തിരുവനന്തപുരം: കേരളത്തിൽ മുസ്ലിംകൾ ആത്മാഭിമാനത്തോടെ ജീവിക്കുന്നുണ്ടെങ്കിൽ അത് ഇടതുപക്ഷം ഉള്ളതുകൊണ്ടാണെന്ന് എ.എൻ. ഷംസീർ. ഷംസീറിനു വായിച്ചു പഠിക്കാൻ രണ്ടു പുസ്തകങ്ങൾ ശിപാർശ ചെയ്ത് ഡോ. എം.കെ. മുനീർ.
സഹിഷ്ണുതയാണ് ഏറ്റവും വലിയ വിദ്യാഭ്യാസം എന്ന മാർക് ട്വയിനിന്റെ ഉദ്ധരണിയോടെയാണു മുനീർ ഷംസീറിന് ഉപദേശം നൽകിത്തുടങ്ങിയത്. മാറാട് കലാപം അന്വേഷിച്ച ജസ്റ്റീസ് തോമസ് ജോസഫ് കമ്മീഷൻ റിപ്പോർട്ടിലെ 23 മുതൽ 25 വരെയുള്ള പേജുകളും തലശേരി കലാപത്തേക്കുറിച്ച് അന്വേഷിച്ച ജസ്റ്റീസ് ജോസഫ് വിതയത്തിൽ കമ്മീഷൻ റിപ്പോർട്ടും വായിച്ചു നോക്കാനാണ് മുനീർ ആവശ്യപ്പെട്ടത്. ഇരുകലാപങ്ങളിലും സിപിഎമ്മിന്റെ പങ്ക് എന്തെന്ന് ഈ റിപ്പോർട്ട് വായിച്ചാൽ മനസിലാകുമെന്നാണു മുനീർ പറയുന്നത്.
ധനാഭ്യർഥനാചർച്ചകളിൽ പങ്കെടുക്കുന്ന സിപിഎമ്മിലെ യുവഅംഗങ്ങൾ ലീഗിനെ വിമർശിക്കുന്നതിൽ പിശുക്കു കാട്ടാറില്ല. മറുപടി പറയുമ്പോൾ ലീഗുകാരും മയം കാട്ടില്ല. ഇന്നലെയും സ്ഥിതി അതു തന്നെ. ഏതെങ്കിലുമൊരു കൊലപാതകത്തിന്റെ പേരു പറഞ്ഞു സിപിഎമ്മിനെ വിരട്ടാൻ നോക്കേണ്ടെന്നു ഷംസീർ പറഞ്ഞു. സിബിഐ അന്വേഷണമെന്നു കേട്ടാൽ വിരണ്ടുപോകുന്നവരല്ല തങ്ങൾ. ലീഗ് എന്നാൽ ’ഈറ്റിംഗ് ആൻഡ് ചീറ്റിംഗ്’ എന്നൊരു നിർവചനവും ഷംസീർ നൽകി. ലീഗിനു വോട്ടു ചെയ്താൽ സ്വർഗത്തിൽ പോകുമെന്നു പറഞ്ഞു പരത്താറുണ്ടെന്നായിരുന്നു വി. അബ്ദുറഹ്മാൻ പറഞ്ഞത്. ലീഗുകാർ കൊന്നവർ സ്വർഗത്തിലാണോ നരകത്തിലാണോ പോകുന്നതെന്നു കൂടി വ്യക്തമാക്കിയാൽ കൊള്ളാമെന്ന് അദ്ദേഹം പറഞ്ഞു.
