പത്തനംതിട്ട: പൊതുവിദ്യാഭ്യാസ ശാക്തീകരണമെന്ന പേരിൽ സിബിഎസ്ഇ, ഐസിഎസ്ഇ അഫിലിയേഷനോടു കൂടി മെച്ചപ്പെട്ട നിലയിൽ വർഷങ്ങളായി പ്രവർത്തിച്ചുവരുന്ന സ്വകാര്യ മാനേജ്മെന്റ് സ്കൂളുകൾക്കടക്കം നോട്ടീസ് നൽകിയ വിദ്യാഭ്യാസ വകുപ്പ് നടപടി വിവാദത്തിൽ.
സംസ്ഥാന സർക്കാർ എൻഒസി നൽകുകയും ഉന്നത നിലവാരത്തിലും ഉയർന്ന വിജയശതമാനത്തിലും പ്രവർത്തിച്ചുവരുന്ന ജൂണിയർ കോളജുകൾ, സീനിയർ സെക്കൻഡറി സ്കൂളുകൾ, റസിഡൻഷ്യൽ സ്കൂളുകൾ, പബ്ലിക് സ്കൂളുകൾ തുടങ്ങിയവയ്ക്കാണ് അതതു വിദ്യാഭ്യാസ ജില്ല, ഉപജില്ലാ ഓഫീസർമാർ നോട്ടീസ് നൽകിയിരിക്കുന്നത്. ഭിന്നശേഷിക്കാരായ കുട്ടികളുടെ പഠനം നടത്തിവരുന്ന സ്പെഷൽ സ്കൂളുകൾക്കും വിദ്യാഭ്യാസ വകുപ്പിൽനിന്നു നോട്ടീസ് ലഭിച്ചിട്ടുണ്ട്.
അണ് എയ്ഡഡ് മേഖലയിലെ ഇത്തരം സ്കൂളുകളുടെ നിലവാരമോ പ്രവർത്തനലക്ഷ്യമോ പരിശോധിക്കാതെ നോട്ടീസ് നൽകിയതിനു പിന്നിൽ ഇടത് അധ്യാപകസംഘടനകളുടെ സമ്മർദമാണെന്നും ആക്ഷേപമുണ്ട്. നോട്ടീസ് നൽകിയ സ്കൂളുകൾ അംഗീകാരമില്ലാതെ അടച്ചുപൂട്ടുകയാണെന്ന തരത്തിലുള്ള പ്രചാരണം നവമാധ്യമങ്ങളിലൂടെ വ്യാപകമായി ആരംഭിക്കുകയുംചെയ്തു. സ്കൂളുകളിൽ അടുത്ത അധ്യയന വർഷത്തേക്കുള്ള പ്രവേശന നടപടികൾ ആരംഭിച്ച ഘട്ടത്തിലുള്ള ഇത്തരം പ്രചാരണത്തിനു പിന്നിൽ ഗൂഢലക്ഷ്യമാണുള്ളതെന്ന് മാനേജ്മെന്റുകൾ കുറ്റപ്പെടുത്തി. ഇതിനെതിരെ ശക്തമായ നടപടിക്കൊരുങ്ങുകയാണ് മാനേജ്മെന്റുകൾ.
ഒന്നു മുതൽ എട്ടുവരെയുള്ള ക്ലാസുകൾ നടത്താൻ സിബിഎസ്ഇ അനുമതി സ്കൂളുകൾക്കു നൽകിയിട്ടില്ലെന്നാണ് വിദ്യാഭ്യാസ ഓഫീസർമാരുടെ നിലപാട്. ഒന്പത് മുതൽ 12 വരെ ക്ലാസുകൾ തുടരാൻ അനുമതിയുണ്ടെന്നും പറയുന്നു. ഒന്നു മുതൽ എട്ടുവരെയുള്ള ക്ലാസുകളിലെ കുട്ടികളെ സർക്കാർ, എയ്ഡഡ് സ്കൂളുകളിലേക്ക് മാറ്റണമെന്നാണ് വിദ്യാഭ്യാസ ഓഫീസർമാരുടെ നിർദേശം. എന്നാൽ, ഇതിനു ന്യായീകരണമില്ലെന്നും കുട്ടികളെയും അവരുടെ രക്ഷിതാക്കളെയും മാനസിക സമ്മർദത്തിലാക്കാനാണു ബന്ധപ്പെട്ടവരുടെ നീക്കമെന്നും ആരോപണമുയർന്നു.
