തിരുവനന്തപുരം: താലൂക്ക് ഓഫിസീലെ റീ സർവേ അടക്കമുള്ള റവന്യു രേഖകളുമായി ബന്ധപ്പെട്ട ഫയലുകൾ റവന്യു ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ നടത്തിവന്ന സമീപത്തെ സ്വകാര്യ സ്ഥാപനത്തിൽനിന്നു കണ്ടെടുത്തു. റീ സർവേ അപാകതയുമായി ബന്ധപ്പെട്ട അപേക്ഷകളും തുടർനടപടികളും അടക്കമുള്ള 50 ഫയലുകളാണു റവന്യു വിജിലൻസ് സംഘം നടത്തിയ പരിശോധനയിൽ കണ്ടെ ടുത്തത്.
സുപ്രധാനമായ റവന്യു രേഖകൾ കടത്തിക്കൊണ്ടുപോയ സ്വകാര്യ സ്ഥാപനത്തിന്റെ നടത്തിപ്പുകാരനായ സർവേ വകുപ്പിൽനിന്നു വിരമിച്ച ഡെപ്യൂട്ടി സൂപ്രണ്ട് പ്രസന്നകുമാറിനെതിരേ ക്രിമിനൽ കേസെടുക്കാൻ റവന്യു മന്ത്രി ഇ. ചന്ദ്രശേഖരൻ നിർദേശം നൽകി. അവധിയെടുത്തു സ്ഥാപനം നടത്തിവന്നുവെന്നു പ്രാഥമിക പരിശോധനയിൽ കണ്ടെത്തിയ നെടുങ്കണ്ടം സർവേ സൂപ്രണ്ട് ക്രിസ്തുദാസിനെ സസ്പെൻഡ് ചെയ്തു. സമാന്തര റവന്യു ഓഫീസിനു പിന്തുണ നൽകിവന്ന വകുപ്പിലെ കൂടുതൽ ഉദ്യോഗസ്ഥരുടെ പങ്കിനെക്കുറിച്ചു വിശദമായി അന്വേഷിക്കാനും മന്ത്രി നിർദേശം നൽകി.
താലൂക്ക് ഓഫീസിലെത്തുന്ന റീ- സർവേ അപേക്ഷകൾ, അടക്കമുള്ള ഫയലുകൾ, ഏറെ കാലതാമസമെടുക്കുമെന്നു പറഞ്ഞു ചില ഉദ്യോഗസ്ഥരുടെ ഒത്താശയോടെ സമീപത്തെ സ്വകാര്യ കണ്സൾട്ടിംഗ് സ്ഥാപനത്തിലേക്ക് അയയ്ക്കുകയായിരുന്നു പതിവ്. ഇതുമായി ബന്ധപ്പെട്ടു താലൂക്ക് ഓഫീസിൽ സൂക്ഷിക്കേണ്ട ഫയലുകളും സ്വകാര്യ സ്ഥാപനത്തിലേക്ക് എത്തിക്കുന്നതാണു പതിവെന്നും പരിശോധനയിൽ കണ്ടെത്തി. സ്വകാര്യ സ്ഥാപനത്തിൽ വച്ചു പണം നൽകുന്നവർക്കു ഫയലുകളിൽ തീർപ്പാക്കുകയാണു പതിവ്. ഇവിടെ നിന്നു ഫയലുകളും സീലുകളും അടക്കമുള്ളവ കണ്ടെത്തിയിട്ടുണ്ട്.
ഇതു സംബന്ധിച്ചു സർക്കാരിനു ലഭിച്ച നിരവധി പരാതികളുടെ അടിസ്ഥാനത്തിലാണു പരിശോധിക്കാൻ റവന്യു വിജിലൻസിനു നിർദേശം നൽകിയത്. ഇവർ നടത്തിയ പരിശോധനയിലാണു സമാന്തര റവന്യു ഓഫീസ് സംവിധാനം നടക്കുന്നതായി കണ്ടെത്തിയത്. ഫയലുകൾ അടക്കമുള്ളവ പിടിച്ചെടുത്തിട്ടുണ്ട്. ഇവയുടെ വിശദ പരിശോധന രാത്രി വൈകിയും തുടരുകയാണ്.
താലൂക്ക് ഓഫീസിനു സമീപത്തെ സ്വകാര്യ സ്ഥാപനത്തിൽ റവന്യു രേഖകൾ
02:48 AM Mar 22, 2018 | Deepika.com