ജറുസലം തീർത്ഥാടനം-41 / ഫാ. അഗസ്റ്റിൻ കടേപറന്പിൽ, സെന്റ് ജോസഫ് പൊന്തിഫിക്കൽ സെമിനാരി, കാർമൽഗിരി
പരിഹാസവും അപമാനവും ഒറ്റപ്പെടുത്തലും നിറഞ്ഞു നിന്നിരുന്ന ഗാഗുൽത്തായിലെ അന്തരീക്ഷത്തിൽ ശതാധിപന്റെ അധരങ്ങളിൽ നിന്നുയരുന്ന പ്രഖ്യാപനം അനേകരുടെ സംശയത്തിനുള്ള വിശദീകരണമായിരുന്നു: ’’സത്യമായും ഇവൻ ദൈവപുത്രനായിരുന്നു.’’ വിശുദ്ധ മത്തായിയുടെ സുവിശേഷത്തിൽ രേഖപ്പെടുത്തിയിരിക്കുന്ന ഈ വിശ്വാസപ്രഖ്യാപനം അതേ സുവിശേഷത്തിന്റെ മറ്റൊരു ഭാഗത്തേയ്ക്ക് നമ്മുടെ ശ്രദ്ധയെ ക്ഷണിക്കുന്നു. അതു പത്രോസിന്റെ വിശ്വാസപ്രഖ്യാപനമാണ്. യേശു ശിഷ്യരോട് ചോദിക്കുന്നുണ്ടല്ലോ, മനുഷ്യപുത്രൻ ആരെന്നാണ് ജനങ്ങൾ പറയുന്നത്. അവരുടെ മറുപടി അനുസരിച്ച് ചിലർക്ക് യേശു ജെറെമിയായും വേറെ ചിലർക്ക് ഏലിയായും ഇനിയും മറ്റു ചിലർക്ക് സ്നാപക യോഹന്നാനും ആയിരുന്നു. അങ്ങനെ ചിന്തിക്കാനുള്ള കാരണങ്ങൾ പഴയനിയമം നല്കുന്നുണ്ട്. അതിപ്പോൾ നമ്മൾ ചർച്ചവിഷയമാക്കുന്നില്ല. വായന പുരോഗമിക്കുന്പോൾ കാണുന്ന യേശുവിന്റെ ചോദ്യത്തിനുള്ള മറുപടി വിശുദ്ധ പത്രോസ് നല്കുന്നു: ’’ നീ ജീവനുള്ള ദൈവത്തിന്റെ പുത്രനായ ക്രിസ്തുവാകുന്നു.’’ അദ്ദേഹം അപ്പോസ്തലസംഘത്തിന്റെ നേതാവും പ്രതിനിധിയുമെന്ന നിലയിൽ അത് അവരുടെ എല്ലാവരുടെയും വിശ്വാസത്തെ സൂചിപ്പിക്കുന്നു.
യേശു ദൈവപുത്രനെന്നു ചിലർ വിശ്വസിച്ചു പ്രഘോഷിക്കുന്പോഴും അതു തെളിയിക്കാനുള്ള പരീക്ഷണം അവിടുന്ന് അഭിമുഖീകരിക്കുന്നുണ്ട്. വിശുദ്ധ മത്തായിയുടെ സുവിശേഷമനുസരിച്ചുള്ള പ്രലോഭനവിവരണങ്ങളിൽ ആദ്യത്തേത് ’’ നീ ദൈവപുത്രനാണെങ്കിൽ ഈ കല്ലുകൾ അപ്പമാകാൻ പറയുക’’ എന്നാണ്. മനുഷ്യരേക്കാൾ വേഗം പിശാചുക്കൾക്ക് യേശുവിനെ തിരിച്ചറിയാൻ കഴിഞ്ഞുവെന്നു വിശുദ്ധ മർക്കോസിന്റെ സുവിശേഷമനുസരിച്ചുള്ള കടൽത്തീരത്തെ അത്ഭുതവിവരണങ്ങളിൽ കാണുന്നതു മറക്കരുത്. ആദ്യപ്രലോഭനത്തിനു തുല്യമായത് യേശുവിന്റെ പരസ്യജീവിതത്തിന്റെ അവസാനഭാഗത്തുമുണ്ട്. ’’ നീ ദൈവപുത്രനാണെങ്കിൽ കുരിശിൽ നിന്നിറങ്ങി വരിക’’ എന്നു പറഞ്ഞ് യേശുവിനെ ആക്ഷേപിക്കുന്ന ജനത്തെ കുരിശിൻ ചുവട്ടിൽ കാണാം.