മന്ത്രി കെ.ടി. ജലീൽ പ്രസംഗിച്ചതു കൊണ്ടൊന്നും സിപിഎമ്മിന്റെ കരിമുഖം വെളുക്കില്ലെന്നായിരുന്നു ടി.വി. ഇബ്രാഹിമിന്റെ നിലപാട്. ആർഎസ്എസ് ചെയ്യുന്ന പണിയാണു പാർട്ടി ഗ്രാമങ്ങളിൽ സിപിഎമ്മുകാർ ചെയ്യുന്നത്. പിണറായി പഞ്ചായത്തിൽ നാൽപതു വീടുകൾ നിർമിച്ചു നൽകാൻ തയാറായ ഖാദിയ സക്കാത്ത് കമ്മിറ്റി അവിടെ സ്ഥാപിച്ച ശിലകൾ പോലും തകർത്തെറിഞ്ഞവരാണു സിപിഎമ്മുകാർ. ധർമടത്ത് കാടാച്ചി ആടൂരിൽ കബർസ്ഥാനിൽ കബറടക്കാൻ പാർട്ടിക്കാർ അനുവദിച്ചില്ല. പള്ളിയിൽ ഉച്ചഭാഷിണി ഉപയോഗിക്കാൻ പോലും സമ്മതിക്കുന്നില്ല- ഇബ്രാഹിം കത്തിക്കയറിയപ്പോൾ ഭരണപക്ഷത്തു നിന്നു ബഹളം തുടങ്ങി.
എകെജി. ദിനമായ ഇന്നലെ അദ്ദേഹത്തിന്റെ ഓർമകൾക്കു മുമ്പിൽ അഞ്ജലി അർപ്പിച്ചു കൊണ്ടാണ് എ.എൻ. ഷംസീറും എം. സ്വരാജും പ്രസംഗം തുടങ്ങിയത്. എകെജിയേക്കുറിച്ചു പറയുമ്പോൾ കോണ്‍ഗ്രസുകാരനായ വി.ടി. ബൽറാമിനേക്കുറിച്ചു പറയാതെ അവസാനിപ്പിക്കാൻ ഇപ്പോൾ സിപിഎമ്മുകാർക്കു കഴിയില്ല. ഫേസ്ബുക്ക് ബീഭത്സന്മാരുടെ കേരള മോഡൽ അപവാദത്തിനു മുമ്പിൽ ഇല്ലാതാകുന്നതല്ല എ.കെ.ജിയുടെ ഓർമകൾ എന്ന് ആർ. രാജേഷ് പറഞ്ഞു.
ലെനിനെ ഏകാധിപതിയെന്നും കൊലയാളിയെന്നുമൊക്കെ കോണ്‍ഗ്രസുകാരനായ പി.ടി. തോമസ് വിശേഷിപ്പിച്ചതിനെതിരെ ജ്വലിക്കുകയായിരുന്നു എം. സ്വരാജ്. ജവഹർലാൽ നെഹ്റു ലെനിനു നൽകിയിട്ടുള്ള വിശേഷണങ്ങളാണു ലെനിനുള്ള സ്വഭാവസർട്ടിഫിക്കറ്റ് ആയി സ്വരാജ് ഉയർത്തിക്കാട്ടിയത്. മഹാത്മാഗാന്ധിക്കു തുല്യനായും ലെനിനെ സ്വരാജ് വിശേഷിപ്പിച്ചു. ലെനിനെ വികൃതമായി വിശേഷിപ്പിച്ച പാശ്ചാത്യ അപവാദപ്രചാരണത്തിൽ കേരളത്തിലെ കോണ്‍ഗ്രസുകാർ വീണു പോയെന്നും സ്വരാജ് പറഞ്ഞു. ഇത്തരം കഥകൾ വിശ്വസിച്ചവരെ സിഐഎ പോലും വിശേഷിപ്പിച്ചതു പ്രയോജനപ്രദരായ മണ്ടന്മാർ എന്നാണത്രെ. ഇനിയിപ്പോൾ ലെനിനെതിരെ സംസാരിച്ചാൽ അവർ മണ്ടന്മാരുടെ പട്ടികയിൽ കയറിപ്പറ്റുമെന്നു ചുരുക്കം.
ലെനിന്റെയും മാവോയുടെയും ഹോചിമിന്റെയും എംബാം ചെയ്തു സൂക്ഷിച്ചിട്ടുള്ള മൃതദേഹങ്ങൾ നേരിട്ടു കണ്ടിട്ടുള്ള കേരള നിയമസഭയിലെ ഏകയാൾ എന്നു സ്വയം വിശേഷിപ്പിച്ച കെ. മുരളീധരന് സ്വരാജിനോട് ഒറ്റക്കാര്യമേ പറയാനുണ്ടായിരുന്നുള്ളു: കൂടുതൽ വികാരം കൊണ്ടിട്ടു കാര്യമില്ല.
