വരാപ്പുഴ: പോലീസിനെ ഭരണക്കാർ രാഷ്ട്രീയവത്കരിച്ചതിന്റെ ദുരന്തമാണു വരാപ്പുഴയിൽ ശ്രീജിത്ത് എന്ന യുവാവിന്റെ കസ്റ്റഡി മരണമെന്നു മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. ഇതിലെ ഉത്തരവാദികളെ രക്ഷിക്കാൻ ഭരണകക്ഷി നേതാക്കൾ തെളിവുകൾ നശിപ്പിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
ശ്രീജിത്തിന്റെ വീട് സന്ദർശിച്ചശേഷം മാധ്യമ പ്രവർത്തകരോടു സംസാരിക്കുകയായിരുന്നു ഉമ്മൻചാണ്ടി. രാജ്യത്തെ നിയമവ്യവസ്ഥകൾക്കും അറസ്റ്റ് സംബന്ധിച്ചു സുപ്രീംകോടതി നൽകിയിട്ടുള്ള നിർദേശങ്ങൾക്കും വിരുദ്ധമായി ശ്രീജിത്തിനെ രണ്ടു ദിവസം ലോക്കപ്പിൽ കിടത്തി ക്രൂരമായി മർദിച്ചു.
പ്രതികൾ ആരൊക്കെയാണെന്ന് ഇനിയും വ്യക്തമായിട്ടില്ല. മർദിച്ച പോലീസുകാർക്കും തെളിവുകൾ നശിപ്പിക്കാൻ ശ്രമിച്ചവർക്കുമെതിരേ കർശന നടപടികൾ ഉണ്ടാകണം. നിയമവിരുദ്ധമായി പ്രവർത്തിച്ച പോലീസിനെതിരേ നടപടിയെടുക്കാത്തതിൽ മുഖ്യമന്ത്രി ഉത്തരവാദിയാണ്.
ശ്രീജിത്തിന്റെ കുടുംബത്തെ സഹായിക്കാൻ കുടുംബ സഹായ ഫണ്ട് രൂപീകരിക്കുമെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു. കെ.വി തോമസ് എം.പി, വി.ഡി. സതീശൻ എംഎൽഎ, കെപിസിസി രാഷ്ട്രീയകാര്യ സമിതിയംഗം ബെന്നി ബഹനാൻ, ഡിസിസി പ്രസിഡന്റ് ടി.ജെ. വിനോദ്, എഐസിസി അംഗം കെ.പി. ധനപാലൻ, വി.കെ. ഇബ്രാഹിംകുഞ്ഞ് എംഎൽഎ എന്നിവരും ഒപ്പമുണ്ടായിരുന്നു.
തെളിവുകൾ നശിപ്പിക്കുന്നെന്ന് ഉമ്മൻ ചാണ്ടി
02:25 AM Apr 17, 2018 | Deepika.com