അരീക്കോട്: പ്രണയിച്ച യുവാവിനെ വിവാഹം ചെയ്യാൻ തീരുമാനിച്ച യുവതി കുത്തേറ്റ് മരിച്ചു. അരീക്കോട് പത്തനാപുരം പൂവത്തികണ്ടി ആതിര (22) യാണ് മരിച്ചത്. ആതിരയുടെ അച്ഛൻ രാജനെ പോലീസ് കസ്റ്റഡിയിലെടുത്തു.
ഇന്നലെ വൈകിട്ട് അഞ്ചോടെയായിരുന്നു സംഭവം. പട്ടാളക്കാരനായ യുവാവുമായി പ്രണയത്തിലായിരുന്നു യുവതി. ഇന്നു പുത്തലം സാളിഗ്രാമ ക്ഷേത്രത്തിൽ വിവാഹിതരാവാൻ യുവതിയും കാമുകനും തീരുമാനിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ടു വീട്ടുകാരുമായും ബന്ധുക്കളുമായും ധാരണയിലും എത്തിയിരുന്നു.
എന്നാൽ, ഇന്നലെ വൈകിട്ട് ഉണ്ടായ വാക്കുതർക്കമാണു കൊലപാതകത്തിൽ കലാശിച്ചത്. വാക്കുതർക്കത്തെ ത്തുടർന്ന് അക്രമാസക്തനായ അച്ഛനിൽനിന്നു രക്ഷപ്പെടാനായി ഓടിയ മകളെ അയൽവീട്ടിൽ വച്ച് രാജൻ കൊലപ്പെടുത്തിയെന്നാണു പോലീസ് പറയുന്നത്. മകൾ പിന്നോക്ക ജാതിയിൽപെട്ട യുവാവിനെ പ്രണയിച്ചതിന്റെ ദേഷ്യത്തിലാണു പിതാവ് കൊല നടത്തിയതെന്നും പോലീസ് പറഞ്ഞു. മൃതദേഹം മുക്കം കെഎംസിടി ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
സുനിതയാണ് ആതിരയുടെ അമ്മ. അതുൽ രാജ്, അശ്വിൻ രാജ് എന്നിവർ സഹോദരങ്ങളാണ്.
വിവാഹത്തലേന്ന് യുവതി കുത്തേറ്റു മരിച്ചു; അച്ഛൻ കസ്റ്റഡിയിൽ
02:11 AM Mar 23, 2018 | Deepika.com