തൊടുപുഴ: ഏഴുമാസമായി വിതരണം ചെയ്യാതെയിരുന്ന ചെറുകിട നാമമാത്രകർഷകർക്കുള്ള കർഷകപെൻഷനുകൾ വിതരണം ചെയ്യാൻ സർക്കാർ തീരുമാനിച്ചു. ഇതു സംബന്ധിച്ചു ഉത്തരവ് ഇറങ്ങി. 2017 ഡിസംബർ, 2018 ജനുവരി, ഫെബ്രുവരി,മാർച്ച് മാസങ്ങളിലെ പെൻഷനാണ് വിതരണം ചെയ്യുന്നത്. ഇതിനായി 126.7 കോടി രൂപ നൽകി കൃഷി ഡയറക്ടർക്ക് അനുമതി നൽകിക്കഴിഞ്ഞു.
2017 സെപ്റ്റംബർ വരെയുള്ള കർഷക പെൻഷനാണ് വിതരണം ചെയ്തത്. ഒക്ടോബർ, നവംബർ മാസങ്ങളിലെ പെൻഷനും ഇതിനിടയിൽ കർഷകർക്ക് എത്തിക്കാൻ കൃഷിഭവനുകളിൽ നിന്നും ബാങ്കിലേക്ക് പോയിട്ടുണ്ട്.
ഇതോടൊപ്പം മറ്റു ക്ഷേമപെൻഷനുകളും വിതരണം ചെയ്യാൻ തീരുമാനിച്ചിട്ടുണ്ട്. കർഷക പെൻഷനുകൾ വൈകുന്നതു സംബന്ധിച്ചു ദീപിക റിപ്പോർട്ട് ചെയ്തതിന്റെ അടിസ്ഥാനത്തിൽ ക്ഷേമപെൻഷനുകൾ എത്രയും പെട്ടെന്നു വിതരണം ചെയ്യണമെന്നു വിവിധ രാഷ്ട്രീയ, കർഷക സംഘടനകൾ ആവശ്യപ്പെട്ടിരുന്നു. അവസാനം സർക്കാർ കർഷകപെൻഷനുകളും ക്ഷേമ പെൻഷനുകളും വിഷു കഴിഞ്ഞപ്പോഴാണ് വിതരണം ആരംഭിക്കുന്നത്. സാധാരണനിലയിൽ ക്ഷേമപെൻഷനുകൾ മൂന്നും നാലും മാസം കൂടുന്പോഴാണ് വിതരണം നടത്താറുള്ളതെന്നാണ് അധികാരികൾ പറയുന്നത്. കൊടുക്കുന്പോൾ ഒന്നിച്ചു ലഭിക്കുമെന്നതുമാത്രമാണ് ആശ്വാസം. എന്നാൽ ഈ തുക കൊണ്ടു മരുന്നു വാങ്ങുന്നവർക്കു പ്രയോജനം ഉണ്ടാകാറില്ലെന്നുമാത്രം. കർഷക പെൻഷനുകൾ കൃഷിവകുപ്പ് വഴിയാണ് വിതരണം ചെയ്യുന്നത്.
ജോണ്സണ് വേങ്ങത്തടം
പ്രതിഷേധം ഫലം കണ്ടു, കർഷക പെൻഷൻ അനുവദിച്ചു സർക്കാർ ഉത്തരവ്
12:48 AM Apr 18, 2018 | Deepika.com