തിരുവനന്തപുരം: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് അടുത്തമാസം നാലിന് സെക്രട്ടേറിയറ്റിനു മുന്നിൽ കർഷക പിക്കറ്റിംഗ് സംഘടിപ്പിക്കുമെന്നു കെപിസിസി പ്രസിഡന്റ് എം.എം. ഹസൻ പത്രസമ്മേളനത്തിൽ അറിയിച്ചു.
രണ്ടു ലക്ഷം വരെയുള്ള കാർഷിക കടങ്ങൾ എഴുതിത്തള്ളുക, നെല്ല് സംഭരണത്തിലെ കിഴിവ് നടപടി അവസാനിപ്പിക്കുക, സംഭരിച്ച നെല്ലിന് കർഷകന് നൽകാനുള്ള പണം ഉടനടി നൽകുക, നെല്ല് സംഭരണത്തിൽ ഇന്നുള്ള കൈകാര്യ ചെലവ് മില്ലുടമകളെ ഏൽപിക്കുക, റബർ കപ്പ് ലമ്പ് ഇറക്കുമതി ചെയ്ത് റബർ വില ഇടിക്കാനുള്ള കേന്ദ്ര നടപടികൾ നിർത്തിവയ്ക്കുക, റബർ ഉത്തേജക പാക്കേജിന്റെ തറവില കിലോക്ക് 200 രൂപയാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് കർഷക പിക്കറ്റിംഗ് സംഘടിപ്പിക്കുന്നത്.
നാളികേര സംഘങ്ങൾക്കും കമ്പനികൾക്കും ആനുകൂല്യങ്ങൾ ഉടനടി നൽകുക, നീരയ്ക്ക് സബ്സിഡിയായി ലിറ്ററിന് 10 രൂപ നിരക്കിൽ പഞ്ചായത്തു വഴി നടപ്പാക്കുന്നതിന് സംവിധാനം ഉണ്ടാക്കുക, നീര ഉല്പാദനത്തിനും വിപണനത്തിനും ഗവണ്മെന്റ് സഹായം ഉറപ്പാക്കുക, ഉപാധിരഹിത പട്ടയം നൽകാനുള്ള നടപടികൾ ത്വരിതപ്പെടുത്തുക, കൃഷിക്കുവേണ്ടിയുള്ള ഇറിഗേഷൻ, ലിഫ്റ്റ് ഇറിഗേഷൻ പദ്ധതികൾക്ക് പണം അനുവദിക്കുക, വന്യ മൃഗങ്ങളുടെ ആക്രമണത്തിൽ നശിച്ച കൃഷിക്ക് ഉടനടി ആനുകൂല്യങ്ങൾ വനം വകുപ്പ് നൽകുക. പന്നി, കുരങ്ങ് എന്നിവയെ വന്യമൃഗങ്ങളുടെ പട്ടികയിൽനിന്നും ഒഴിവാക്കുക തുടങ്ങിയ ആവശ്യങ്ങളും കർഷക പിക്കറ്റിംഗ് മുന്നോട്ടുവയ്ക്കും.
കെപിസിസി "കർഷക പിക്കറ്റിംഗ്' ഏപ്രിൽ നാലിന്
02:37 AM Mar 23, 2018 | Deepika.com