ഫാ. അഗസ്റ്റിൻ കടേപറന്പിൽ (സെന്റ് ജോസഫ് പൊന്തിഫിക്കൽ സെമിനാരി, കാർമൽഗിരി)
’’ദൈവം അനന്തനന്മയാണ്; അവിടുത്തെ എല്ലാ പ്രവൃത്തികളും നല്ലവയാണ്. എങ്കിലും വേദനയുടെയോ പ്രകൃതിയിലെ തിന്മകളുടെയോ അനുഭവത്തിൽനിന്ന് ആർക്കും രക്ഷപ്പെടാനാവില്ല.’’ കത്തോലിക്കാസഭയുടെ മതബോധനഗ്രന്ഥത്തിലെ ഈ പ്രസ്താവന താത്വികവും ദൈവശാസ്ത്രപരവുമായ വിശകലനത്തിനായി നമ്മെ ക്ഷണിക്കുന്നു.
’’താൻ സൃഷ്ടിച്ചതെല്ലാം വളരെ നന്നായിരിക്കുന്നുവെന്നു ദൈവം കണ്ടു.’’ ദൈവം സൃഷ്ടിച്ചതിനെ അവിടുന്നു നന്നായിക്കാണുന്ന പ്രസ്താവന. ദൈവപുത്രൻ തന്റെ ശിഷ്യഗണത്തെ പഠിപ്പിച്ച പ്രാർഥന അവസാനിക്കുന്നത്, ’’തിന്മയിൽനിന്നു ഞങ്ങളെ രക്ഷിക്കണമേ’’ എന്നാണ്. ’’തിന്മയെ ദ്വേഷിക്കുവിൻ; നന്മയെ മുറുകെപ്പിടിക്കുവിൻ’’ എന്നു വിശുദ്ധ പൗലോസ് റോമാക്കാർക്ക് എഴുതിയ ലേഖനത്തിലൂടെ ഓർമിപ്പിക്കുന്നു. ’’സ്വാതന്ത്ര്യം തിന്മയുടെ ആവരണമാക്കരുത്’’ എന്ന വിശുദ്ധ പത്രോസും തന്റെ ഒന്നാം ലേഖനത്തിലൂടെ എഴുതുന്നുണ്ട്. ദൈവപുത്രനും അപ്പോസ്തലന്മാരും സൂചിപ്പിക്കുന്ന തിന്മ എവിടെ നിന്ന് ഉദ്ഭവിച്ചു? മനുഷ്യ മനസിനെ അലട്ടുന്ന ചോദ്യമാണിത്.
പ്രകാശത്തിന്റേതും അന്ധകാരത്തിന്റേതുമായ രണ്ട് അധികാര മണ്ഡലങ്ങളെക്കുറിച്ചുള്ള ചിന്തകൾ രൂപപ്പെട്ടത് പ്രസ്തുത സംശയത്തിന്റെയും ചോദ്യത്തിന്റെയും പശ്ചാത്തലത്തിലാണ്. അതനുസരിച്ച് ആദ്യകാരണങ്ങളായ പ്രകാശത്തിൽനിന്നു നന്മയുടെ ലോകവും അന്ധകാരത്തിൽനിന്നു തിന്മയുടെ ലോകവും പുറപ്പെട്ടു. എന്നാൽ, വിശുദ്ധഗ്രന്ഥവും ക്രിസ്തീയ പാരന്പര്യവും ഈ ആശയത്തെ തളളിക്കളയുന്നു. കാരണം ദൈവം പരമനന്മയാണ്. പരമനന്മയായ അവിടുന്ന് സൃഷ്ടിച്ച വസ്തുക്കളും നല്ലതാണ്. നമ്മുടെ കേന്ദ്രവും ആസ്ഥാനവുമായ സ്രഷ്ടാവിലുള്ളിടത്തോളം നന്മ, സൃഷ്ടവസ്തുക്കളിലില്ലെന്നതു ശരിയാണ്. എന്നാലും സൃഷ്ടികളും നല്ലതാണ്. നല്ലതായ സൃഷ്ടവസ്തുക്കളുടെ അസ്തിത്വം അധിഷ്ഠിതമായിരിക്കുന്നത് അവിടുത്തെ നന്മയുടെ സന്പൂർണതയിലത്രേ! സൃഷ്ടവസ്തുക്കൾ അവിടുത്തെപ്പോലെ അനശ്വരമല്ല; നശ്വരമാണ്. ’’ദൈവം എണ്ണിത്തൂക്കി അളന്ന് ക്രമപ്പെടുത്തിയിരിക്കുന്നു’’ എന്ന വചനം ദൈവത്തിനു സൃഷ്ടവസ്തുക്കളുടെ മേലുള്ള സന്പൂർണനിയന്ത്രണത്തെയും പരിപാലനയേയും സൂചിപ്പിക്കുന്നു.
