തിരുവനന്തപുരം: പ്രതിപക്ഷനിരയിലെ അറിയപ്പെടുന്ന സിപിഎം വിരുദ്ധനാണ് പി.ടി. തോമസ്. സിപിഎമ്മുകാരെ ചൊടിപ്പിക്കുന്നതിനുള്ള ഒരു അവസരവും തോമസ് വെറുതേ കളയാറില്ല.
തലശേരി ലഹളയിലെ സിപിഎമ്മിന്റെ രക്തസാക്ഷി കുഞ്ഞിരാമൻ മരിച്ചത് കള്ളുഷാപ്പിലുണ്ടായ വഴക്കിനെ തുടർന്നാണെന്നു തോമസ് പറഞ്ഞത് കഴിഞ്ഞയാഴ്ചയാണ്. അതിന്റെ പുകിൽ അടങ്ങുന്നതിനു മുമ്പേ പുതിയ നിരീക്ഷണവുമായി തോമസ് എത്തി. ഭരണപക്ഷത്തു നിന്നു പറ്റിയ പ്രതികരണവുമെത്തി.
കാർഷിക മേഖലയിൽ ഇന്നു രാജ്യത്തുണ്ടായിട്ടുള്ള മുഴുവൻ പ്രതിസന്ധിയുടെയും ഉത്തരവാദിത്വം കോണ്ഗ്രസ് സർക്കാരുകൾക്കുമേൽ ചാരിക്കൊണ്ട് ഭരണപക്ഷാംഗങ്ങൾ പ്രസംഗിച്ചതാണ് തോമസിന്റെ പ്രതികരണത്തിനു വഴിയൊരുക്കിയത്. നല്ലതെന്തു ചെയ്താലും അതിന്റെ ക്രെഡിറ്റ് എടുക്കാൻ സിപിഎമ്മുകാർ മിടുക്കു കാട്ടുമത്രെ. കൊള്ളരുതാത്തതെല്ലാം കോണ്ഗ്രസിന്റെ തലയിലും വയ്ക്കും. ഭൂപരിഷ്കരണത്തിന്റെ ക്രെഡിറ്റ് ഇടതുപക്ഷം എടുക്കുന്നതാണ് തോമസ് ഉദാഹരണമായി പറഞ്ഞത്.
പി.എസ്. നടരാജപിള്ളയാണത്രെ ഇന്ത്യയ്ക്കു തന്നെ മാതൃകയായി ആദ്യത്തെ ഭൂപരിഷ്കരണ നിയമം കൊണ്ടുവന്നത്. 1958 ൽ ഗൗരിയമ്മ അടുത്ത നിയമം കൊണ്ടുവന്നു. രാഷ്ട്രപതി അതു മടക്കി അയച്ചു. അതോടെ ഈ നിയമം ഇല്ലാതായി. പിന്നീട് പട്ടം താണുപിള്ള സർക്കാർ കൊണ്ടുവന്ന നിയമം ആദ്യം ഹൈക്കോടതിയും പിന്നീട് സുപ്രീംകോടതിയും റദ്ദാക്കി. 1963 ൽ പി.ടി. ചാക്കോ കൊണ്ടുവന്ന ഭൂപരിഷ്കരണ നിയമമാണ് ഇന്നു നിലനിൽക്കുന്നത്. പക്ഷേ ഭൂപരിഷ്കരണം തങ്ങളുടെ സംഭാവനയാണെന്നാണ് ഇടതുപക്ഷം പറയുന്നത്. ഇത് എട്ടുകാലി മമ്മൂഞ്ഞിന്റെ സ്വഭാവമാണെന്നാണ് പി.ടി. തോമസിന്റെ പക്ഷം.
പി.ടി. തോമസിനു മറുപടി പറഞ്ഞ മുരളി പെരുനെല്ലിയും കൂട്ടുപിടിച്ചത് എട്ടുകാലി മമ്മൂഞ്ഞിനെ തന്നെ. ഭൂപരിഷ്കരണത്തിന്റെ പിതൃത്വം ഏറ്റെടുക്കാൻ ശ്രമിക്കുന്ന പി.ടി. തോമസിനെ മുമ്പേ കണ്ടാണത്രെ വൈക്കം മുഹമ്മദ് ബഷീർ എട്ടുകാലി മമ്മൂഞ്ഞ് എന്ന കഥാപാത്രത്തെ സൃഷ്ടിച്ചതു തന്നെ.