സർക്കാർ എൻഒസി നൽകിയിട്ടുള്ള സ്കൂളുകൾക്ക് കേന്ദ്ര സർക്കാരിന്റെ സിബിഎസ്ഇ, ഐസിഎസ്ഇ സിലബസുകളിൽ പഠനം നടത്താൻ അനുമതി നൽകിയിട്ടുള്ളതുമാണ്. കാൽനൂറ്റാണ്ടിലേറെയായി പ്രവർത്തിച്ചുവരുന്ന വിദ്യാലയങ്ങൾക്കാണ് ഓരോ ജില്ലയിലും നോട്ടീസ് ലഭിച്ചിരിക്കുന്നത്. ഇവയുടെ പ്രവർത്തനം സംബന്ധിച്ച് വിശദീകരണം ആരാഞ്ഞു നൽകിയ നോട്ടീസിന് കേന്ദ്ര അഫിലിയേഷൻ സർട്ടിഫിക്കറ്റും സംസ്ഥാന സർക്കാർ എൻഒസിയും അടക്കം മാനേജ്മെന്റുകൾ മറുപടി നൽകിയിട്ടുണ്ട്.
കേരളത്തിൽ 1350 സ്കൂളുകൾക്കാണ് സിബിഎസ്ഇ 10, 12 ക്ലാസുകൾ നടത്താൻ അനുമതി നൽകിയിട്ടുള്ളത്. സിബിഎസ്ഇ നിർദേശിച്ചിട്ടുള്ള മാനദണ്ഡങ്ങളും സൗകര്യങ്ങളും പുലർത്തുന്ന സ്കൂളുകൾക്കാണ് അഫിലിയേഷൻ നൽകുന്നത്. മതിയായ സ്ഥലസൗകര്യം അടക്കം പരിഗണിക്കപ്പെട്ടിട്ടുണ്ട്. സ്പെഷൽ സ്കൂളുകളാകട്ടെ സർക്കാരിൽനിന്നു യാതൊരു സഹായവും ലഭിക്കാതെ നിസ്വാർഥ സേവനം നടത്തിവരുന്നവയാണ്. ഇവ എയ്ഡഡ് പദവിയിലേക്ക് പരിഗണിക്കപ്പെട്ടെങ്കിലും വിവിധ കാരണങ്ങൾ നിരത്തി തള്ളപ്പെട്ടു. ഇവ അടച്ചുപൂട്ടിയാൽ വഴിയാധാരമാകുന്നത് ഭിന്നശേഷിക്കാരായ കുട്ടികളാണ്.
പൊതുവിദ്യാഭ്യാസ വകുപ്പ് വിശദീകരണം
സംസ്ഥാന സർക്കാർ എൻഒസി നേടിയ ശേഷം സിബിഎസ്ഇയുടെയോ ഐസിഎസ്ഇയുടെയോ അഫിലിയേഷൻ നേടിയ സ്കൂളുകൾക്കു തുടർന്നും പ്രവർത്തിക്കാൻ തടസമുണ്ടാകില്ല. സിബിഎസ്ഇ, ഐസിഎസ്ഇ ബോർഡുകളുടെ അഫിലിയേഷനോ സംസ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പിന്റെ അനുമതിയോ ഇല്ലാത്ത സ്കൂളുകളിൽ അടുത്ത അധ്യായന വർഷം വിദ്യാർഥിപ്രവേശനം അനുവദിക്കില്ല. തുടർന്നുവരുന്ന ക്ലാസുകൾ നിർത്തുകയും വേണം. നിലവിൽ അനുമതിയുള്ളവയായി അവകാശപ്പെടുന്ന ചില സ്കൂളുകളിൽ ഒന്നു മുതൽ എട്ടുവരെ ക്ലാസുകൾ നടത്താൻ അനുമതിയുണ്ടോയെന്ന കാര്യത്തിൽ സംശയമുണ്ട്. ഇതു പരിശോധിക്കാനാണ് നോട്ടീസ് നൽകിയിരിക്കുന്നത്. 1,585 സ്കൂളുകൾക്കാണ് നോട്ടീസ് നല്കിയിരിക്കുന്നത്.
കേന്ദ്രത്തിന്റെയോ സംസ്ഥാനത്തിന്റെയോ അനുമതിയില്ലാതെ പ്രവർത്തിക്കുന്ന സ്കൂളുകൾ അടച്ചുപൂട്ടുന്നതിന് പുറമേ ഒരു ലക്ഷം രൂപ പിഴയും ഈടാക്കും. പിന്നെയും നിയമംലംഘിച്ചു പ്രവർത്തിച്ചാൽ ദിവസം 10,000 രൂപ വീതം പിഴ ഈടാക്കാനും വ്യവസ്ഥയുള്ളതായി വിദ്യാഭ്യാസ വകുപ്പ് പറയുന്നു.
ബിജു കുര്യൻ
അണ്എയ്ഡഡ് സ്കൂൾ പൂട്ടൽ: പ്രചാരണത്തിൽ ആശങ്ക
02:36 AM Mar 24, 2018 | Deepika.com