാർ വ്യവസ്ഥകൾ മാറ്റിയെന്ന ആക്ഷേപത്തിന് അടിസ്ഥാനമില്ലെന്ന് അദാനി ഗ്രൂപ്പ് വാദിച്ചു.
സിഎജി റിപ്പോർട്ടിന്റെ ശരിതെറ്റുകൾ പരിശോധിക്കാൻ കമ്മീഷന് അധികാരമുണ്ടെന്ന സർക്കാർ നിലപാട് അഭിഭാഷകൻ അറിയിച്ചു.
അദാനി ഗ്രൂപ്പിനായി വ്യവസ്ഥകൾ മാറ്റിയിട്ടില്ലെന്നു കമ്മീഷൻ
12:49 AM Apr 18, 2018 | Deepika.com