രാഹുൽഗാന്ധിയുടെ ക്ഷേത്രസന്ദർശനത്തെ വിമർശിച്ചവർക്കുള്ള മറുപടിയായിരുന്നു വി.ടി. ബൽറാം കരുതിവച്ചിരുന്നത്. കോണ്‍ഗ്രസ് എല്ലാവരെയും ഉൾക്കൊള്ളുന്ന പാർട്ടിയാണ്. വിശ്വാസമുള്ളവർ ക്ഷേത്രത്തിൽ പോയാൽ അതിൽ ഒരു കുഴപ്പവുമില്ല. തലയിൽ മുണ്ടിട്ടു കാടാമ്പുഴ ക്ഷേത്രത്തിൽ പോകേണ്ട കാര്യം തങ്ങൾക്കില്ല. അങ്ങനെ പോയി ശത്രുസംഹാര പൂജ നടത്തേണ്ട ഗതികേടുമില്ല. - ബൽറാം പറഞ്ഞു.
ശാസ്ത്രതത്വങ്ങളെ വേദങ്ങളിൽ കൊണ്ടുപോയി കെട്ടുന്ന ഇപ്പോഴത്തെ പ്രവണതയെക്കുറിച്ചു കടിച്ചാൽ പൊട്ടാത്ത ഭാഷയിൽ സംസാരിച്ചു വന്ന പ്രഫ. കെ.യു. അരുണനോട് പി.സി. ജോർജ് ഒരു സംശയം ചോദിച്ചു. അങ്ങ് ഏതു വിഷയമാണു പഠിപ്പിച്ചിരുന്നത്? മറുപടി ഉടൻ വന്നു. ഞാൻ ഡിഗ്രി തലത്തിൽ ഫിസിക്സും കെമിസ്ട്രിയും മാത്തമാറ്റിക്സും പഠിച്ചു. പിജിക്കു മലയാളമാണു പഠിച്ചത്. പഠിപ്പിച്ചതും മലയാളം.
തന്റെ കവിത പഠിപ്പിക്കരുതെന്ന ബാലചന്ദ്രൻ ചുള്ളിക്കാടിന്റെ പ്രസ്താവനയേക്കുറിച്ചു ചോദിച്ചപ്പോൾ കവിത പഠിപ്പിക്കാനുള്ളതല്ല, ആസ്വദിക്കാനുള്ളതാണെന്നായിരുന്നു മറുപടി. ’ ചാരുകസേരയിൽ കിടന്ന് അതിവിസ്തൃതവും വിഭിന്നവുമായ ആർജിതസംസ്കാരത്തിൽ സ്വർഗീയ സഞ്ചാരം നടത്താനുള്ളതാണു കവിത. ഭാഷ പഠിപ്പിക്കുന്നതിനായി ചില നെറികേടുകൾ കാണിക്കുന്നതിന്റെ ഭാഗമായാണു കവിത പഠിപ്പിക്കുന്നത്’. ചുള്ളിക്കാട് പറഞ്ഞതിലും കുറച്ചു കാര്യമുണ്ടെന്നു കേട്ടിരുന്നവർക്കു തോന്നി.
വിഴിഞ്ഞം തുറമുഖത്തിന്റെ നിർമാണം ഇഴഞ്ഞുനീങ്ങുന്നതായി കാണിച്ച് അടിയന്തരപ്രമേയത്തിന് എം. വിൻസന്റ് നോട്ടീസ് നൽകി. സമയബന്ധിതമായി പണി പൂർത്തിയാകുമെന്ന് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി പറഞ്ഞു. എന്നാൽ, ഇടതുസർക്കാർ അധികാരമേറ്റതിനു ശേഷം വിഴിഞ്ഞം തുറമുഖ നിർമാണം ഇഴഞ്ഞു നീങ്ങുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി.
അടിയന്തരപ്രമേയത്തിന് അനുമതി നിഷേധിച്ചതിനെ തുടർന്ന് പ്രതിപക്ഷം വാക്കൗട്ട് നടത്തി. കേരള കോണ്‍ഗ്രസും ബിജെപിയും വാക്കൗട്ട് ചെയ്തു.
സാബു ജോണ്‍
കൊണ്ടും കൊടുത്തും സിപിഎമ്മും ലീഗും
12:56 AM Mar 23, 2018 | Deepika.com