കൊച്ചി: എറണാകുളം-അങ്കമാലി അതിരൂപതയിലെ ഭൂമി വില്പനയുമായി ബന്ധപ്പെട്ടുയർന്ന പ്രശ്നങ്ങൾ പരിഹാരത്തിലേക്ക്. വിവിധ തലങ്ങളിൽ നടന്ന ചർച്ചകളുടെ വെളിച്ചത്തിലാണു പ്രശ്നപരിഹാരത്തിനുള്ള വഴിതുറന്നത്. സീറോ മലങ്കര മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ, കെസിബിസി പ്രസിഡന്റ് ആർച്ച്ബിഷപ് ഡോ. എം. സൂസപാക്യം എന്നിവരുടെ നേതൃത്വത്തിൽ എറണാകുളം പിഒസിയിൽ ഇന്നലെയും ചർച്ചകൾ നടന്നു.
സീറോ മലബാർ സഭ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി, അതിരൂപത സഹായമെത്രാന്മാരായ മാർ സെബാസ്റ്റ്യൻ എടയന്ത്രത്ത്, മാർ ജോസ് പുത്തൻവീട്ടിൽ, സീറോ മലബാർ സഭയിലെ സ്ഥിരം സിനഡ് അംഗങ്ങളായ ബിഷപ്പുമാർ, അതിരൂപതയിലെ വൈദികരുടെ പ്രതിനിധികൾ, കൂരിയ അംഗങ്ങൾ എന്നിവർ ചർച്ചകളിൽ പങ്കെടുത്തു. വിഷയങ്ങൾക്കു ക്രിസ്തീയമായ പരിഹാരമുണ്ടാകാനാണ് എല്ലാവരും ആഗ്രഹിക്കുന്നതെന്നു കർദിനാൾ മാർ ക്ലീമിസ് ബാവപറഞ്ഞു. പ്രശ്നപരിഹാരത്തിനുള്ള നിർദേശങ്ങളോട് എല്ലാ തലങ്ങളിലുംനിന്ന് അനുകൂലമായ പ്രതികരണമാണുണ്ടായതെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്ന് അതിരൂപതയിലെ വൈദികസമിതി യോഗം വിളിച്ചുചേർത്തിട്ടുണ്ടെന്നു സെക്രട്ടറി റവ. ഡോ. കുര്യാക്കോസ് മുണ്ടാടൻ അറിയിച്ചു. മേജർ ആർച്ച്ബിഷപ്പും സഹായമെത്രാന്മാരും പങ്കെടുക്കുന്ന യോഗത്തിൽ പ്രശ്നപരിഹാരത്തിനുള്ള നിർദേശങ്ങൾ അവതരിപ്പിക്കും.
തിങ്കളാഴ്ച എറണാകുളം സെന്റ് മേരീസ് ബസിലിക്കയിൽ വിശുദ്ധവാരത്തിലെ മൂറോൻ വെഞ്ചിരിപ്പു കർമങ്ങൾക്കു മുന്നോടിയായി നടക്കുന്ന വൈദികരുടെ യോഗത്തിലും മേജർ ആർച്ച്ബിഷപ് പങ്കെടുക്കും.
ഭൂമി വില്പന: പ്രശ്നപരിഹാരത്തിനു വഴിതുറന്നു
03:05 AM Mar 24, 2018 | Deepika.com