തിരുവനന്തപുരം: കഴിഞ്ഞ ഏഴു വർഷത്തിനുള്ളിൽ വന്യജീവികളുടെ ആക്രമണത്തിൽ 15 പേർ മരിച്ചതായി വനംമന്ത്രി കെ.രാജു നിയമസഭയെ അറിയിച്ചു. ആനയുടെ ആക്രമണത്തിൽ 10 പേരും കടുവയുടെ ആക്രമണത്തിൽ മൂന്നുപേരും പാമ്പു കടിയേറ്റു രണ്ടുപേരുമാണ് മരിച്ചത്.
വന്യജീവി ആക്രമണത്തിൽപ്പെട്ടവരും കൃഷി നശിച്ചവർക്കുമായി 537ലക്ഷം നഷ്ടപരിഹാരം നൽകിയെന്നും ഐ.സി.ബാലകൃഷ്ണന്റെ സബ്മിഷന് മന്ത്രി മറുപടി നൽകി.
മെഡിക്കൽ കോളജുകളിൽ ഫിൽറ്ററിംഗ് യൂണിറ്റുകൾ
സംസ്ഥാനത്തെ മൂന്നു മെഡിക്കൽ കോളജുകളിൽ രക്താണുക്കളെ വേർതിരിക്കുന്ന ഫിൽറ്ററിംഗ് യൂണിറ്റുകൾ ആരംഭിക്കുമെന്നു മന്ത്രി കെ.കെ. ശൈലജ. എ.എൻ. ഷംസീറിന്റെ സബ്മിഷനു മറുപടിയായാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. തലാസിമിയ രോഗികൾക്ക് രക്തഘടകങ്ങളിലെ ശ്വേതരക്താണുക്കളെ കുറയ്ക്കാനാണ് ഫിൽറ്ററിംഗ് നടത്തുന്നത്. 18 വയസുവരെയുള്ളവർക്ക് സൗജന്യചികിത്സ നൽകുന്നുണ്ട്. സാമൂഹ്യസുരക്ഷാ മിഷൻ വഴി കൂടുതൽ രോഗികൾക്ക് സഹായം നൽകും.
ചെറുപ്പക്കാർക്കുണ്ടാവുന്ന അപൂർവ വാതരോഗമായ ആങ്കിലോസിംഗ് സ്പോണ്ടിലൈറ്റിസ് കണ്ടെത്താൻ സർവേ നടത്തുമെന്നു മുരളി പെരുനെല്ലിയുടെ ശ്രദ്ധക്ഷണിക്കലിനു ആരോഗ്യമന്ത്രി മറുപടി നല്കി. കൃത്യമായ ചികിത്സ കണ്ടുപിടിച്ചിട്ടില്ലെങ്കിലും കാഠിന്യം കുറയ്ക്കാനുള്ള മരുന്ന് നൽകും. മെഡിക്കൽ കേളജുകളിൽ സൗജന്യചികിത്സ നൽകും.
ഇടുപ്പെല്ല് മാറ്റിവയ്ക്കുന്ന ശസ്ത്രക്രിയയും 22യൂണിറ്റുകളിൽ ഫിസിയോതെറാപ്പിയും സൗജന്യമായി നൽകും. വിലയേറിയ മരുന്ന് പൂർണമായി സൗജന്യമായി എല്ലായിടത്തും ലഭ്യമാക്കുന്നത് പ്രയാസമാണെന്നും മന്ത്രി മറുപടി നൽകി.
അപകടത്തിൽപ്പെട്ടതു തന്റെ അകമ്പടി വാഹനമല്ലെന്നു മുഖ്യമന്ത്രി
കഴിഞ്ഞദിവസം കൊട്ടാരക്കര പനവേലിയിൽ കെഎസ്ആർടിസി ബസുമായി കൂട്ടിയിടിച്ചത് തന്റെ അകമ്പടി വാഹനമല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞു. ഹൈവേ പട്രോൾ നടത്തുകയായിരുന്ന വാഹനമാണ് അപകടത്തിൽ പെട്ടത്.
അപകടം നടന്ന് അല്പ സമയത്തിനുള്ളിൽ തന്റെ വാഹനം അതുവഴി കടന്നുപോയി. ജലവിഭവ മന്ത്രിയുടെ വാഹനം തന്റെ വാഹനത്തിന് മുന്നിൽ പോകുന്നത് കണ്ടു. പിന്നാലെ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്റെ വാഹനവുമുണ്ടായിരുന്നു. അപകടസ്ഥലത്ത് എല്ലാവരെയും കണ്ടപ്പോൾ ആരോ തെറ്റിദ്ധരിച്ചാണ് വാർത്ത നല്കിയതെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഐഎസ് ഭീകരർ ഇന്ത്യാക്കാരെ കൊലപ്പെടുത്തിയ സംഭവത്തെ നിയമസഭ അപലപിച്ചു
ഇറാക്കിൽ ഐഎസ് ഭീകരർ 39 ഇന്ത്യാക്കാരെ കൊലപ്പെടുത്തിയ സംഭവത്തെ നിയമസഭ അപലപിച്ചു. മരിച്ചവരുടെ കുടുംബാംഗങ്ങളെ നിയമസഭ അനുശോചനം അറിയിച്ചു.
സ്പീക്കർ ശ്രീരാമകൃഷ്ണനാണ് ഈ സംഭവം സഭയുടെ ശ്രദ്ധയിൽ പെടുത്തിയത്. നാലു വർഷത്തെ കണ്ണീരിൽ കാത്തിരിപ്പ് വൃഥാവിലായി. കുടുംബത്തെ പോറ്റാൻ വിദേശത്ത് ജോലി ചെയ്ത സഹോദരൻമാർ അതിക്രൂരമായി കൊലചെയ്യപ്പെട്ട സംഭവം ഹൃദയഭേദമാണെന്ന് സ്പീക്കർ അനുശോചനപ്രമേയത്തിൽ പറഞ്ഞു.
2011 മുതൽ വന്യജീവി ആക്രമണത്തിൽ മരിച്ചത് 15 ആളുകൾ
02:14 AM Mar 22, 2018 | Deepika.com