കൊച്ചി: മട്ടന്നൂരിൽ യൂത്ത് കോണ്ഗ്രസ് ബ്ലോക്ക് സെക്രട്ടറി ശുഹൈബിനെ വധിച്ച കേസിന്റെ അന്വേഷണം സിബിഐയ്ക്കു വിട്ട സിംഗിൾ ബെഞ്ച് ഉത്തരവിനെതിരേ സർക്കാർ നൽകിയ അപ്പീൽ പരിഗണിക്കാൻ ഡിവിഷൻ ബെഞ്ചിന് അധികാരമില്ലെന്ന വാദം ഹൈക്കോടതി തള്ളി. സംസ്ഥാന സർക്കാർ നൽകിയ അപ്പീലിലാണു ചീഫ് ജസ്റ്റീസ് ഉൾപ്പെട്ട ഡിവിഷൻ ബെഞ്ചിന്റെ തീരുമാനം. അപ്പീൽ വെക്കേഷനുശേഷം പരിഗണിക്കാനായി കോടതി മാറ്റി.
പഴയ മദ്രാസ് പ്രവിശ്യയുടെ ഭാഗമായിരുന്ന മലബാർ മേഖലയ്ക്ക് ലെറ്റർ പേറ്റന്റ് (മദ്രാസ്) നിയമത്തിലെ വ്യവസ്ഥ ബാധകമാണെന്നു ഹൈക്കോടതിയുടെ അഞ്ചംഗ ബെഞ്ചിന്റെ വിധിയുണ്ടെന്നും അപ്പീൽ കേൾക്കാൻ ഡിവിഷൻ ബെഞ്ചിന് അധികാരമില്ലെന്നുമെന്ന വാദമാണു ശുഹൈബിന്റെ മാതാപിതാക്കൾക്കുവേണ്ടി ഹാജരായ അഭിഭാഷകൻ ഉന്നയിച്ചത്. ഇതിന്മേൽ വിശദമായ വാദം കേട്ടശേഷമാണ് അപ്പീൽ പരിഗണിക്കാൻ ഡിവിഷൻ ബെഞ്ചിനു കഴിയുമെന്ന നിഗമനത്തിൽ ഹൈക്കോടതിയെത്തിയത്.
1959 മാർച്ചിൽ കേരള ഹൈക്കോർട്ട് ആക്ട് നിലവിൽ വന്നതോടെ ലെറ്റർ പേറ്റന്റ് വ്യവസ്ഥകൾ കാലഹരണപ്പെട്ടെന്നും ഇതുസംബന്ധിച്ച് സുപ്രീം കോടതിയുടെ വിധികളുണ്ടെന്നും ഡിവിഷൻ ബെഞ്ച് ചൂണ്ടിക്കാട്ടി. ശുഹൈബ് വധക്കേസ് അന്വേഷണം കഴിഞ്ഞ മാർച്ച് ഏഴിനാണു സിംഗിൾ ബെഞ്ച് സിബിഐയ്ക്കു വിട്ടത്. ഇതിനെതിരേ സർക്കാർ നൽകിയ അപ്പീലിൽ സിംഗിൾ ബെഞ്ച് ഉത്തരവ് ഡിവിഷൻ ബെഞ്ച് സ്റ്റേ ചെയ്യുകയായിരുന്നു.
ശുഹൈബ് വധം: അപ്പീൽ പരിഗണിക്കാൻ അധികാരമില്ലെന്ന വാദം തള്ളി
02:48 AM Mar 24, 2018 | Deepika.com