തിരുവനന്തപുരം: ഏറെ നാളായി നീണ്ട അഭ്യൂഹങ്ങൾക്കൊടുവിൽ തലസ്ഥാനത്ത് സിഎൻജി- എൽഎൻജി ടെർമിനൽ സ്ഥാപിക്കാൻ തീരുമാനം. ഇതിനായി ആനയറയിൽ കെഎസ്ആർടിസിയുടെ കൈവശമുളള മൂന്നര ഏക്കറിൽ 1.78 ഏക്കർ സ്ഥലം സിഎൻജി- എൽഎൻജി ടെർമിനൽ സ്ഥാപിക്കാനായി ഇന്ത്യൻ ഓയിൽ കോർപറേഷന് പാട്ടത്തിന് നൽകാൻ മന്ത്രിസഭായോഗം തീരുമാനിച്ചു.
പരിസ്ഥിതി സൗഹാർദപരവും കെഎസ്ആർടിസിക്കു ലാഭകരവുമാകുമെന്ന കണക്കുകൂട്ടലിലാണ് സിഎൻജി- എൽഎൻജി ബസുകൾ ഓടിക്കാൻ തീരുമാനിച്ചിരുന്നത്. പരീക്ഷണാടിസ്ഥാനത്തിൽ കൊച്ചിയിലേക്കും തിരുവനന്തപുരത്തേക്കും ഓരോ ബസുകൾ വീതം വാങ്ങിയെങ്കിലും ടെർമിനൽ ഇല്ലാത്തതിനാൽ ഇന്ധനം നിറയ്ക്കാനാകാത്തതു മൂലം ബസുകൾ നിരത്തിലിറക്കാൻ കഴിഞ്ഞില്ല. കഴിഞ്ഞ രണ്ടു ബജറ്റുകളിലും ബസുകൾക്കായി തുക വകയിരുത്തിയിട്ടും ഇന്ധനം നിറയ്ക്കാൻ സൗകര്യം ഇല്ലാത്തതിനാൽ പദ്ധതി നടപ്പാക്കാനായില്ല. ടെർമിനലിന് സ്ഥലം ലഭ്യമാക്കാൻ കൊച്ചിയിലും തിരുവനന്തപുരത്തും കണ്ടുവച്ച സ്ഥലങ്ങൾ അനുവദിച്ചു കിട്ടുന്നതിന് കാലതാമസമുണ്ടായതായിരുന്നു കാരണം
ഒഡെപെക്കിൽ പിഎസ്സി മുഖേനയും എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് മുഖേനയും ജോലി ലഭിച്ച ആറു പേർക്ക് ശമ്പള പരിഷ്കരണം അനുവദിക്കാനും തീരുമാനിച്ചു. ആറളം ഫാമിംഗ് കോർപറേഷനിലെ തൊഴിലാളികൾക്കും ജീവനക്കാർക്കും സ്വയം വിരമിക്കൽ പദ്ധതി തുടർന്നും അനുവദിക്കും. ഇതിനായി സർക്കാർ 11.93 കോടി രൂപ അനുവദിക്കും.
സംസ്ഥാന പിന്നോക്ക കോർപറേഷൻ ജീവനക്കാർക്ക് 2014 ജൂലൈ മുതൽ ശമ്പള പരിഷ്കരണം നടപ്പാക്കും.
എക്സൈസ് വകുപ്പിൽ അഡീഷണൽ എക്സൈസ് കമ്മീഷണർ (ഭരണം) തസ്തിക സൃഷ്ടിക്കും. ബൗദ്ധിക സ്വത്തവകാശവും ബന്ധപ്പെട്ട വിഷയങ്ങളും നിയമ വകുപ്പിൽ നിന്ന് ശാസ്ത്ര-സാങ്കേതിക വകുപ്പിലേക്ക് മാറ്റാനും തീരുമാനിച്ചു.
എം. സുകുമാരന്റെ കുടുംബത്തിന് ധനസഹായം
അന്തരിച്ച സാഹിത്യകാരൻ എം. സുകുമാരന്റെ ഭാര്യ മീനാക്ഷിക്കു പ്രതിമാസം നാലായിരം രൂപ ധനസഹായം അനുവദിക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു.
അടുത്ത മന്ത്രിസഭാ യോഗം 27ന്
അടുത്ത പതിവു മന്ത്രിസഭാ യോഗം 27ന് ചേരും. ബുധനാഴ്ച മുഖ്യമന്ത്രിക്ക് അസൗകര്യമുള്ളതിനാലും പെസഹ വ്യാഴവും ദുഃഖവെള്ളിയും അടക്കം തുടർച്ചയായി അവധി ദിനങ്ങൾ വരുന്ന സാഹചര്യത്തിലുമാണ് മന്ത്രിസഭാ യോഗം നേരത്തെ ആക്കിയത്.
കെഎസ്ആർടിസിക്കായി ആനയറയിൽ സിഎൻജി- എൽഎൻജി ടെർമിനൽ
02:27 AM Mar 22, 2018 | Deepika.com