തിരുവനന്തപുരം: ഓഖി ദുരന്തത്തിൽ തകർന്ന മത്സ്യബന്ധന ഉപകരണങ്ങളിൽ അധികവും മത്സ്യത്തൊഴിലാളികളുടേതല്ലെന്ന് മന്ത്രി ജെ.മേഴ്സിക്കുട്ടിയമ്മ നിയമസഭയിൽ പറഞ്ഞു. ധനാഭ്യർഥന ചർച്ചകൾക്കു മറുപടി പറയുകയായിരുന്നു മന്ത്രി.
ഓഖി ദുരന്തത്തിൽ 384 യാനങ്ങളും 64 മത്സ്യബന്ധന ഉപകരണങ്ങളുമാണ് നശിച്ചത്. തകർന്ന 64 മത്സ്യബന്ധന ഉപകരണങ്ങളിൽ 43 എണ്ണത്തിന്റെയും ഉടമകൾ കടലിൽ പോകാത്തവരാണ്. കരയിൽ നിന്നവർക്കു നഷ്ടപരിഹാരം നൽകാനാകില്ല. മത്സ്യത്തൊഴിലാളികളെ ഉപയോഗിച്ച് ലാഭമുണ്ടാക്കുന്നവരാണ് ഇവർ.
മത്സ്യത്തൊഴിലാളികൾക്ക് ഒന്നിനും ഉടമസ്ഥാവകാശമില്ല. പിടിച്ചുകൊണ്ടു വരുന്ന മത്സ്യങ്ങൾക്കു വില നിശ്ചയിക്കുന്നതിനും ഇവർക്ക് അധികാരമില്ല. മത്സ്യത്തൊഴിലാളെ ഉപയോഗിച്ചു ലാഭമുണ്ടാക്കുന്ന ഇത്തരക്കാരെ ഓഖി ദുരന്തത്തിന്റെ പശ്ചാത്തലത്തിലെങ്കിലും ഒഴിവാക്കണം. മത്സ്യത്തൊഴിലാളികൾക്ക് ഉപകരണങ്ങൾ നൽകുന്നതിന് സർക്കാർ തയാറാണ്. എന്നാൽ, വള്ളവും വലയും തൊഴിലാളികൾക്കു മാത്രമേ നൽകൂ. മത്സ്യത്തൊഴിലാളികൾ പിടിക്കുന്ന മത്സ്യം നേരിട്ടു മാർക്കറ്റിലെത്തിക്കുന്നതിന് സമഗ്രമായ പദ്ധതിയുണ്ടാക്കും.
മത്സ്യത്തൊഴിലാളികളുടെ ജീവിതനിലവാരം ഉയർത്തുന്നതിനുള്ള ശ്രമം സർക്കാർ ആരംഭിച്ചിട്ടുണ്ട്. ഇതിനായി 100 കോടി രൂപ ഫിഷറീസ് വകുപ്പ് നബാർഡിൽനിന്നു വായ്പ എടുക്കും. വായ്പയ്ക്ക് സർക്കാർ ഗ്യാരന്റി നിൽക്കുന്നതിനൊപ്പം പലിശയും അടയ്ക്കും. ഇതുവഴി തൊഴിലാളി സംഘങ്ങൾക്ക് വിതരണം ചെയ്യാനായി 500 യാനങ്ങൾ വാങ്ങാനാണ് ഉദ്ദേശിക്കുന്നത്. ചെറുമീനുകളെ പിടിക്കുന്നതാണ് മൽസ്യസന്പത്തിൽ വലിയ കുറവ് വരാൻ കാരണമായത്. 58 ഇനം ചെറു മീനുകളെ പിടിക്കുന്നത് ഇതിനകം നിരോധിച്ചിട്ടുണ്ട്. ഈ നിയമം ലംഘിച്ചവരിൽനിന്ന് വലിയ പിഴ ഈടാക്കിവരുന്നുണ്ട്. ഇത്തരത്തിൽ 1.14 കോടിയാണ് ലഭിച്ചത്.
ഓഖി പാക്കേജുമായി ബന്ധപ്പെട്ട് 7340 കോടി രൂപയുടെ പദ്ധതി കേന്ദ്രത്തിനു സമർപ്പിച്ചിട്ടുണ്ട്. ദുരന്തരത്തിനിരയായ കുടുംബങ്ങളിലെ 274 കുട്ടികളുടെ തുടർവിദ്യാഭ്യാസത്തിനായുള്ള പദ്ധതി സർക്കാർ തയാറാക്കിയിട്ടുണ്ട്. കൊയിലാണ്ടി, തലായി, ചേറ്റുവ ഹാർബറുകൾ ഏപ്രിലിൽ കമ്മീഷൻ ചെയ്യും. മത്സ്യത്തൊഴിലാളികളുടെ സുരക്ഷയ്ക്കായി ഒരു മറൈൻ ആംബുലൻസ് വാങ്ങുന്നതിനും സർക്കാർ തീരുമാനിച്ചിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട ഓർഡർ ഈ മാസം തന്നെ കൊച്ചിൻ ഷിപ്യാർഡിനു നൽകുമെന്നും മന്ത്രി പറഞ്ഞു.
ഓഖിയിൽ തകർന്ന മത്സ്യബന്ധന ഉപകരണങ്ങളിൽ അധികവും തൊഴിലാളികളുടേതല്ലെന്നു മന്ത്രി
03:06 AM Mar 23, 2018 | Deepika.com