തിരുവനന്തപുരം: ലഹരിവിരുദ്ധ സമൂഹമാണു സംസ്ഥാന സർക്കാരിന്റെ ലക്ഷ്യമെന്ന് എക്സൈസ് മന്ത്രി ടി പി രാമകൃഷ്ണൻ. 2018 മാർച്ച് 16ന് സംസ്ഥാന സർക്കാർ പുറപ്പെടുവിച്ച ഉത്തരവിലൂടെ പുതിയ മദ്യശാലകൾക്കൊന്നും അനുമതി നൽകിയിട്ടില്ലെന്ന് പ്രസിദ്ധീകരണത്തിനു നൽകിയ ലേഖനത്തിൽ അദ്ദേഹം പറഞ്ഞു.
സുപ്രീംകോടതി ഉത്തരവിന്റെ പശ്ചാത്തലത്തിൽ കേരളത്തിൽ പുതിയ ബാറുകൾ അനുവദിക്കാൻ പോകുകയാണെന്നും എൽഡിഎഫ് സർക്കാർ സംസ്ഥാനത്തു മദ്യം ഒഴുക്കുകയാണെന്നുമുള്ള തരത്തിൽ ചില കേന്ദ്രങ്ങൾ ആസൂത്രിതമായ പ്രചാരണം അഴിച്ചുവിട്ടുകൊണ്ടിരിക്കുകയാണെന്നു മന്ത്രി കുറ്റപ്പെടുത്തി. ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പ് ലക്ഷ്യമാക്കി യുഡിഎഫ് നേതൃത്വത്തിൽ നടത്തുന്ന ഈ കുപ്രചാരണം യുഡിഎഫിന്റെ ഇരട്ടത്താപ്പ് വ്യക്തമാക്കുന്നു.
സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് പുതിയ മദ്യശാലകൾ തുറക്കുന്നതിന് എൽഡിഎഫ് സർക്കാർ അനുമതി നൽകിയിട്ടില്ലെന്നു വ്യക്തമായിട്ടും കുപ്രചാരണം തുടരുകയാണ്. യുഡിഎഫ് അധികാരത്തിലിരിക്കെ 2014 മാർച്ച് 31ന് 418 ബാറുകളുടെ ലൈസൻസ് റദ്ദാക്കിയിരുന്നു. എന്നാൽ, ഇതു സർക്കാരിന്റെ നയപരമായ തീരുമാനമേ ആയിരുന്നില്ല. സുപ്രീംകോടതി ഉത്തരവനുസരിച്ചാണ് യുഡിഎഫ് സർക്കാർ അന്ന് 418 ബാർ ഹോട്ടലുകൾ പൂട്ടിയത്.
അന്നത്തെ കെപിസിസി പ്രസിഡന്റിനെ കടത്തിവെട്ടി ഗ്രൂപ്പ് ആധിപത്യം ഉറപ്പിക്കാനാണ് അന്ന് മുഖ്യമന്ത്രിയായിരുന്ന ഉമ്മൻചാണ്ടി യുഡിഎഫ് യോഗത്തിൽ മദ്യനയം അവതരിപ്പിച്ചതും തുടർന്ന് ബാർലൈസൻസ് ഫൈവ് സ്റ്റാർ ഹോട്ടലുകൾക്കു മാത്രമാക്കി മാറ്റിയതും. മദ്യനിരോധനത്തിലേക്ക് കുതിക്കുന്നതിന്റെ ഭാഗമായി 418 ബാർ ഹോട്ടലുകൾ പൂട്ടിയെന്ന് അവകാശപ്പെട്ട അതേ സർക്കാർ ഈ ബാർഹോട്ടലുകളെല്ലാം ബിയർ-വൈൻ പാർലറുകളാക്കി മാറ്റുകയാണ് ചെയ്തത്.
2016 മേയിൽ എൽഡിഎഫ് സർക്കാർ അധികാരത്തിൽ വരുമ്പോൾ സംസ്ഥാനത്ത് 5460 മദ്യശാലകളുണ്ട്. (29 ഫൈവ് സ്റ്റാർ ബാർ, 813 ബിയർ -വൈൻ പാർലർ, 4234 കള്ളുഷാപ്പുകൾ). 306 വിദേശമദ്യ റീട്ടെയിൽ വിൽപ്പനശാലകളും അന്നു നിലവിലുണ്ട്. 32 ക്ലബ്ബുകൾക്കും 46 സൈനിക കാന്റീനുകൾക്കും ആ ഘട്ടത്തിൽ മദ്യ ലൈസൻസ് ഉണ്ട്. മദ്യശാലകളുടെ എണ്ണം കൂട്ടുന്നതിനോ മദ്യവ്യാപനം കൂടുന്നതിനോ ഇടയാകുന്ന നടപടി സ്വീകരിച്ചിട്ടില്ലെന്നു മന്ത്രി പറഞ്ഞു.
