കൊച്ചി: കേരളത്തിന്റെ ഡിജിറ്റൽ മേഖലയുടെ കുതിച്ചുചാട്ടത്തിനു വഴിതുറന്ന കേരളത്തിന്റെ പ്രഥമ ആഗോള ഡിജിറ്റൽ ഉച്ചകോടിയായ ഹാഷ് ഫ്യൂച്ചറിന് ഉജ്വല പരിസമാപ്തി. മൈക്രോസോഫ്റ്റിന്റെയും ഇൻഫോസിസിന്റെയും ചെയർമാൻമാരുൾപ്പെടെ ആഗോളതലത്തിൽ അതിപ്രഗത്ഭരായ പ്രമുഖരുടെ സാന്നിധ്യവും ഐടി അധിഷ്ഠിത വിഷയങ്ങളിൽ നടന്ന നിലവാരമുള്ള ചർച്ചകളും കൊച്ചി ലെ മെറിഡിയൻ കണ്വൻഷൻ സെന്ററിൽ നടന്ന ദ്വിദിന ഉച്ചകോടിയെ അർഥവത്താക്കി.
സമാപന സമ്മേളനത്തിൽ കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനവും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ഉൾപ്പെടെയുള്ളവർ പങ്കെടുത്തു. രാജ്യത്തെ അവസാന പൗരനിൽ വരെ എത്തിച്ചേരുന്ന വിധമാണ് രാജ്യത്തെ ഡിജിറ്റൽ വിപ്ലവം അതിന്റെ ഔന്നത്യത്തിൽ എത്തി നിൽക്കുന്നതെന്നു മുഖ്യപ്രഭാഷണം നടത്തിയ കേന്ദ്രമന്ത്രി അൽഫോണ്‍സ് കണ്ണന്താനം പറഞ്ഞു.
വിവര ശേഖരണ രംഗത്തും സാന്പത്തിക രംഗത്തുമൊക്കെ അതിന്റെ നേട്ടം പ്രകടമാണ്. ലോകത്തെ ഏറ്റവും വലിയ ഡിജിറ്റൽ വിപ്ലവമാണ് ഇന്ത്യയിൽ നടന്നു കൊണ്ടിരിക്കുന്നത്. 125 കോടി ജനങ്ങളുടെ വിവരശേഖരണം നടത്തുകയും അവർക്കുള്ള സേവനങ്ങൾ ഡിജിറ്റലാക്കുകയും ചെയ്തതു ചെറിയ കാര്യമല്ല.
ആധാർ വിവരങ്ങൾ ചോർന്നെന്ന രീതിയിൽ പുറത്തുവരുന്ന വാർത്തകൾ തെറ്റാണ്. ബയോ മെട്രിക് വിവരങ്ങൾ ഏതെങ്കിലും വിധത്തിൽ ചോർത്താനാവില്ല. മറിച്ചുള്ള വാർത്തകൾ വാസ്തവവിരുദ്ധമാണ്. വിരലടയാളം കൃഷ്ണമണി ഉൾപ്പെടെ ബയോമെട്രിക് വിവരങ്ങൾ എവിടെയെങ്കിലും ചോർന്നതായി കേൾക്കുന്നുണ്ടോ. പേരുകളും ഫോണ്‍ നന്പറുകളും മാത്രമാണ് മറ്റുള്ളവർക്ക് ലഭിക്കുന്നത്.
അമേരിക്കൻ വീസക്കായി പത്തു പേജുകളിലായാണ് വിവരങ്ങൾ ചേർക്കുന്നത്. പ്രാഥമിക വിവരങ്ങൾ തുടങ്ങി ഇതുവരെയുള്ള യാത്രയുടെ കൃത്യമായ വിവരങ്ങൾ ഉൾപ്പെടെയാണ് പൂരിപ്പിച്ചുനൽകുന്നത്. സ്വന്തം രാജ്യത്തെ സർക്കാർ പേരും വിലാസവും ചോദിക്കുന്പോൾ മാത്രമാണ് സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമെന്ന ആക്ഷേപവും സമരവും ഉണ്ടാകുന്നതെന്നും കേന്ദ്രമന്ത്രി പറഞ്ഞു.
ഭാവിയിലേക്കുള്ള ഡിജിറ്റൽ വികസനത്തിനു രാഷ്ട്രീയം തടസമല്ലെന്ന് അധ്യക്ഷത വഹിച്ച പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ഡിജിറ്റൽ ഭാവിയിലേക്കുള്ള മികച്ച കാൽവയ്പാണ് ഹാഷ് ഫ്യൂച്ചർ. ജനങ്ങളുമായി നേരിട്ടു സംവദിക്കാൻ ഡിജിറ്റൽ ഇടം പോലെ ഫലപ്രദമായ മറ്റൊരു മാർഗമില്ലെന്നും അദ്ദേഹം പറഞ്ഞു.
ഐടി ഉന്നതാധികാര സമിതി അംഗവുമായ ക്രിസ് ഗോപാലകൃഷ്ണൻ, നാസ്കോം പ്രസിഡന്റ് ആർ.ചന്ദ്രശേഖർ, കെപിഎംജി ഇന്ത്യ ചെയർമാൻ അരുണ്‍ കുമാർ, സ്മാർട്ട് സിറ്റി സിഇഒ മനോജ് നായർ, സംസ്ഥാന ഐടി സെക്രട്ടറി എം. ശിവശങ്കർ എന്നിവർ പ്രസംഗിച്ചു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 700 ഓളം കന്പനികളുടെ സിഇഒമാരടക്കം 2100 പ്രതിനിധികളാണ് രണ്ട് ദിവസം നടന്ന ഉച്ചകോടിയിൽ പങ്കെടുത്തത്. സമ്മേളനത്തിനിടെ നടത്തിയ മത്സരങ്ങൾക്കുള്ള സമ്മാനദാനവും നടത്തി.
ഡിജിറ്റൽ മേഖലയുടെ കുതിച്ചുചാട്ടത്തിനു വഴിതുറന്ന ഉച്ചകോടിക്കു സമാപനം
03:05 AM Mar 24, 2018 | Deepika.com