തന്റെ അവകാശവാദങ്ങൾക്ക് തെളിവുകൾ ഹാജരാക്കിക്കൊണ്ടു തന്റെ വിശ്വാസ്യത സ്ഥാപിക്കാൻ ക്രിസ്തുവിനെ അവർ വെല്ലുവിളിക്കുന്നു. തെളിവുകൾ ഹാജരാക്കാനുള്ള ഈ വെല്ലുവിളി യേശുവിന്റെ ജീവിതത്തിൽ ആവർത്തിച്ച് പ്രത്യക്ഷപ്പെട്ടു എന്നർഥം. എന്നാൽ, യേശുവിന്റെ മരണാന്തരമുള്ള സംഭവവികാസങ്ങൾ അവിടുത്തേക്ക് കാവൽ നിന്നിരുന്ന ശതാധിപനെക്കൊണ്ട് പറയിപ്പിക്കുന്നു. ’’ സത്യമായും ഇവൻ ദൈവപുത്രനായിരുന്നു’’ എന്ന്.
സഭാ ചരിത്രത്തിലും ഈ വെല്ലുവിളി പല കാലങ്ങളിലും പല രീതിയിലും കാണുന്നുണ്ട്. യേശുവിന്റെ ദൈവികതയെയും കന്യകാജനനത്തെയും ദൈവപുത്രൻ എന്ന അവകാശവാദത്തെയും തള്ളിക്കളഞ്ഞ ജ്ഞാനവാദവും യേശുവിനെ കേവലം ഒരു സൃഷ്ടവസ്തുവാക്കി മാറ്റിയ ആര്യൻ ചിന്തയും അവിടുന്ന് ദൈവപുത്രനല്ലെന്നും മനുഷ്യൻ മാത്രമാണെന്നും അതിനാൽ മനുഷ്യനെ രക്ഷിക്കാൻ കഴിയില്ലെന്നുമുള്ള മനിക്കേയൻ പ്രബോധനങ്ങളും അവിടുന്ന് ദൈവമല്ലെന്നും ദൈവത്തെപ്പോലെയാണെന്നും പഠിപ്പിച്ച സെമി ആര്യനിസവും സഭാചരിത്രത്തിൽ കാണുന്ന ചില ഉദാഹരണങ്ങളാണ്.
എന്തായിരുന്നു ദൈവപുത്രൻ എന്ന ശീർഷകം അവർക്കു സൃഷ്ടിച്ച പ്രശ്നം? അത് യേശുവിനെ ദൈവത്തിന്റെ ഉണ്മയുമായി ബന്ധിപ്പിക്കുന്നു എന്നതായിരുന്നു. നിഖ്യാ-കോണ്സ്റ്റാൻഡിനോപ്പിൾ സൂനഹദോസ് അതിനുള്ള പരിഹാരം ’ഹോമോ ഉൗസിയോസ്’ എന്ന പ്രദപ്രയോഗത്തിലൂടെ നല്കുന്നുണ്ട്. പിതാവും പുത്രനും സത്തയിൽ തുല്യനാണെന്നാണ് ഇതിന്റെ അർഥം. അവിടുന്ന് ദൈവത്തിൽനിന്നുള്ള ദൈവവും പ്രകാശത്തിൽനിന്നുള്ള പ്രകാശവും സത്യദൈവത്തിൽനിന്നുള്ള സത്യദൈവവും ജനിച്ചവനെങ്കിലും സൃഷ്ടിക്കപ്പെടാത്തവനുമാണെന്നുള്ള കൗണ്സിലിന്റെ സംഭാവന ദൈവപുത്രൻ എന്ന സംജ്ഞയുടെ വിശദീകരണവും അതിന്റെ ഫലങ്ങളുമാണ്. കുരിശിൽ കിടക്കുന്ന യേശു ദൈവപുത്രനാണ് എന്നു പ്രഖ്യാപിക്കുന്പോൾ മേല്പറഞ്ഞ ആശയങ്ങൾ അതു ഉൾക്കൊള്ളുന്നു. അങ്ങനെ നസ്രത്തിലെ യേശു ക്രിസ്തുവാകുന്നു, രക്ഷകനാകുന്നു; പ്രവചനങ്ങളുടെ പൂർത്തീകരണമായി അവിടുന്നു സഹിക്കുകയും മരിക്കുകയും ചെയ്യുന്നു എന്ന വിശ്വാസസത്യമായി ദൈവപുത്രൻ എന്ന സംജ്ഞ മാറുന്നു. നാലാമത്തെ സുവിശേഷത്തിന്റെ ഉദ്ദേശ്യം തന്നെ യേശു ദൈവപുത്രനായ ക്രിസ്തുവാണെന്ന് വായനക്കാരെ ബോധ്യപ്പെടുത്തുകയായിരുന്നല്ലോ! അത് അവിടുന്നിൽ വിശ്വസിക്കുന്നതിനും അങ്ങനെ വിശ്വസിക്കുക നിമിത്തം ജീവൻ ഉണ്ടാകുന്നതിനും വേണ്ടിയാണ്.
