കാക്കനാട് (കൊച്ചി): അമേരിക്കയിൽ വെള്ളപ്പൊക്കത്തിൽ കാർ നദിയിൽ ഒഴുകിപ്പോയി മരിച്ച നാലംഗ മലയാളി കുടുംബത്തിന്റെ മൃതദേഹങ്ങൾ അമേരിക്കയിൽതന്നെ സംസ്കരിക്കും. മൃതദേഹങ്ങൾ അഴുകിയ നിലയിലായതിനാൽ നാട്ടിൽ കൊണ്ടുവരാനാകില്ലെന്നു ബന്ധുക്കൾ പറഞ്ഞു.
പറവൂർ തോട്ടപ്പള്ളി വീട്ടിൽനിന്നു വർഷങ്ങൾക്കു മുന്പ് സൂററ്റിൽ സ്ഥിരതാമസമാക്കിയ സുബ്രഹ്മണ്യന്റെ മകൻ സന്ദീപ് (42), ഭാര്യ സൗമ്യ, മക്കളായ സിദ്ധാന്ത് (12), സാച്ചി (ഒന്പത്) എന്നിവരാണു മരിച്ചത്. കാക്കനാട് പടമുഗൾ സാറ്റലൈറ്റ് ടൗൺഷിപ്പിലെ അക്ഷയ വീട്ടിൽ സോമനാഥപിള്ള- രത്നലത ദന്പതികളുടെ മകളാണു സൗമ്യ.
ഇവർ സഞ്ചരിച്ചിരുന്ന വാഹനം ഈൽ നദിയിൽ വീണു രണ്ടാഴ്ച മുന്പാണ് നാലുപേരെയും കാണാതായത്. സൗമ്യ, സാച്ചി എന്നിവരുടെ മൃതദേഹങ്ങൾ നേരത്തെ ലഭിച്ചിരുന്നെങ്കിലും സന്ദീപിന്റെയും സിദ്ധാന്തിന്റെയും മൃതദേഹങ്ങൾ ഇന്നലെ പുലർച്ചെയാണു കണ്ടെത്തിയത്. സൗമ്യയുടെ ഏകസഹോദരൻ ലിഖിൽ ഇന്നലെ വൈകുന്നേരത്തോടെ യുഎസിലേക്കു പുറപ്പെട്ടു. മക്കളെ അവസാനമായി ഒരുനോക്ക് കാണാൻ വിദേശകാര്യ മന്ത്രാലയത്തിന്റെ കനിവും കാത്തിരിക്കുകയാണു സൗമ്യയുടെ അച്ഛനും അമ്മയും. ഇവർ അവിടെ എത്തിയ ശേഷമേ സംസ്കാരം നടക്കൂ. കാർ മുപ്പതടിയോളം താഴ്ചയുള്ള ചുഴിയിൽപ്പെട്ടതാണു കൂട്ടമരണത്തിനു കാരണമായതെന്നാണു യുഎസിലുള്ള ബന്ധുക്കൾ അറിയിച്ചതെന്നു സോമനാഥപിള്ള പറഞ്ഞു. ചുഴിയിൽപ്പെട്ട കാറിനുള്ളിൽ വെള്ളം കയറി മുങ്ങിയതിനാൽ ചെളികൊണ്ടു നിറഞ്ഞിരുന്നു. കാർ ഓടിച്ചിരുന്ന സന്ദീപും മുൻസീറ്റിലിരുന്ന മകൻ സിദ്ധാന്തും സേഫ്റ്റി ബൽറ്റ് ഇട്ടിരുന്നതിൽ പുറത്തേക്കു വീണില്ല. കാർ മുങ്ങുന്നതായി മനസിലാക്കിയ സന്ദീപ് ഭാര്യയെയും മക്കളെയും രക്ഷിക്കാൻ ശ്രമിച്ചു.
വെപ്രാളത്തിൽ കാറിന്റെ പുറകിലെ ഡോറിന്റെ ഗ്ലാസ് കൈയ്ക്കടിച്ചു പൊട്ടിച്ചു. അതോടെ സൗമ്യയും മകളും പുറത്തേക്കു ചാടിയെങ്കിലും രക്ഷപ്പെട്ടില്ല. പിന്നീട് മകനെ രക്ഷിക്കാനുള്ള ശ്രമത്തിനിടയിൽ ചുഴിയിൽപ്പെടുകയും കാറിനുള്ളിൽ ചെളിയും വെള്ളവും കയറി താഴ്ന്നു പോകുകയുമായിരുന്നെന്നാണ് അറിയാൻ കഴിഞ്ഞതെന്നു സോമനാഥപിള്ള പറഞ്ഞു.
സൗത്ത് കാലിഫോർണിയയിലെ വാലൻസിയയിൽ താമസിക്കുന്ന സന്ദീപും കുടുംബവും ഒറിഗോണിലെ പോർട് ലാൻഡിൽനിന്നു സനോയിഡിലെ ബന്ധുവിനെ സന്ദർശിക്കാൻ പോകുന്പോഴായിരുന്നു അപകടം.
വിദേശത്തു ജോലി ചെയ്യുന്ന സന്ദീപിന്റെ സഹോദരൻ സച്ചിൻ വിവരമറിഞ്ഞ ഉടൻ അപകടസ്ഥലത്ത് എത്തിയിരുന്നു. സന്ദീപ് വിദേശത്തെ യൂണിയൻ ബാങ്ക് വൈസ് പ്രസിഡന്റാണ്. സൗമ്യ വീട്ടമ്മയും.
നാലംഗ മലയാളി കുടുംബത്തിന്റെ മൃതദേഹങ്ങൾ യുഎസിൽ സംസ്കരിക്കും
12:08 AM Apr 18, 2018 | Deepika.com