തൃശൂർ: "ആശിച്ചു ജനിച്ച മൂന്നാമത്തെ മകന്റെ ജീവൻ രക്ഷിച്ചത് മറിയം ത്രേസ്യാ അമ്മയുടെ തിരുശേഷിപ്പുമായുള്ള പ്രാർഥനയാണ്.’ അദ്ഭുത രോഗശാന്തി നേടിയ ക്രിസ്റ്റഫർ എന്ന ബാലന്റെ മാതാപിതാക്കളായ പെരിഞ്ചേരി ചൂണ്ടൽ വീട്ടിൽ ജോഷിയും ഷിബിയും സാക്ഷ്യപ്പെടുത്തുന്നു. അമ്മ വഴി അനുഗ്രഹത്തിന്റെ സാക്ഷ്യമാകാൻ ലഭിച്ച അവസരം വലിയ ദൈവാനുഗ്രഹമാണെന്നും ഇരുവരും പറഞ്ഞു.
"മാസം തികയുംമുന്പേ അമല ആശുപത്രിയിലായിരുന്നു പ്രസവം. ശ്വാസകോശത്തിനും ഹൃദയത്തിനും ഗുരുതരമായ തകരാറുണ്ടെന്നു കുഞ്ഞു ജനിച്ചയുടനേ ഡോക്ടർമാർ അറിയിച്ചു. അന്നു മുതൽ ഐസിയുവിലായിരുന്നു. ജീവൻതന്നെ അപകടത്തിലാണെന്ന് അറിഞ്ഞപ്പോൾ വീട്ടിലുണ്ടായിരുന്ന വാഴ്ത്തപ്പെട്ട മറിയം ത്രേസ്യാഅമ്മയുടെ തിരുശേഷിപ്പ് ആശുപത്രിയിൽ എത്തിച്ചു. അമ്മയുടെ സഹോദരി സിസ്റ്റർ പുഷ്പ സിഎച്ച്എഫ് വർഷങ്ങൾക്കു മുന്പ് സമ്മാനിച്ച തിരുശേഷിപ്പായിരുന്നു അത്. വീട്ടിൽ കുടുംബ പ്രാർഥനയ്ക്കിടയിൽ മറിയം ത്രേസ്യായോടും പ്രത്യേക മധ്യസ്ഥപ്രാർഥന നടത്താറുണ്ട്'.
തിരുശേഷിപ്പ് ഐസിയുവിൽ കിടക്കുന്ന മകന്റെ കിടക്കയുടെ താഴെ വച്ചു പ്രാർഥിച്ചു. രണ്ടാം ദിവസംമുതൽ രോഗശാന്തിയുടെ ലക്ഷണം കണ്ടുതുടങ്ങി. അടഞ്ഞ നിലയിലായിരുന്ന ശ്വാസകോശം തുറന്നു. ശ്വസനം സാധ്യമായി. തുടർന്നുള്ള ദിവസങ്ങളിൽ പൂർണമായും രോഗശാന്തി ലഭിച്ചു. ഒരു മാസത്തോളം ഐസിയുവിൽ കിടന്നു. അമ്മ വാങ്ങിത്തന്ന അദ്ഭുത രോഗശാന്തിയാണു ക്രിസ്റ്റഫറിന്റെ ജീവിതം. ഇലക്ട്രീഷ്യനായ ജോഷി പറഞ്ഞു.
"ഇതു വലിയ അദ്ഭുതമാണ്.’ കുഞ്ഞിനെ പരിശോധിച്ച ഡോ. ശ്രീനിവാസൻ അന്നു ഞങ്ങളോടു പറഞ്ഞിരുന്നു. അദ്ഭുത രോഗശാന്തി ലഭിച്ച വിവരം തൃശൂർ ആർച്ച്ബിഷപ്സ് ഹൗസിൽ അറിയിച്ചിരുന്നു. ആർച്ച്ബിഷപ് മാർ ആൻഡ്രൂസ് താഴത്തിന്റെ നിർദേശപ്രകാരം വിദഗ്ധ മെഡിക്കൽ സംഘം നാലു വർഷം മുന്പാണ് മെഡിക്കൽ പരിശോധനകൾ പൂർത്തിയാക്കി വത്തിക്കാന്റെ സ്ഥിരീകരണത്തിനായി സമർപ്പിച്ചത്.
ജോഷി - ഷിബി ദന്പതികളുടെ മൂന്നാമത്തെ മകനാണു ക്രിസ്റ്റഫർ. ഇപ്പോൾ പെരിഞ്ചേരി ലിറ്റിൽ ഫ്ളവർ സ്കൂളിൽ മൂന്നാം ക്ലാസ് വിദ്യാർഥിയാണ്. മൂത്ത മകൾ മരിയ എട്ടാം ക്ലാസിലും രണ്ടാമത്തെ മകൻ ഇമ്മാനുവൽ ആറാം ക്ലാസിലും പഠിക്കുന്നു.
തിരുശേഷിപ്പുമായി പ്രാർഥിച്ചു, അമ്മ കനിഞ്ഞു: ജോഷി, ഷിബി
02:37 AM Mar 23, 2018 | Deepika.com