അപ്പോഴും ചോദ്യം അവശേഷിക്കുന്നു, പിന്നെ എവിടെനിന്നാണു തിന്മ ഉദ്ഭവിക്കുക? വിശുദ്ധ അഗസ്റ്റിന്റെ സംഭാവന ഇവിടെ ശ്രദ്ധേയമാകുന്നു. അരൂപിയും സർവനന്മയും നിത്യനുമായ ദൈവത്തോടൊപ്പം മറ്റൊരു നിത്യമായ പദാർഥത്തെ സങ്കല്പിക്കാൻ സാധ്യമല്ല. അദ്ദേഹം എഴുതി: സകലമനുഷ്യരെയും വസ്തുക്കളെയും സൃഷ്ടിച്ചു ക്രമീകരിച്ച ദൈവം അവികലനും നിർവികാരനും ഒരുവിധ മാറ്റത്തിനും വിധേയനല്ലാത്തവനുമാണ്. അക്ഷയനായ ദൈവത്തോടൊപ്പം തിന്മ നിലനില്ക്കുന്നില്ല. അപ്പോഴും ചോദ്യം അവശേഷിക്കുന്നു, പിന്നെ എവിടെ നിന്നാണു തിന്മ ഉദ്ഭവിച്ചത്? വിശുദ്ധ അഗസ്റ്റിൻ അതിനു മറുപടി നല്കുന്നു: ഇച്ഛാസ്വാതന്ത്ര്യം ലഭിച്ച മനുഷ്യന്റെ തെറ്റായ തിരഞ്ഞെടുപ്പിന്റെ ഫലമാണു തിന്മ. താത്വികമായി നന്മയുടെ അഭാവമാണു തിന്മ.
On Nature of Good എന്ന കൃതിയിൽ അദ്ദേഹം ഇപ്രകാരം ഉദ്ബോധിപ്പിക്കുന്നു: നന്മയുടെ അഭാവം നൈസർഗികമായ ഭോഷത്തത്തിനും അസന്മാർഗിക ദൗർഭാഗ്യങ്ങൾക്കും കാരണമാകുന്നു. ഒരാൾ ഒരു കാര്യം ആഗ്രഹിക്കുകയോ ആഗ്രഹിക്കാതിരിക്കുകയോ ചെയ്യുന്പോൾ, അങ്ങനെ ചെയ്യുന്നത് മറ്റാരുമല്ല, അയാൾ തന്നെയാണ്. സ്വതന്ത്രമായ തെരഞ്ഞെടുപ്പിനുള്ള സിദ്ധി ദൈവികമായ ദാനമാണ്. അതു മനുഷ്യൻ നല്ല രീതിയിൽ പ്രയോജനപ്പെടുത്തണമെന്നു ദൈവം ആഗ്രഹിക്കുന്നു; അതു ദുരുപയോഗിക്കുന്പോൾ തിന്മ രൂപപ്പെടുന്നു.
നന്മതിന്മകളെക്കുറിച്ചുള്ള ചർച്ച മനുഷ്യന്റെ തെരഞ്ഞെടുക്കാനുള്ള പ്രാപ്തിയെയും പാപത്തെയുംകുറിച്ച് ചിന്തിക്കാൻ വഴിയൊരുക്കുന്നു. ’’ഇതാ ഇന്നു ഞാൻ നിന്റെ മുന്പിൽ ജീവനും നന്മയും മരണവും തിന്മയും വച്ചിരിക്കുന്നു’’ എന്ന നിയമാവർത്തനപുസ്തകത്തിലെ വാചകം തെരഞ്ഞെടുക്കാനുള്ള കഴിവിനെയാണല്ലോ സൂചിപ്പിക്കുന്നത്.
