തിരുവനന്തപുരം: മുന്‍ റേഡിയോ ജോക്കി മടവൂര്‍ സ്വദേശി രാജേഷിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ പ്രധാന പ്രതി അപ്പുണ്ണി (37) യും അറസ്റ്റിലായി. ഇതോടെ കൊലപാതകത്തില്‍ നേരിട്ടു പങ്കെടുത്ത മൂന്നു പേരും അറസ്റ്റിലായി. കേസിലെ ഒന്നാംപ്രതി കൊലപാതകത്തിന് ക്വട്ടേഷന്‍ നല്കിയ ഖത്തർ വ്യവസായി സത്താറാണ്. ഇയാളെ നാട്ടിലെത്തിക്കാന്‍ പോലീസ് ശ്രമം തുടരുകയാണ്.
ആലപ്പുഴ മാവേലിക്കര സ്വദേശിയായ അപ്പുണ്ണി നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ്. രാജേഷ് വധത്തിന്റെ ആസൂത്രണം മുതലുളള എല്ലാകാര്യങ്ങളിലും പ്രധാനപങ്ക് വഹിച്ചയാളാണ് അപ്പുണ്ണിയെന്ന് പോലീസ് പറയുന്നു.
കായംകുളത്തെ ബന്ധുവിന്റെ വീട്ടിൽ ഒളിവിൽ കഴിയുകയായിരുന്ന അപ്പുണ്ണിയെ കഴിഞ്ഞ ദിവസം രാത്രിയിലാണ് പ്രത്യേക അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തത്. ചിക്കൻപോക്സ് ബാധിച്ചതിനെ തുടർന്ന് അപ്പുണ്ണി ചികിത്സയിലായിരുന്നു. തമിഴ്നാട്ടിൽ ഒളിവിൽ കഴിയുന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ അന്വേഷണ സംഘം വ്യാപകമായി തെരച്ചിൽ നടത്തിയതിനെ തുടർന്ന് അപ്പുണ്ണി കായംകുളത്തേക്ക് മാറുകയായിരുന്നുവെന്നു പോലീസ് വ്യക്തമാക്കി. അപ്പുണ്ണിയുമായി അന്വേഷണ സംഘം ഇന്നലെ കൊലപാതകം നടന്ന മടവൂരിലെ രാജേഷിന്റെ സ്റ്റുഡിയോയിൽ എത്തി തെളിവെടുപ്പ് നടത്തി. അപ്പുണ്ണിയെ പോലീസ് സംഘം വിശദമായി ചോദ്യംചെയ്തുവരികയാണ്. ആറ്റിങ്ങൽ ഡിവൈഎസ്പി അനിൽകുമാർ, കിളിമാനൂർ സിഐ വി.എസ്. പ്രദീപ് കുമാർ, വർക്കല സിഐ. രമേഷ്കുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് അപ്പുണ്ണിയെ പിടികൂടിയത്.
അപ്പുണ്ണിയോടൊപ്പം കൊലപാകത്തിൽ നേരിട്ട് പങ്കെടുത്ത അലിഭായി എന്ന സ്വാലിഹ്, തൻസീർ എന്നിവരെ നേരത്തെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. അപ്പുണ്ണി ഉൾപ്പെടെ മൂന്ന് പേരാണ് നേരിട്ട് കൊലപാതകത്തിൽ പങ്കെടുത്തതെന്ന് പോലീസ് നേരത്തെ വ്യക്തമാക്കിയിരുന്നു. പ്രതികൾക്ക് സഹായം ചെയ്ത് കൊടുത്ത മൂന്നു പേരെയും നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.
മാര്‍ച്ച് 27 ന് പുലര്‍ച്ചെ രണ്ട് മണിക്ക് മുഹമ്മദ് സ്വാലിഹ്, അപ്പുണ്ണി, തന്‍സീര്‍ എന്നിവരാണു മടവൂരിലെത്തി രാജേഷിനെ കൊലപ്പെടുത്തിയത്. സംഭവത്തിന് ശേഷം ഖത്തറിലേക്കു രക്ഷപ്പെട്ട സ്വാലിഹിനെ ഈ മാസം 10 ന് നാട്ടിലെത്തിച്ച് അറസ്റ്റ് ചെയ്തിരുന്നു. നാട്ടില്‍ ഒളിവിലായിരുന്ന തന്‍സീറിനെയും അന്നു തന്നെ പിടികൂടി.
ഒരു വര്‍ഷം മുമ്പു ഖത്തറില്‍ റേഡിയോ ജോക്കിയായി ജോലി ചെയ്തിരുന്ന രാജേഷ് സത്താറിന്റെ ഭാര്യയുമായി അടുപ്പത്തിലായി. ഈ ബന്ധം നിമിത്തം കുടുംബബന്ധം തകര്‍ന്നതിന്റെ പകയാണ് രാജേഷിന്റെ കൊലപാതകത്തിലേക്കു നയിച്ചത്. രാജേഷിനെ തീര്‍ക്കണമെന്ന് സത്താര്‍ തന്റെ സ്ഥാപനത്തിലെ ജീവനക്കാരനായ മുഹമ്മദ് സ്വാലിഹിനോടാവശ്യപ്പെട്ടു. സ്വാലിഹ് പഴയ പരിചയക്കാരനായ അപ്പുണ്ണിയെ ബന്ധപ്പെടുകയും തുടര്‍ന്ന് തന്‍സീര്‍, സ്വാതി സന്തോഷ് എന്നിവരുമായി വിഷയം ചര്‍ച്ചചെയ്യുകയും ചെയ്തു. ഈ നാലുപേരും ചേര്‍ന്നാണ് നാട്ടില്‍ കൊലപാതകത്തിന്റെ ആസൂത്രണം നടത്തിയത്. സംഭവത്തെത്തുടര്‍ന്ന് സ്വാലിഹിനൊപ്പം ബംഗളൂരുവിലേയ്ക്ക് പോയ അപ്പുണ്ണി അവിടെനിന്ന് ചെന്നൈയിലേക്കാണ് കടന്നത്.
തമിഴ്നാട്, കര്‍ണാടകം, പോണ്ടിച്ചേരി എന്നിവിടങ്ങളില്‍ ഒളിവില്‍കഴിഞ്ഞ ശേഷമാണു കായംകുളത്തെത്തിയത്. ഇയാളെ ഇന്നു കോടതിയില്‍ ഹാജരാക്കും. കൊലപാതകം ആസൂത്രണം ചെയ്ത ഓച്ചിറ സ്വദേശി അബ്ദുൾ സത്താറാണു കേസിലെ ഒന്നാം പ്രതി . സ്വാലിഹ്, അപ്പുണ്ണി, തൻസീർ എന്നിവരാണ് മറ്റു പ്രതികൾ. ഖത്തറിലുള്ള സത്താറിന്റെ വീസ റദ്ദാക്കി നാട്ടിലെത്തിക്കാനുള്ള നടപടി ക്രമങ്ങൾ പോലീസ് ചെയ്തിട്ടുണ്ട്.
റേഡിയോ ജോക്കി വധം: മൂന്നാം പ്രതി അപ്പുണ്ണിയും പിടിയില്‍
12:48 AM Apr 18, 2018 | Deepika.com