തളിപ്പറമ്പ്: വയല്‍ക്കിളികളുടെയും സിപിഎം നേതൃത്വത്തിലുള്ള കീഴാറ്റൂര്‍ സംരക്ഷണ ജനകീയ സമിതിയുടെയും മാർച്ചിന്റെ പശ്ചാത്തലത്തില്‍ കീഴാറ്റൂര്‍ ഗ്രാമം ഇന്നു രാവിലെ മുതല്‍ സായുധ പോലീസ് വലയത്തിലാകും. ഇന്നു വൈകുന്നേരം കീഴാറ്റൂരിൽനിന്ന് തളിപ്പറമ്പ് ടൗണിലേക്ക് സിപിഎമ്മിന്റെ ജനജാഗ്രതാ മാര്‍ച്ചും തുടർന്ന് ജനകീയ കൂട്ടായ്മയും നാളെ വൈകുന്നേരം വയൽക്കിളികൾക്കു പിന്തുണയുമായി കീഴാറ്റൂർ ഐക്യദാർഢ്യ സമരസമിതിയുടെ നേതൃത്വത്തിൽ തളിപ്പറമ്പില്‍നിന്നു കീഴാറ്റൂരിലേക്ക് മാർച്ചുമാണ് സംഘടിപ്പിച്ചിരിക്കുന്നത്.
ജില്ലാ പോലീസ് മേധാവി ജി.ശിവ വിക്രം, ഡിവൈഎസ്പിമാരായ പി.പി.സദാനന്ദന്, കെ.വി.വേണുഗോപാല്‍ എന്നിവരുടെ നേതൃത്വത്തില്‍ അഞ്ചു കമ്പനി പോലീസിനെയാണ് വിന്യസിക്കുന്നത്. ഇന്നു വൈകുന്നേരം നാലിന് കീഴാറ്റൂര്‍ ഇഎംഎസ് സ്മാരക വായനശാലയ്ക്കുസമീപത്തുനിന്നാണ് സിപിഎമ്മിന്റെ ജനജാഗ്രതാ മാര്‍ച്ച് തുടങ്ങുന്നത്. തുടർന്നു നടക്കുന്ന കൂട്ടായ്മയില്‍ സിപിഎം സംസ്ഥാന കമ്മിറ്റിയംഗങ്ങളായ എം.വി.ഗോവിന്ദന്, ജില്ലാ സെക്രട്ടറി പി. ജയരാജന്, കെ.കെ.രാഗേഷ് എംപി, ജയിംസ് മാത്യു എംഎല്‍എ, ടി.വി.രാജേഷ് എംഎല്‍എ, എല്‍ഡിഎഫ് നേതാക്കള്‍, കലാ-സാംസ്കാരിക പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
നാളെ തളിപ്പറമ്പ് ടൗണില്‍നിന്നും കീഴാറ്റൂരിലേക്ക് നടക്കുന്ന വയല്‍ക്കിളികളുടെ മാര്‍ച്ച് മുൻ കെപിസിസി പ്രസിഡന്റ് വി.എം.സുധീരൻ ഉദ്ഘാടനം ചെയ്യും. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള പരിസ്ഥിതി പ്രവര്‍ത്തകരും ബിജെപി ഉള്‍പ്പെടെയുള്ള രാഷ്ട്രീയ പാർട്ടി നേതാക്കളും അണിചേരുന്ന മാര്‍ച്ചില്‍ മുന്‍നിര നക്സല്‍, മാവോയിസ്റ്റ് സംഘടനകളും പങ്കെടുക്കുമെന്നു പ്രഖ്യാപിച്ചിട്ടുണ്ട്.
അതിനിടെ, കീഴാറ്റൂരില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു വയല്‍ക്കിളി സമരത്തെ പ്രതിരോധിക്കാന്‍ നീക്കം നടക്കുന്നതായി സൂചനയുണ്ട്.
ഈ സാഹചര്യത്തിൽ വിവാദമായ കീഴാറ്റൂര്‍ വയലിലേക്ക് ആളുകള്‍ പ്രവേശിക്കുന്നത് തടഞ്ഞുകൊണ്ടുള്ള ഉത്തരവ് ജില്ലാ കളക്ടര്‍ പുറപ്പെടുവിച്ചേക്കുമെന്നാണ് സൂചന.
സിപിഎം മാർച്ച് ഇന്ന്, വയൽക്കിളി മാർച്ച് നാളെ ; കീഴാറ്റൂരിലേക്ക് അഞ്ച് കന്പനി സായുധപോലീസ്
02:48 AM Mar 24, 2018 | Deepika.com