ദൈവപുത്രൻ എന്ന സംജ്ഞയെ വിശദീകരിക്കുന്പോൾ ബെനഡിക്ട് പതിനാറാമൻ പാപ്പാ യേശു അഭിമുഖീകരിച്ച വെല്ലുവിളി സഭ നേരിടുന്ന വെല്ലുവിളിയായി ചിത്രീകരിക്കുന്നു. ’നീ ദൈവപുത്രനാണെങ്കിൽ ഇപ്പോൾ ചെയ്ത കാര്യങ്ങൾ ചെയ്താൽ പോരാ, കൂടുതൽ വ്യക്തവും ശക്തവുമായ കാര്യങ്ങൾ ചെയ്യണം എന്നു യേശുവിനോട് അവകാശപ്പെട്ടതുപോലെ സഭയും ദൈവപുത്രന്റെ ശിഷ്യരുടെ കൂട്ടായ്മയാണെന്ന് തെളിയിക്കാനുള്ള വെല്ലുവിളി അനുദിനം അഭിമുഖീകരിക്കുന്നു. സഭ ക്രിസ്തുവിന്റേതായിരിക്കണമെങ്കിൽ അത് ഇപ്പോൾ ആയിരിക്കുന്ന അവസ്ഥയെക്കാൾ വളരെ കൂടുതൽ വ്യക്തമായി ആവിഷ്കരിക്കേണ്ടതുണ്ട് എന്നാണ് അദ്ദേഹം അർഥമാക്കുന്നത്. മഹാനായ വിശുദ്ധ അന്തോണിയുടെ ഉപദേശം ഇവിടെ പറയാവുന്നതാണ്: ’’ഓരോ കൈത്തൊഴിൽവിദഗ്ധനും താൻ ഉപയോഗിക്കുന്ന വസ്തുവിലൂടെയാണ് സ്വന്തം വൈദഗ്ധ്യം തെളിയിക്കുന്നത്.
ഒരാൾ തടിയിലാണെങ്കിൽ മറ്റൊരാൾ ചെന്പിലും മൂന്നാമതൊരാൾ സ്വർണത്തിലും വെള്ളിയിലും തങ്ങളുടെ കഴിവ് പ്രകടമാക്കുന്നു. ഇതുപോലെതന്നെ, വിശുദ്ധ ജീവിതത്തെക്കുറിച്ചു പഠിച്ചിട്ടുള്ളവരായ നാം കേവലം ബാഹ്യപ്രകടനത്തിലൂടെയല്ല മനുഷ്യരാണെന്നു കാണിക്കേണ്ടത്. പ്രത്യുത നമ്മുടെ ആത്മാവിന്റെ ബുദ്ധി വൈഭവത്തിലൂടെയാണ്.’’
ബെനഡിക്ട് പാപ്പാ പറയുന്ന വെല്ലുവിളിയുമായി ഉദ്ധരണിയെ താരതമ്യപ്പെടുത്തിയാൽ ലോകത്തിൽ ക്രൈസ്തവർക്കുള്ള വലിയ ഉത്തരവാദിത്വം വ്യക്തമാകും. യേശുവിനെ ദൈവപുത്രനെന്നു വിശ്വസിക്കുകയും പ്രഘോഷിക്കുകയും ചെയ്യുന്ന ഓരോ ക്രിസ്ത്യാനിയും ജീവിതം കൊണ്ട് അതു തെളിയിക്കണം.
വിമർശിക്കപ്പെടുന്ന നിയോഗം
02:36 AM Mar 24, 2018 | Deepika.com