മഹാരാഷ്ട്രയിലെ വിദർഭ മറന്നുപോയോ എന്നായിരുന്നു വീണ ജോർജ് പി.ടി. തോമസിനോടു ചോദിച്ചത്. ഓരോ മിനിറ്റിലും ഓരോ കർഷകൻ ആത്മഹത്യ ചെയ്തതു മറന്നോ എന്നും വീണ ചോദിച്ചു. 2022 ൽ രാജ്യത്തു കർഷകരുടെ വരുമാനം ഇരട്ടിയാക്കുമെന്ന പ്രധാനമന്ത്രി മോദിയുടെ പ്രഖ്യാപനം ശരിയാകണമെങ്കിൽ അംബാനിയും അദാനിയുമൊക്കെ ചെയ്യുന്നത് കൃഷിയാണെന്നു പ്രഖ്യാപിക്കേണ്ടിവരുമെന്നും വീണ പറഞ്ഞു.
നരസിംഹറാവുവിലൂടെ കോണ്ഗ്രസ് തുടക്കം കുറിച്ച നവലിബറൽ നയങ്ങളുടെ ഫലമായി രാജ്യത്തു രണ്ടര ലക്ഷം കർഷകർ ആത്മഹത്യ ചെയ്തെന്നു പറഞ്ഞ കെ.വി. വിജയദാസ്, കോണ്ഗ്രസിന്റെ പ്ലീനറി സമ്മേളനത്തിൽ ഇതു സംബന്ധിച്ച് ഒരു അനുശോചന പ്രമേയമെങ്കിലും അവതരിപ്പിക്കാത്തതിൽ രോഷം പ്രകടിപ്പിച്ചു. നെൽകർഷകർക്ക് രണ്ടര വർഷമായി പമ്പിംഗ് സബ്സിഡി നൽകിയിട്ടില്ലെന്ന് മോൻസ് ജോസഫ് ചൂണ്ടിക്കാട്ടി.
ജലവിഭവ വകുപ്പ്, കൃഷി വകുപ്പ് എന്നിവയുടെ ധനാഭ്യർഥനകളാണ് ഇന്നലെ സഭയിൽ ചർച്ചയ്ക്കു വന്നത്. പി.സി. ജോർജിനു രണ്ടു വകുപ്പുമന്ത്രിമാരെയും പെരുത്തിഷ്ടമാണ്. എന്നാൽ, ഈ രണ്ടു വകുപ്പുകൾക്കും കൂടി ഒരു മന്ത്രി മതിയെന്നാണു ജോർജിന്റെ അഭിപ്രായം. ആരു സ്ഥാനം ഒഴിയണമെന്ന കാര്യത്തിൽ അഭിപ്രായം പറയുന്നില്ലെന്നു കൂടി ജോർജ് പറഞ്ഞു. കുട്ടനാട്ടിലെ കർഷകർക്ക് ഇതു നല്ലകാലമാണെന്ന കാര്യത്തിൽ യു. പ്രതിഭ ഹരിക്കു സംശയമില്ല. മുൻ സർക്കാരിനെ വിമർശിക്കാനും പ്രതിഭ മടിച്ചില്ല. മാണിക്കു കൃഷി വ്യവസായമായിരുന്നു. ലീഗിനു പച്ച കൊടിയിൽ മാത്രം, മനസിലും തലമണ്ടയിലുമുണ്ടായിരുന്നില്ല.
മതേതരവാദികൾ ഒന്നിക്കണമെന്ന കാര്യത്തിൽ കെ.എൻ.എ. ഖാദറിനു സംശയമില്ല. എന്നാൽ, ആരൊക്കെ മതേതരവാദികളാണെന്ന കാര്യത്തിലാണിപ്പോൾ തർക്കം. ഇക്കാര്യത്തിൽ അത്ര വാശി വേണ്ടെന്നാണു കെ.എൻ.എ. ഖാദർ പറയുന്നത്. കാരണം ഓരോ കാര്യത്തേക്കുറിച്ചും ഓരോരുത്തരുടെയും വീക്ഷണങ്ങളിൽ വ്യത്യാസമുണ്ടാകും. 100 ശതമാനം മതേതരത്വം വേണമെന്നു വാശി പിടിക്കേണ്ടതില്ല. ഒരു അമ്പതു ശതമാനം മതേതരത്വമെങ്കിലുമുള്ളവരെല്ലാം ഒരു കുടക്കീഴിൽ അണിനിരക്കണമെന്നു ഖാദർ പറഞ്ഞു.
