പത്തനംതിട്ട: ശബരിമല തീർഥാടകർ സഞ്ചരിച്ച ഒട്ടോറിക്ഷയും കാറും കൂട്ടിയിടിച്ച് പെൺകുട്ടി മരിച്ചു. ആറു പേർക്ക് പരിക്കേറ്റു. ഓട്ടോറിക്ഷയിൽ സഞ്ചരിച്ച മലയാലപ്പുഴ പത്തിശേരി ശ്രീജിത്ത് വിലാസത്തിൽ (തയ്യിൽ) അനഘ (ഏഴ്)യാണ് മരിച്ചത്.
അനഘയുടെ പിതാവ് വിജേഷ്, അമ്മ ശ്രീജ, അനഘയുടെ ഇളയ സഹോദരി അമൃത, വിജേഷിന്റെ പിതാവ് വേണുഗോപാൽ, ശ്രീജയുടെ പിതാവ് സദാശിവൻ, ഓട്ടോറിക്ഷ ഡ്രൈവർ ശശികുമാർ എന്നിവർക്കാണ് പരിക്കേറ്റത്. തിരുവനന്തപുരം കല്ലമ്പലം സ്വദേശികളായ രണ്ടു പേരാണ് കാറിലുണ്ടായിരുന്നത്. ഇവർക്ക് പരിക്കില്ല.
ഇന്നലെ രാവിലെ 8.30ഓടെ ഇലവുങ്കലിനു സമീപമാണ് അപകടമുണ്ടായത്. കാർ നിയന്ത്രണം വിട്ടതാണ് അപകടത്തിനു കാരണമെന്നു പറയുന്നു. പരിക്കേറ്റവരെ പത്തനംതിട്ട ജനറൽ ആശുപത്രിയിലെത്തിച്ചപ്പോഴേക്കും അനഘ മരണപ്പെട്ടു.
തലയ്ക്ക് ഗുരുതര പരിക്കേറ്റ ഇളയസഹോദരി അമൃതയെയും കാലൊടിഞ്ഞ അമ്മ ശ്രീജയെയും ഭർത്താവ് വിജേഷിനെയും കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി.
ശബരിമലയിൽ ദർശനം കഴിഞ്ഞ് മടങ്ങിവരികയായിരുന്നു ഒട്ടോറിക്ഷയിലുണ്ടായിരുന്നവർ. എതിർദിശയിൽ നിന്നു നിയന്ത്രണം വിട്ടുവന്ന കാർ ഒട്ടോറിക്ഷയിലിടിക്കുകയായിരുന്നുവെന്ന് പരിക്കേറ്റവർ പറഞ്ഞു. കാറിലുണ്ടായിരുന്നവർക്കെതിരേ പമ്പ പോലീസ് കേസെടുത്തു.
പത്തനംതിട്ട മേക്കൊഴൂർ ഹോളി ഏഞ്ചൽസ് സ്കൂളിലെ ഒന്നാം ക്ളാസ് വിദ്യാർഥിനിയായിരുന്നു അനഘ. കോഴിക്കോട് സ്വദേശിയാണ് വിജേഷ്.
ശബരിമല തീർഥാടകരുടെ വാഹനം അപകടത്തിൽപെട്ടു, ബാലിക മരിച്ചു
12:08 AM Apr 18, 2018 | Deepika.com