കൊച്ചി: വരുംതലമുറകൾക്കു വേണ്ടി കുടിവെള്ളം സംരക്ഷിക്കാൻ സമഗ്രപദ്ധതി നടപ്പാക്കണമെന്നും ഭൂഗർഭജല സംരക്ഷണത്തിനു യുദ്ധകാലാടിസ്ഥാനത്തിൽ നടപടി വേണമെന്നും ഹൈക്കോടതി. തൃശൂർ കൈനൂരിലെ കൃഷിസ്ഥലത്തു കുഴൽക്കിണർ കുഴിക്കാൻ പോലീസ് സംരക്ഷണം ആവശ്യപ്പെട്ട് കരുവന്നൂർ സ്വദേശി ജയൻ നൽകിയ ഹർജി പരിഗണിക്കവേയാണു ഡിവിഷൻ ബെഞ്ചിന്റെ നിർദേശം.
2002 ലെ കേരള ഗ്രൗണ്ട് വാട്ടർ (കണ്ട്രോൾ ആൻഡ് റെഗുലേഷൻ) നിയമപ്രകാരമാണ് കേരളത്തിലെ ഭൂഗർഭജല വിനിയോഗം നിയന്ത്രിക്കുന്നത്. ഭൂഗർഭജല വിനിയോഗം സംബന്ധിച്ച മാധ്യമ റിപ്പോർട്ടുകൾപ്രകാരം സ്ഥിതി ഭയജനകമാണ്. കുഴൽക്കിണറിന് അനുമതി തേടുന്ന അപേക്ഷകളിൽ കാലതാമസമില്ലാതെ പരിഹാരം കാണണമെന്നു നിയമ ഭേദഗതിയിൽ പറയുന്നുണ്ട്. എന്നാൽ ഭൂഗർഭജല സംരക്ഷണത്തിനായി സർക്കാരിനു വ്യക്തമായ വീക്ഷണം ഉണ്ടാകണം. ഈ മേഖലയിൽ കൂടുതൽ പഠനങ്ങളും നടപടികളും വേഗം ഉണ്ടാകണമെന്നും ഡിവിഷൻ ബെഞ്ച് അഭിപ്രായപ്പെട്ടു.
ജലദിനമായിരുന്ന ഇന്നലെ ഭൂഗർഭജലത്തിന്റെ അളവ് കുറഞ്ഞുവരുന്നതിന്റെ ദൂഷ്യങ്ങൾ ചൂണ്ടിക്കാട്ടി മാധ്യമങ്ങൾ നൽകിയ റിപ്പോർട്ട് കൂടി കണക്കിലെടുത്ത് ഈ വിഷയത്തിൽ സ്വമേധയാ കേസെടുക്കാനുള്ള നടപടികളും ഡിവിഷൻ ബെഞ്ച് ആരംഭിച്ചു. കേന്ദ്ര ഭൂഗർഭ ജല വകുപ്പ്, സംസ്ഥാന സാക്ഷരതാ മിഷൻ, സെൻട്രൽ വാട്ടർ റിസോഴ്സ് ഡെവലപ്പ്മെന്റ് മാനേജ്മെന്റ്, സംസ്ഥാന ഭൂഗർഭ ജല വകുപ്പ് തുടങ്ങിയവയ്ക്കു നോട്ടീസ് നൽകാനും നിർദേശിച്ചിട്ടുണ്ട്.
വരുംതലമുറകൾക്കും കുടിവെള്ളം വേണം: ഹൈക്കോടതി
02:37 AM Mar 23, 2018 | Deepika.com