കൊച്ചി: സാന്പത്തിക പ്രതിസന്ധിയിൽ വലയുന്പോഴും മന്ത്രിമന്ദിരങ്ങൾ മോടിപിടിപ്പിക്കാൻ സംസ്ഥാന സർക്കാർ ചെലവഴിച്ചത് 82 ലക്ഷത്തോളം രൂപ. മുഖ്യമന്ത്രി, മറ്റ് മന്ത്രിമാർ എന്നിവരുടെ ഔദ്യോഗിക വസതികളിൽ നടത്തിയ മരാമത്ത് പണികൾക്കായി സർക്കാർ 82,35,743 ലക്ഷ രൂപ ചെലവഴിച്ചതായാണു വിവരാവകാശ നിയമപ്രകാരം പുറത്തുവന്നിട്ടുള്ള വിവരങ്ങൾ.
ഏറ്റവും കൂടുതൽ തുക ചെലവഴിച്ചതു മുൻ വ്യവസായ മന്ത്രി ഇ.പി. ജയരാജനാണ്. അഞ്ചുമാസം മാത്രം മന്ത്രിയായിരിക്കേ അദേഹം താമസിച്ചിരുന്ന സാനഡു ബംഗ്ലാവ് മോടിക്കൂട്ടാൻ 13,18,937 രൂപ ചെലവാക്കി. ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ തൈക്കാട് ഹൗസിനായി 12.42 ലക്ഷം രൂപ ചെലവഴിച്ചു രണ്ടാം സ്ഥാനത്തും ക്ലിഫ് ഹൗസിനായി 9.56 ലക്ഷം രൂപ ചെലവഴിച്ച മുഖ്യമന്ത്രി പിണറായി വിജയൻ പട്ടികയിൽ മൂന്നാമതുമെത്തി.
തുറമുഖ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ 6.31 ലക്ഷം രൂപ ചെലവഴിച്ചപ്പോൾ സഹകരണ മന്ത്രി എ.സി. മൊയ്തീൻ താമസിക്കുന്ന പെരിയാർ ഹൗസിന് 5.55 ലക്ഷം രൂപ ചെലവാക്കി. വനം മന്ത്രി കെ. രാജു താമസിക്കുന്ന അജന്ത ബംഗ്ളാവിന് 3.95 ലക്ഷം രൂപയും സിവിൽ സപ്ലൈസ് മന്ത്രി പി. തിലോത്തമൻ താമസിക്കുന്ന അശോക ബംഗ്ലാവിന് 4.89 ലക്ഷം രൂപയും ചെലവഴിച്ചു. റവന്യു മന്ത്രി ഇ. ചന്ദ്രശേഖരന്റെ ലിന്റ്റസ്റ്റ് ബംഗ്ലാവിനു 4.09 ലക്ഷം രൂപ ചെലവഴിച്ചപ്പോൾ ഫിഷറീസ് മന്ത്രി ജെ. മേഴ്സികുട്ടിയമ്മ താമസിക്കുന്ന ഉഷസ് ബംഗ്ലാവിനായി ചെലവാക്കിയതു 3.55 ലക്ഷം. ആരോഗ്യമന്ത്രി കെ.കെ. ശൈലജ 1.99 ലക്ഷം രൂപയും വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥ് 39,351 രൂപയും ധനമന്ത്രി ഡോ. തോമസ് ഐസക് മൂന്നു ലക്ഷം രൂപയും എക്സൈസ് മന്ത്രി ടി.പി. രാമകൃഷ്ണൻ 2.36 ലക്ഷം രൂപയും പിന്നോക്കക്ഷേമ മന്ത്രി എ.കെ. ബാലൻ 90,816 രൂപയും തദ്ദേശ സ്വയംഭരണ മന്ത്രി കെ.ടി. ജലീൽ 3.11 ലഷം രൂപയും കൃഷി മന്ത്രി വി.എസ്. സുനിൽകുമാർ 2.87 ലക്ഷം രൂപയും തങ്ങളുടെ ബംഗ്ലാവുകൾക്കായി ചെലവഴിച്ചു.
ഗതാഗത മന്ത്രിമാർ മാറിമാറി താമസിച്ച കാവേരി ബംഗ്ലാവിന് 2.27 ലക്ഷം രൂപയാണു ചെലവഴിച്ചത്. എം.എം. മണി താമസമായതിനുശേഷം സാനഡു ബംഗ്ലാവിൽ പുതിയതായി ഒരു പണിയും ഏറ്റെടുത്തു നടത്തിയിട്ടില്ലെന്നും വിവരാവകാശ പ്രവർത്തകനായ ഡി.ബി. ബിനുവിനു ലഭിച്ച വിവരാവകാശ നിയമപ്രകാരമുള്ള മറുപടിയിലുണ്ട്.
മന്ത്രിമന്ദിരങ്ങൾ മോടിയാക്കാൻ ധൂർത്ത്: മുൻമന്ത്രി ഇ.പി. ജയരാജൻ ചെലവഴിച്ചതു 13 ലക്ഷം
02:48 AM Mar 24, 2018 | Deepika.com