തിരുവനന്തപുരം: വർക്കല അയിരൂരിലെ ഭൂമി വിവാദത്തിൽ 24നു ജില്ലാ കളക്ടർ കെ. വാസുകി വാദം കേൾക്കും. തഹസിൽദാർ സർക്കാരിലേക്കു മുതൽക്കുട്ടിയ ഭൂമി സബ് കളക്ടർ ദിവ്യ എസ്. അയ്യർ സ്വകാര്യ വ്യക്തിക്കു ഹിയറിംഗ് നടത്താതെ പതിച്ചു നൽകിയതിൽ നടപടിക്രമങ്ങളിൽ വീഴ്ചയുണ്ടായെന്നു ചൂണ്ടിക്കാട്ടുന്ന പ്രാഥമിക റിപ്പോർട്ട് ലാൻഡ് റവന്യു കമ്മീഷണർ എ.ടി. ജയിംസ് റവന്യു മന്ത്രി ഇ. ചന്ദ്രശേഖരനു സമർപ്പിച്ചു.
സബ് കളക്ടർ ഭൂമി പതിച്ചു നൽകിയതു നടപടിക്രമങ്ങൾ ലംഘിച്ചാണെന്ന് ആരോപിച്ച് വർക്കല എംഎൽഎ വി. ജോയിയും ഗ്രാമപഞ്ചായത്ത് അധികൃതരും നൽകിയ റിവിഷൻ ഹർജിയുടെ അടിസ്ഥാനത്തിലാണു കളക്ടർ ഹിയറിംഗ് നടത്തുന്നത്.
പരിചയക്കുറവു കൊണ്ടാകാം സബ് കളക്ടർക്കു തെറ്റുപറ്റിയതെന്നാണു ലാൻഡ് റവന്യു കമ്മീഷണർ റവന്യു മന്ത്രിക്കു നൽകിയ പ്രാഥമിക റിപ്പോർട്ടിൽ സൂചിപ്പിക്കുന്നത്. നേരത്തെ ഹിയറിംഗ് നടത്തിയ തഹസിൽദാരുടെ ഭാഗം കേൾക്കാൻ സബ് കളക്ടർ തയാറായില്ല.
ഭൂമിയുമായി ബന്ധപ്പെട്ടു റിവിഷൻ അപ്പീൽ നല്കിയ ലിജിയുടെ ഭാഗം മാത്രം കേട്ടാണു സബ് കളക്ടർ തീരുമാനം എടുത്തത്.
ഹൈക്കോടതിയുടെ പരിഗണനയിലുണ്ടായിരുന്ന കേസിൽ ഏറെ നൂലാമാലകളുണ്ട്. റീ- സർവേ നടപടികളുടെ അടിസ്ഥാനത്തിൽ ഭൂമിയുടെ സർവേ നമ്പരിൽ മാറ്റം ഉണ്ടായിട്ടുണ്ട്. പട്ടയ പ്രകാരം അയിരൂർ സ്വദേശിനിയായ ലിജിയുടെ കൈവശമുണ്ടായിരുന്ന 37 സെന്റോളം വരുന്ന ഭൂമി കണ്ടെത്താനുണ്ട്. റീ സർവേയിൽ സർവേ നമ്പരിലുണ്ടായ മാറ്റമാണു പ്രശ്നങ്ങൾ ഗുരുതരമാക്കിയത്. ഇതു സംബന്ധിച്ചു വിശദ പരിശോധന വേണ്ടി വരും. അതിനു ശേഷം മാത്രമേ അന്തിമ റിപ്പോർട്ട് നൽകാൻ കഴിയുകയുള്ളുവെന്നും ലാൻഡ് റവന്യു കമ്മീഷണറുടെ റിപ്പോർട്ടിൽ പറയുന്നു.
അയിരൂരിലെ ഭൂമി വിവാദം: ജില്ലാ കളക്ടർ 24നു വാദം കേൾക്കും
02:48 AM Mar 22, 2018 | Deepika.com