തിരുവനന്തപുരം: ദേശീയപാത വികസനത്തിനായി ഭൂമിയെടുക്കുമ്പോൾ 2013ലെ നിയമ പ്രകാരമുള്ള നഷ്ടപരിഹാരം തന്നെയാണ് നൽകുകയെന്ന് മന്ത്രി ജി. സുധാകരൻ അറിയിച്ചു.
ദേശീയപാത ഭൂമിയെടുപ്പുമായി ബന്ധപ്പെട്ട് ജനങ്ങളിൽ ആശയക്കുഴപ്പമുണ്ടാക്കുന്നതിനു തെറ്റിദ്ധാരണാജനകമായ പ്രചാരണങ്ങളും വാർത്തകളും വിവിധ കേന്ദ്രങ്ങളിൽ നിന്നു വന്നുകൊണ്ടിരിക്കുന്നതായും മന്ത്രി പറഞ്ഞു.
ഭൂമിയെടുക്കുന്നതിന്റെ നടപടിക്രമങ്ങളും ന്യായവില ഉൾപ്പെടെയുള്ള നഷ്ടപരിഹാരവും നൽകുന്നത് 2013 ലെ ലാന്‍ഡ് അക്വസിഷൻ റീഹാബിലിറ്റേഷൻ ആന്‍ഡ് റീസെറ്റിൽമെന്റ് ആക്ട് അനുസരിച്ചാണ്. ദേശീയപാത അഥോറിറ്റിയുടെ അറിയിപ്പനുസരിച്ച് 2015 ജനുവരി ഒന്നിനു ശേഷമുള്ള മുഴുവൻ ഭൂമിയെടുപ്പിനും ഈ ചട്ടപ്രകാരമാണ് തുക നൽകുന്നതെന്നും മന്ത്രി അറിയിച്ചു.
ഇതിൽ ആദ്യഭാഗമായ ദേശീയപാത സംബന്ധിച്ച കാര്യങ്ങൾ വിശദീകരിക്കുന്ന 1956 ലെ എൻ.എച്ച് ആക്ട് ചൂണ്ടിക്കാണിച്ച് ജനങ്ങളെ തെറ്റിധരിപ്പിച്ച് ഭൂമിയെടുപ്പിനെതിരെ പ്രതിഷേധമുയർത്തുന്നതിനുള്ള ബോധപൂർവമായ ചില കേന്ദ്രങ്ങളുടെ ശ്രമമാണ് ഇത്തരം പ്രചാരണങ്ങൾക്ക് പിന്നിലെന്ന് സംശയിക്കേണ്ടി വരുമെന്നും മന്ത്രി അറിയിച്ചു.
2013 ലെ നിയമ പ്രകാരം ഔദ്യോഗിക കമ്പോളവിലയെ അർബൻ മേഖലയിൽ നിന്നുള്ള ദൂരത്തിന്റെ അടിസ്ഥാനത്തിൽ ഒന്നു മുതൽ രണ്ടു വരെയുള്ള സംഖ്യകൊണ്ടു ഗുണിച്ചു കിട്ടുന്ന തുക കണ്ടെ ത്തി, അത്രയും തുക കൂടി സാന്ത്വന പരിഹാരമെന്ന രീതിയിൽ കൂട്ടിച്ചേർക്കുന്നതാണു നഷ്ടപരിഹാരത്തുക. ഇതിന്റെ കൂടെ കെട്ടിടങ്ങളോ മറ്റു നിർമിതികളോ ഉണ്ടെ ങ്കിൽ അവ നിലവിൽ നിർമിക്കാനാവശ്യമായ തുകയും കണക്കാക്കി നൽകും. വിജ്ഞാപനം ഇറങ്ങിയ തീയതി മുതൽ ഭൂമിയുടെ അവകാശം കൈമാറിക്കിട്ടുന്നതു വരേയോ, അല്ലെങ്കിൽ അവാർഡ് തുക നൽകുന്നതുവരേയോ (ഇതിൽ ഏതാണോ ആദ്യം വരുന്നത് അതുവരെ) 12 ശതമാനം അധികതുകയും നൽകുന്നതാണ് എന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ അറിയിച്ചതായും മന്ത്രി പറഞ്ഞു.
അഴിയൂർ മുതൽ വെങ്ങളം വരെയുള്ള ഭൂമിയെടുപ്പിൽ ഒരു സെന്റിന് 3,10,000 വിലയുള്ള ഭൂമിക്ക് മാത്രം മേൽസൂചിപ്പിച്ച കണക്കനുസരിച്ച് 7,44,000 രൂപയാണ് നഷ്ടപരിഹാരമായി നിശ്ചയിച്ചിരിക്കുന്നത്. വസ്തുത ഇതാണെന്നിരിക്കെ തികച്ചും തെറ്റായതും വികസന വിരുദ്ധമായതുമായ വാർത്തകൾ നൽകി ജനങ്ങളിൽ അനാവശ്യ ആശങ്കകൾ ഉണ്ടാക്കുന്നതിൽ നിന്നും തത്പരകക്ഷികൾ പിന്മാറണമെന്നും മന്ത്രി ആവശ്യപ്പെട്ടു.
ഭൂമിയെടുപ്പുമായി ബന്ധപ്പെട്ട് ഓരോ ജില്ലയിലേയും ജനപ്രതിനിധികളെ ഉൾപ്പെടുത്തി ജില്ലാ കളക്ടർമാർ യോഗം നടത്തുന്നുണ്ട്. തുടർന്ന് അലൈൻമെന്റ് ബാധിക്കുന്ന ഭൂവുടമകളോട് നഷ്ടപരിഹാര മാർഗങ്ങൾ, മാറ്റിപ്പാർപ്പിക്കൽ തുടങ്ങിയ കാര്യങ്ങൾ വിശദീകരിക്കുന്നതിന് യോഗങ്ങൾ വിളിക്കുന്നുണ്ട്. കഴിയുന്നതും ഇതുമായി ബന്ധപ്പെട്ട ഗ്രാമപഞ്ചായത്ത് പ്രദേശങ്ങളിൽ തന്നെ വിശദീകരണ യോഗം നടത്തുന്നതിനും തീരുമാനിച്ചിട്ടുണ്ട്.
തികച്ചും ജനാധിപത്യ രീതിയിൽ തന്നെയാണ് ഈ നടപടിക്രമങ്ങൾ മുന്നോട്ടുപോകുന്നത്. വികസനം വരുമ്പോൾ നിലവിലുള്ള അവസ്ഥയിൽ മാറ്റം വരുമെന്നതു സ്വാഭാവികമാണ്. പൊതുമരാമത്ത് മന്ത്രിയുടെ വീടും സ്ഥലവും ദേശീയപാത വികസനത്തിനായി ഏറ്റെടുക്കുന്നുണ്ട്. വികസന കാര്യങ്ങൾക്ക് ഭൂമി ഏറ്റെടുക്കുമ്പോൾ പരമാവധി നഷ്ടപരിഹാരം നൽകാനാണ് ഈ സർക്കാർ ശ്രമിക്കുന്നതെന്നും മുഴുവൻ ജനങ്ങളുടേയും സഹകരണം ഉണ്ടാകണമെന്നും മന്ത്രി ജി.സുധാകരൻ പറഞ്ഞു.
ദേശീയപാത ഭൂമിയെടുപ്പ്: ന്യായവില നൽകുമെന്നു മന്ത്രി
02:11 AM Mar 23, 2018 | Deepika.com