തിരുവനന്തപുരം: വരാപ്പുഴ ശ്രീജിത്തിന്റെ മരണത്തിനു പിന്നിൽ ഉരുട്ടിക്കൊലയ്ക്കു സമാനമായ മർദനമാണു നടന്നതെന്നു പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. കേസ് രജിസ്റ്റർ ചെയ്ത് ഒരാഴ്ച കഴിഞ്ഞിട്ടും അറസ്റ്റ് വൈകുന്നത് കേസ് അട്ടിമറിക്കാനാണ്. സിപിഎമ്മും പോലീസും ഒരുപോലെ പ്രതിസ്ഥാനത്താണ്. അന്വേഷണ ഉദ്യോഗസ്ഥർക്കെതിരേ വിമർശനങ്ങൾ ഉയർന്ന സാഹചര്യത്തിൽ കേസ് ഇനി സിബിഐ അന്വേഷിക്കുന്നതാകും ഉചിതമെന്ന് അദ്ദേഹം പറഞ്ഞു.
കേസന്വേഷണവുമായി ബന്ധപ്പെട്ടു പോലീസിലുള്ള വിശ്വാസം ജനങ്ങൾക്കു നഷ്ടമായി. പോലീസ് കഥകൾ മെനയുന്നു. മൊഴികൾ മാറ്റിയെന്ന വാർത്തകൾ സൃഷ്ടിച്ചു പ്രതികളെ രക്ഷിക്കാനാണു ശ്രമം.
പ്രതികൾ പൊലീസുകാരായതിനാലും പാർട്ടി ബന്ധം പുറത്തുവരും എന്നതുകൊണ്ടും അന്വേഷണ ഉദ്യോഗസ്ഥർ സമ്മർദത്തിലാണ്. അതിനാൽ പോലീസിൽനിന്ന് ശ്രീജിത്തിന്റെ കുടുംബത്തിന് നീതി ലഭിക്കില്ലെന്ന കാര്യം വ്യക്തമാണ്. കേസ് സിബിഐക്കു വിടുന്ന കാര്യത്തിൽ സർക്കാർ അടിയന്തരമായി തീരുമാനമെടുക്കണമെന്നും പ്രതിപക്ഷനേതാവ് ആവശ്യപ്പെട്ടു.
ശ്രീജിത്തിന്റെ മരണകാരണം ഉരുട്ടിക്കൊലയെന്നു പ്രതിപക്ഷനേതാവ്
12:48 AM Apr 18, 2018 | Deepika.com