ദൈവികപ്രകാശത്തെ അവഗണിച്ചു സ്വന്തം ശക്തിയിലേയ്ക്കു തിരിഞ്ഞു തെരഞ്ഞെടുപ്പുകൾ നടത്തുന്പോൾ അതു പാപമാകുന്നു. ഇത് അസ്തിത്വത്തിൽ ചിന്താക്കുഴപ്പവും അസ്ഥിരതയും സൃഷ്ടിക്കുന്നു. പാപം തിന്മയുടെ ഫലമാകുന്നു അല്ലെങ്കിൽ തെരഞ്ഞെടുപ്പിന്റെ ഫലമാകുന്നു. അതിനാൽ തിന്മയും പാപവും ഒരു നാണയത്തിന്റെ രണ്ടു വശങ്ങളാണ്. മനുഷ്യപ്രകൃതി തിന്മയിലേയ്ക്ക് ചാഞ്ഞിരിക്കുന്നതിനാൽ പലപ്പോഴും തെരഞ്ഞെടുപ്പ് തെറ്റാകുന്നു. കാരണം എല്ലാവരും ആദത്തിന്റെ പിൻതലമുറക്കാരാണല്ലോ! ഈ ചിന്ത മറ്റൊരു ചോദ്യത്തെ ജനിപ്പിക്കുന്നു. നല്ലതു തെരഞ്ഞെടുക്കാൻ ആരു മനുഷ്യരെ സഹായിക്കും? മനുഷ്യമനസിൽ പ്രകാശമായും സ്നേഹമായും വസിക്കുന്ന ദൈവികചൈതന്യം എന്നാണ് അതിനുള്ള ഉത്തരം.
മനസിൽ പ്രകാശമായും ചിന്തകളിൽ സ്നേഹമായും ദൈവത്തിന്റെ ചൈതന്യം നമ്മിൽ പ്രവർത്തിക്കുന്നു. നമ്മിലെ വെളിച്ചം ദൈവത്തിന്റെ വചനമാണ്. ആ വചനം ബുദ്ധിപൂർവം കാര്യങ്ങൾ ഗ്രഹിക്കാനും എല്ലാ അന്തർജ്ഞാനത്തോടെ വിലയിരുത്താനും സഹായിക്കുന്നു. ഈ സ്നേഹം ദൈവത്തിന്റെ ആത്മാവാണ്. നമ്മുടെ ഹൃദയത്തിൽ ഈ സ്നേഹാത്മാവ് വസിക്കുന്നു. ദൈവത്തിന്റെ ദാനവും ദൈവത്തിൽതന്നെ ഒരാളുമായ പരിശുദ്ധാത്മാവ് , ദൈവത്തെ ആഗ്രഹിക്കാനും മറ്റെന്തിനെയുംകാൾ ഉപരി ദൈവത്തെ വിമതിക്കാനും സ്നേഹിക്കാനും നമ്മെ പ്രചോദിപ്പിക്കുന്നു. ഇതുമൂലം മറ്റെല്ലാ വസ്തുക്കളോടുമുള്ള നമ്മുടെ സ്നേഹം ആത്യന്തിക നന്മയായ ദൈവത്തിനുവേണ്ടി മാത്രമാകുന്നു.
ആദത്തിന്റെ പിൻതലമുറക്കാരായ നമ്മെ പാപത്തിൽനിന്ന് പിൻതിരിച്ച് നല്ലതു തെരഞ്ഞെടുക്കാനും ദൈവത്തിലേയ്ക്കും സഭയുടെ കൂട്ടായ്മയിലേക്കും അതുവഴി സ്വർഗീയ ജറുസലമിലേയ്ക്കും നയിക്കാൻ ഹൃദയത്തിൽ വസിക്കുന്ന ആത്മാവ് അനുസ്യൂതം ശ്രമിക്കുന്നു. ദൈവത്തിനു നമ്മോടുള്ള കാരുണ്യമാണ് ഈ ദാനത്തിന്റെ അടിസ്ഥാനം. നമ്മുടെ സ്വാതന്ത്ര്യം നന്മയുടെ ആവരണമാകട്ടെ!
നല്ലതു തെരഞ്ഞെടുക്കാം
01:11 AM Mar 22, 2018 | Deepika.com