തിരുവില്വാമല: രണ്ടുദിവസമായി നാട്ടിൽ തന്പടിച്ച രണ്ടു കാട്ടാനകളെ ഇന്നലെ വൈകിട്ട് ഭാരതപ്പുഴയിലൂടെ മങ്കര ഭാഗത്തെ വനത്തിൽ എത്തിച്ചു. വ്യാഴാഴ്ച വില്വാമല കയറി നാട്ടിലിറങ്ങിയ കാട്ടാനകൾ ഇന്നലെ രാവിലെ മുതൽ ഭാരതപ്പുഴ കുത്താന്പുള്ളി കൂട്ടിൽമുക്ക് കടവിൽ നിലയുറപ്പിച്ച് പുഴയിൽ കുളിച്ചുരസിച്ച് ഉല്ലസിക്കുകയായിരുന്നു. മൂന്നുമണിയോടെ തൃശൂർ, പാലക്കാട് ഡിഎഫ്ഒമാരുടെ നേതൃത്വത്തിൽ വനപാലകരുടെ സംഘം തോണിയിലും ബോട്ടിലുമായി പുഴയിലിറങ്ങി വെടിപൊട്ടിച്ചു തുരത്തുകയായിരുന്നു.
റാപ്പിഡ് റെസ്പോണ്സ് ടീം, എലിഫന്റ് ട്രാക്കേഴ്സ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം ജനവാസ മേഖലകളിൽ ആനകൾ കയറാതെ പുഴയുടെ ഇരുവശം നിന്ന് ആനകളെ തിരിച്ചുവിട്ടു. കുത്താന്പുള്ളിയിൽ ഐവർമഠം ശ്മശാനം കടവുവരെ ആനകളെ തോണിയിൽ വന്ന് ഉദ്യോഗസ്ഥർ തുരത്തി. പാന്പാടി ചെക്ക് ഡാമിനു സമീപമെത്തിയപ്പോൾ ആനകൾ ലെക്കിടി റെയിൽവേ സ്റ്റേഷൻ പരിസരത്തുള്ള വാഴത്തോട്ടത്തിലേക്കു കയറിയത് പരിഭ്രാന്തി പരത്തി. ഇതിനു തൊട്ടടുത്താണ് റെയിൽവേ സ്റ്റേഷനും ലെക്കിടി പാലവും.
ആനകൾ ചെക്ക് ഡാമിൽ നീന്തിക്കുളിച്ചതോടെ പാലത്തിൽ ഗതാഗതത്തിരക്കും ജനത്തിരക്കും വർധിച്ചു. ഏറെനേരം ഇതുവഴിയുള്ള ഗതാഗതം തടസപ്പെട്ടു. കോളജ് വിട്ട സമയമായതിനാൽ നെഹ്റു കോളജിലെ നിരവധി ബസുകൾ പാലത്തിലും റോഡിലും കുടുങ്ങി. പാലത്തിനു സമീപമെത്തിയ ആനകൾ ഏത് ഭാഗത്തുകൂടി കയറുമെന്നുള്ള ആശങ്കയിലായി ഉദ്യോഗസ്ഥർ.
ചെക്ക് ഡാമിൽ നീന്തിക്കുളിച്ചശേഷം ആനകൾ പുഴയുടെ നടുവിലൂടെതന്നെ പാലക്കാട് ജില്ലയിലെ പെരുങ്ങോട്ടുകുറിശി ഭാഗത്തേക്കു പോയി.
നാശനഷ്ടമുണ്ടാക്കാതെ കാട്ടാനകൾ
ആനകൾ രണ്ടുദിവസം നാട്ടിൽ കഴിഞ്ഞുകൂടിയിട്ടും ഒരിടത്തും നാശനഷ്ടങ്ങൾ ഒന്നും വരുത്തിയില്ല. നടന്നുപോയ വാഴത്തോട്ടങ്ങളിലെ ഏതാനും വാഴകളും പാന്പാടിയിലെ ഒരു ഗെയിറ്റിനും കേടുപാട് വരുത്തിയതൊഴിച്ചാൽ അനിഷ്ട സംഭവങ്ങൾ ഒന്നും ഉണ്ടായില്ല. ശാന്തരായി പുഴയുടെ നടക്ക് കുളിച്ചുല്ലസിച്ച ആനകൾ പുഴയുടെ ഇരുഭാഗത്തും നിലയുറപ്പിച്ച ആയിരങ്ങൾക്കു രസമുള്ള കാഴ്ചയൊരുക്കി.
ആനകളെ കാണുന്നതിലുപരി മൊബൈൽ ഫോണിൽ പകർത്താനും സെൽഫിയെടുക്കാനുമായി കൂട്ടമായെത്തിയവരെകൊണ്ടു പോലീസും വനപാലകരും വലഞ്ഞു.
കാട്ടാനകളെ വനത്തിലേക്കു തുരത്തി
03:05 AM Mar 24, 2018 | Deepika.com