യുഡിഎഫ് ഭരണത്തിൽ സംസ്ഥാനത്ത് 5460 മദ്യഷാപ്പുകൾ പ്രവർത്തിച്ചിരുന്നു. ഇപ്പോൾ സംസ്ഥാനത്തുള്ളത് 4874 മദ്യഷാപ്പുകളാണ്. യുഡിഎഫ് ഭരണകാലത്തേക്കാൾ 586 ഷാപ്പുകൾ കുറവ്.
ജനങ്ങൾക്കു നൽകിയ വാഗ്ദാനം തന്നെയാണ് എൽഡിഎഫ് സർക്കാർ പിന്തുടരുന്നത്. യുഡിഎഫ് ഭരണകാലത്ത് പ്രവർത്തിച്ചിരുന്ന 1887 മദ്യശാലകൾ ദേശീയ-സംസ്ഥാന പാതയോരങ്ങളിലെ മദ്യശാലകൾ പൂട്ടണമെന്ന സുപ്രീംകോടതിയുടെ 2016 ഡിസംബർ 15ന്റെ ഉത്തരവിന്റെ അടിസ്ഥാനത്തിൽ ഈ ഗവണ്മെന്റ് അടച്ചുപൂട്ടി. (ബാർ-11. ബിയർ-വൈൻ പാർലർ- 606. വിദേശമദ്യഷാപ്പ്- 112. ക്ലബ്ബ്-18. സൈനിക കാന്റീൻ-9. കള്ളുഷാപ്പ്- 1131.) തുടർന്നു മുനിസിപ്പൽ കോർപറേഷൻ പ്രദേശങ്ങളെ 2016 ഡിസംബറിലെ ഉത്തരവിന്റെ പരിധിയിൽ നിന്ന് ഒഴിവാക്കിക്കൊണ്ട്. 2017 ജൂലൈ 11ന് സുപ്രീംകോടതി ഉത്തരവ് പുറപ്പെടുവിച്ചു. 2016ലെ ഉത്തരവ് നടപ്പാക്കിയതിലൂടെ പൂട്ടിയ മദ്യവിൽപനശാലകൾ തുറക്കാൻ ഈ ഉത്തരവ് പ്രകാരം സർക്കാർ അനുമതി നൽകി.
സംസ്ഥാനങ്ങളിലെ നഗരസ്വഭാവമുള്ള മറ്റ് തദ്ദേശസ്വയംഭരണപ്രദേശങ്ങളെ കൂടി 2016 ഡിസംബറിലെ ഉത്തരവിന്റെ പരിധിയിൽ നിന്ന് ഒഴിവാക്കിക്കൊണ്ട് 2018 ഫെബ്രുവരി 23ന് സുപ്രീംകോടതി വീണ്ടും വിധിന്യായം പുറപ്പെടുവിച്ചു. 2016 ഡിസംബർ 15ന്റെ ഉത്തരവ് പ്രകാരം പൂട്ടിയ പഞ്ചായത്ത് പ്രദേശങ്ങളിലെ മദ്യശാലകൾക്കു മാത്രമാണ് ഫെബ്രുവരി 23ന്റെ സുപ്രീംകോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ ഇപ്പോൾ ഇളവ് ലഭിക്കുന്നത്.
കള്ളുഷാപ്പുകൾ അടച്ചതുമൂലം 12,100 തൊഴിലാളികൾക്കും ബാറുകളും ബിയർപാർലറുകളും പൂട്ടിയതു മൂലം 7800 തൊഴിലാളികൾക്കുമാണ് ജോലി നഷ്ടപ്പെട്ടത്. പരോക്ഷമായി ഇരുപതിനായിരത്തിലധികം പേർക്കും തൊഴിൽ നഷ്ടമായി. ഇതും സംസ്ഥാന സർക്കാർ പരിഗണിച്ചെന്നു മന്ത്രി പറഞ്ഞു.
ലക്ഷ്യം ലഹരിവിമുക്ത സമൂഹം: എക്സൈസ് മന്ത്രി
03:05 AM Mar 22, 2018 | Deepika.com