തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ പദ്ധതി കരാർ സമയത്തു തന്നെ പൂർത്തിയാകുമെന്നാണു പ്രതീക്ഷയെന്നു തുറമുഖമന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ. വിഴിഞ്ഞം പദ്ധതി വൈകിപ്പിക്കാൻ സർക്കാരും നിർമാണ കന്പനിയായ അദാനി ഗ്രൂപ്പും ഒത്തുകളിക്കുന്നുവെന്നാരോപിച്ച് എം. വിൻസെന്റ് നല്കിയ അടിയന്തര പ്രമേയ നോട്ടീസിനു മറുപടി പറയുകയായിരുന്നു മന്ത്രി.
ഓഖി ചുഴലിക്കാറ്റ് തുറമുഖത്തിന്റെ നിർമാണ പ്രവർത്തനത്തെ ബാധിച്ചിട്ടുണ്ടെന്നും ബർത്ത് നിർമാണത്തിനായുള്ള പ്ലാറ്റ്ഫോം തകർന്നുവെന്നും മന്ത്രി പറഞ്ഞു. രണ്ട് ഡ്രഡ്ജറുകൾക്കും കേടുപാട് സംഭവിച്ചു.
നിർമാണ പുരോഗതിക്ക് പ്രധാന തടസമായുള്ളത് പാറയുടെ ദൗർലബ്യമാണ്. കൊല്ലത്തെ പാറമടകളിൽ നിന്നു പാറ എത്തിക്കാനുള്ള നടപടികൾ ജില്ലാ കളക്ടറുമായി ചർച്ച ചെയ്തു. നിർമാണ പ്രവർത്തനങ്ങൾ കൃത്യമായി നടക്കാൻ ക്രിയാത്മകമായ പ്രവർത്തനമാണ് സർക്കാർ നടത്തുന്നത്. പദ്ധതി പ്രവർത്തന പുരോഗതി വിലയിരുത്താൻ ചീഫ് സെക്രട്ടറി ചെയർമാനായ എംപവേർഡ് കമ്മിറ്റി പ്രവർത്തിക്കുന്നുണ്ട്.
കരാർ സമയത്തു തന്നെ പദ്ധതി പൂർത്തിയാക്കുമെന്നാണ് സർക്കാർ പ്രതീക്ഷിക്കുന്നത്. കരാർ കാലാവധി നീട്ടിനല്കണമെന്നുള്ള അദാനി ഗ്രൂപ്പിന്റെ ആവശ്യങ്ങൾ സർക്കാർ അംഗീകരിച്ചിട്ടില്ല. കരാറിൽ വീഴ്ച്ച വരുത്തിയാൽ അദാനി ഗ്രൂപ്പിൽ നിന്ന് പിഴ ഈടാക്കുമെന്നും ഇക്കാര്യത്തിൽ സർക്കാർ വിട്ടുവീഴ്ച്ച ചെയ്യില്ലെന്നും മന്ത്രി പറഞ്ഞു.
കഴിഞ്ഞ സർക്കാരിന്റെ കഠിനാധ്വാനത്തിന്റെയും ഇച്ഛാശക്തിയുടെയും ഫലമായി നടപ്പാക്കിയ വിഴിഞ്ഞം പദ്ധതി എങ്ങനെയും തകർക്കാനാണ് സർക്കാർ ശ്രമമെന്നു പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. ലൈറ്റ് മെട്രോ പദ്ധതിയിൽ നിന്നും ശ്രീധരനെ ഓടിച്ചുവിട്ടതുപോലെ കേരളത്തിന്റെ സ്വപ്ന പദ്ധതിയായ വിഴിഞ്ഞം പദ്ധതിക്കുനേരെയാണ് മറ്റൊരു നീക്കം. 1460 ദിവസംകൊണ്ടു വിഴിഞ്ഞം പദ്ധതി പൂർത്തിയാക്കണമെന്നു പറഞ്ഞപ്പോൾ അദാനി ഗ്രൂപ്പ് തന്നെ ആയിരം ദിവസം കൊണ്ട് പദ്ധതി നടപ്പാക്കാമെന്ന് തുടക്കത്തിൽ അറിയിക്കുകയായിരുന്നു.
എന്നാൽ, ഓഖി ചുഴലിക്കാറ്റിന്റെ പേരിൽ അദാനി ഗ്രൂപ്പ് നിർമാണക്കരാർ നീട്ടി നല്കണമെന്നാവശ്യപ്പെടുന്നതിനു മുന്പേ തുറമുഖ മന്ത്രി നിയമസഭയിൽ പദ്ധതി പൂർത്തിയാകാൻ വൈകുമെന്നു പ്രസ്താവിച്ചതിൽ എന്തോ കള്ളക്കളിനടന്നുവോ എന്ന സംശയം നിലനില്ക്കുന്നു. വിഴിഞ്ഞത്തിനെതിരേ സിഎജിയുടെ കണ്ടെത്തൽ വാസ്തവ വിരുദ്ധമാണെന്നു സർക്കാർ നിയോഗിച്ച ജുഡീഷൽ കമ്മീഷൻ തന്നെ റിപ്പോർട്ട് നല്കി.
വിഴിഞ്ഞം പദ്ധതി: കരാർ സമയത്തു തന്നെ പൂർത്തിയാകുമെന്നു സർക്കാർ
03:06 AM Mar 23, 2018 | Deepika.com