കൊച്ചി: നഗരത്തിലെ ലസി നിർമിക്കുന്ന ഗോഡൗണിൽ വിൽപന നികുതി വകുപ്പിന്റെയും ആരോഗ്യവകുപ്പിന്റെയും ഉദ്യോഗസ്ഥർ റെയ്ഡ് നടത്തി. വൃത്തിഹീനമായ അവസ്ഥയിൽ പ്രവർത്തിക്കുന്ന ഗോഡൗണിൽ ഉദ്യോഗസ്ഥർ കണ്ടെത്തിയത് ഗുരുതര ആരോഗ്യപ്രശ്നങ്ങൾക്ക് വഴിവയ്ക്കുന്ന സാഹചര്യങ്ങൾ. ഇതേതുടർന്ന് കെട്ടിടം പോലീസും ആരോഗ്യ വകുപ്പ് അധികൃതരുമെത്തി സീൽ ചെയ്തു.
നഗരത്തിൽ നിരവധി ലസി ഷോപ്പുകൾ ആരംഭിച്ച സാഹചര്യത്തിലാണ് വിൽപന നികുതി ഉദ്യോഗസ്ഥർ റെയ്ഡ് നടത്തിയത്. ഏതാനും ആഴ്ചകളായി ഔട്ട് ലെറ്റുകൾ ഉദ്യോഗസ്ഥരുടെ നിരീക്ഷണത്തിലായിരുന്നു. നേരിട്ടെത്തി വിവരങ്ങൾ തിരക്കിയപ്പോൾ ഒരിടത്തും ഷോപ്പുമായി ബന്ധപ്പെട്ട ആളുകളെ കണ്ടെത്താൻ കഴിഞ്ഞില്ല. സ്ഥാപനത്തിന്റെ രജിസ്ട്രേഷൻ രേഖകളും ലഭിക്കാത്ത സാഹചര്യമായിരുന്നു. ഇതിനിടെ ലസി നിർമിക്കുന്ന ഗോഡൗണിനെക്കുറിച്ച് വിവരം ലഭിച്ച ഉദ്യോഗസ്ഥർ കലൂർ പൊറ്റക്കുഴി റോഡിലെ ഇരുനിലക്കെട്ടിടത്തിൽ പരിശോധനക്കെത്തി.
കയറിച്ചെന്ന ഉദ്യോഗസ്ഥർ ആദ്യം കണ്ടത് കെട്ടിടത്തിനുളളിൽ രണ്ടു നായ്ക്കളെയാണ്. ലസി നിർമിക്കുന്ന മുറിക്കുള്ളിൽ ഇവയുടെ വിസർജ്യവും കാണപ്പെട്ടു. ഇതരസംസ്ഥാനക്കാരായ തൊഴിലാളികൾ കലക്കിവച്ച ലസിയും ഇതിനടുത്തായി നിരവധി പ്ലാസ്റ്റിക് ബക്കറ്റുകളിൽ സൂക്ഷിച്ചിട്ടുണ്ടായിരുന്നു. മുറിക്കുള്ളിലെ ടോയ്ലറ്റിൽനിന്നാണ് ലസിയുണ്ടാക്കാൻ വെള്ളമെടുക്കുന്നത്. കൂടാതെ കൃത്രിമ ലസിയുണ്ടാക്കാനുളള പൊടിയും ഇവിടെനിന്നു കണ്ടെടുത്തു.
മധുരത്തിനായി പഞ്ചസാരയ്ക്കു പകരം രാസവസ്തുക്കളും കൃത്രിമ തൈരുമാണ് ഇവർ ഉപയോഗിച്ചിരുന്നതെന്നും കണ്ടെത്തി. ഇതേത്തുടർന്ന് നികുതി ഇന്റലിജൻസ് ഉദ്യോഗസ്ഥർ പോലീസിനെയും കോർപറേഷൻ അധികൃതരെയും വിവരം അറിയിക്കുകയായിരുന്നു. പിന്നീട് നടന്ന പരിശോധനയിൽ വൃത്തിഹീനമായ അന്തരീക്ഷത്തിൽ സൂക്ഷിച്ചിരുന്ന തൈര്, ക്രീം, ഫ്രൂട്ട്സ് മിക്സ്ചർ, നട്ട്സ്, ഡ്രൈ ഫ്രൂട്ട്സ്, രാസ പദാർഥങ്ങൾ തുടങ്ങിയവയെല്ലാം പിടിച്ചെടുത്ത് കെട്ടിടം സീൽ ചെയ്തു.
ലസി ഗോഡൗണിൽ റെയ്ഡ്; ഉപയോഗിക്കുന്നത് ടോയ്ലറ്റിലെ വെള്ളം
02:27 AM Mar 22, 2018 | Deepika.com