വയൽക്കിളികളുടെ സമരം നടക്കുന്ന കീഴാറ്റൂരിനേക്കുറിച്ചു സ്ഥലം എംഎൽഎ ആയ ജയിംസ് മാത്യു സംസാരിച്ചത് വികാരഭരിതനായാണ്. ദയവു ചെയ്ത് എല്ലാവരും തുറന്ന ചർച്ചയ്ക്കു തയാറാകണം. നാലു ഭൂവുടമകളും 45 പേരും ചേർന്നു നടത്തുന്ന സമരത്തിന്റെ പേരിൽ ഒരു ബൈപ്പാസ് വേണ്ടെന്നു വയ്ക്കണമോ എന്നായിരുന്നു ചോദ്യം. ആലപ്പുഴയിലെയും ചങ്ങനാശേരിയിലെയും തിരുവല്ലയിലെയുമെല്ലാം ബൈപ്പാസ് വയൽ നികത്തിയല്ലേ നിർമിക്കുന്നതെന്നും ജയിംസ് മാത്യു ചോദിച്ചു.
തന്റെ മണ്ഡലത്തിൽ നെൽവയൽ അല്ലാത്ത ഭൂമി വികസനത്തിനായി പ്രയോജനപ്പെടുത്താൻ ശ്രമിച്ചപ്പോൾ ആദ്യം കൊടികുത്തിയത് സിപിഎം ആയിരുന്നു എന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ ചൂണ്ടിക്കാട്ടി. ഇടതുസർക്കാർ അധികാരത്തിൽ വന്ന ശേഷം നെൽകൃഷി ചെയ്യുന്ന ഭൂമിയുടെ വിസ്തൃതി ഗണ്യമായി വർധിച്ചെന്നാണ് മുരളി പെരുനെല്ലി കണക്കുകൾ ഉദ്ധരിച്ചു പറഞ്ഞത്. എന്നാൽ, സർക്കാരിന്റെ സാമ്പത്തിക അവലോകനത്തിലെ കണക്കുകൾ ഉദ്ധരിച്ച് തിരുവഞ്ചൂർ പറഞ്ഞപ്പോൾ നെൽകൃഷി ചെയ്യുന്ന ഭൂമിയുടെ വിസ്തൃതിയും ഉത്പാദനവും കുറയുകയാണു ചെയ്തത്. പി. മുഹമ്മദ് മുഹസിൻ, സി. മമ്മൂട്ടി, കെ. കൃഷ്ണൻ കുട്ടി, റോജി എം. ജോണ്, പി.കെ. ശശി, ജി.എസ്. ജയലാൽ എന്നിവരും ചർച്ചയിൽ പങ്കെടുത്തു. ജലവിഭവമന്ത്രി മാത്യു ടി. തോമസും കൃഷിമന്ത്രി വി.എസ്. സുനിൽകുമാറും മറുപടി പറഞ്ഞു.
സംസ്ഥാനത്തെ അണ്എയ്ഡഡ് സ്കൂളുകൾ അടച്ചുപൂട്ടുന്നതിനു നോട്ടീസ് നൽകിയ വിഷയത്തിൽ സഭ നിർത്തിവച്ചുള്ള ചർച്ച ആവശ്യപ്പെട്ട് കെ.എൻ.എ. ഖാദർ നോട്ടീസ് നൽകി. ഇക്കാര്യത്തിൽ സർക്കാരിനു തുറന്ന സമീപനമാണുള്ളതെന്നു വിദ്യാഭ്യാസമന്ത്രി വിശദീകരിച്ചു. വിദ്യാർഥികളുടെ ഭാവിയിൽ ആശങ്കപ്പെടേണ്ടതില്ലെന്നും മന്ത്രി പറഞ്ഞു. അടിയന്തരപ്രമേയത്തിനു സ്പീക്കർ അനുമതി നിഷേധിച്ചെങ്കിലും പ്രതിപക്ഷം വാക്കൗട്ട് നടത്തിയില്ല. അങ്ങനെ വാക്കൗട്ട് ഇല്ലാത്ത ദിനമെന്ന അപൂർവതയും ഇന്നലത്തെ സഭയ്ക്കുണ്ടായി.
എട്ടുകാലി മമ്മൂഞ്ഞിനോട് ആർക്കു സാമ്യം?
01:12 AM Mar 22, 2018 | Deepika.com