തൃശൂർ: ആറു രാജ്യങ്ങളിൽനിന്നു പകർത്തിയ ചിത്രങ്ങളുമായി പുരോഹിതന്റെ ഫോട്ടോഗ്രഫി പ്രദർശനം ശ്രദ്ധേയമാകുന്നു. ഫാ. അൽജോ കരേരക്കാട്ടിലിന്റെ 31 ചിത്രങ്ങളുടെ പ്രദർശനത്തിനാണു സാഹിത്യ അക്കാദമി ഹാളിൽ തുടക്കമായത്. ആർച്ച്ബിഷപ് മാർ ആൻഡ്രൂസ് താഴത്ത് ഉദ്ഘാടനം ചെയ്തു.
പഠനത്തിനിടയിലെ വിരസത മാറ്റാൻ തുടങ്ങിയ കാമറയോടുള്ള ചങ്ങാത്തം അച്ചൻ പിന്നീട് ഗൗരവമായെടുക്കുകയായിരുന്നു. ഇറ്റലിയിലെയും ഫ്രാൻസിലേയും പഠനകാലത്തുതന്നെ യൂറോപ്പിലെ വിവിധ രാജ്യങ്ങളിൽ സഞ്ചരിച്ച് ചിത്രങ്ങളെടുത്തു. വൈദിക വിദ്യാഭ്യാസം കഴിഞ്ഞ് ഫോട്ടോഗ്രഫിയിൽ ഒരു എക്സ്പർട്ട് ആയി മാറിയാണു ഫാ. അൽജോ നാട്ടിലേക്കു വണ്ടികയറിയത്. ഒപ്പം വിവിധ രാജ്യങ്ങളിൽനിന്നു പകർത്തിയ മനോഹരചിത്രങ്ങളുടെ ശേഖരവും. വിദേശരാജ്യങ്ങളിലെ ചിത്രങ്ങൾക്കൊപ്പം ഇന്ത്യയിലെ വിവിധയിടങ്ങളിൽനിന്നു പകർത്തിയ ചിത്രങ്ങളും പ്രദർശനത്തിനുണ്ട്. പ്രകൃതിയാണു കൂടുതൽ ചിത്രങ്ങൾക്കും പ്രചോദനമായിരിക്കുന്നതെങ്കിലും ചില ചിത്രങ്ങളിൽ മാനുഷിക ബന്ധങ്ങളും കത്തീഡ്രൽ ഓഫ് മിലാൻ പോലുള്ള ലാൻഡ്മാർക്കുകളും കടന്നുവന്നിട്ടുണ്ട്. ഫ്രാൻസിൽ പഠിക്കുന്പോൾ ഒഴിവുസമയത്ത് സൈക്കിളിൽ കറങ്ങി നടന്നായിരുന്നു ഫോട്ടോയെടുപ്പ്. ഡെൻമാർക്ക്, സ്വീഡൻ, നോർവേ തുടങ്ങിയ രാജ്യങ്ങളിൽ ശരത്കാലത്തു സഞ്ചരിച്ച് ചിത്രങ്ങളെടുത്തു.
ഫോട്ടോഗ്രഫിയിൽ കന്പം കയറിയിട്ട് ഇപ്പോൾ പത്തുവർഷം പൂർത്തിയായി. സോണി ആൽഫ 200 കാമറയിൽനിന്നായിരുന്നു തുടക്കം. ഇപ്പോൾ ഉപയോഗിക്കുന്നത് കനോണ്‍ 70 ഡി കാമറ. യൂ ട്യൂബിലെ ടൂട്ടോറിയൽ വീഡിയോകളിലൂടെയാണ് ഫോട്ടോഗ്രഫി പഠിച്ചത്. ഇറ്റലിയിലായിരുന്നപ്പോളെടുത്ത ചിത്രങ്ങൾ ഒരിക്കൽ ഒരു മലയാളി ഓണ്‍ലൈൻ കൂട്ടായ്മയിൽ അപ്ലോഡ് ചെയ്തു. ഈ ബ്ലോഗർമാരുടെ കൂട്ടായ്മയുടെ പ്രോത്സാഹനവും ഫോട്ടോഗ്രഫിയിൽ മുന്നോട്ടുപോകാൻ സഹായകരമായെന്ന് അദ്ദേഹം പറയുന്നു.
മാന്ദാമംഗലം വിശുദ്ധ ജോണ്‍ മരിയ വിയാനി പള്ളിയിൽ വികാരിയായി സേവനമനുഷ്ഠിക്കുന്ന ഫാ. അൽജോ ഇപ്പോഴും ചിത്രങ്ങളെടുക്കുന്നു. കഴിഞ്ഞ ജനുവരിയിലാണ് അദ്ദേഹം പഠനം പൂർത്തിയാക്കി തിരികെയെത്തിയത്. ജീവിതവും ഫോട്ടോഗ്രഫിയും തമ്മിൽ ഏറെ സാമ്യങ്ങളുണ്ടെന്ന് ഫാ. അൽജോ പറയുന്നു. നല്ല കാര്യങ്ങളിലേക്ക് സൂം ചെയ്യുകയും ആവശ്യമില്ലാത്തത് ക്രോപ്പ് ചെയ്യുകയും വേണമെന്നാണ് ഫോട്ടോഗ്രഫി തന്നെ പഠിപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു.
സാഹിത്യ അക്കാദമി മുഖ്യഹാളിൽ മൂന്നു ദിവസത്തേക്കാണ് പ്രദർശനം. സമാപന ദിവസമായ നാളെ വൈകുന്നേരം 5.30ന് നടക്കുന്ന സമാദരണ ചടങ്ങിൽ ഫാ. പോൾ കാട്ടൂക്കാരനെ ആദരിക്കും. ഇറ്റലിയിൽ നേരത്തെ മൂന്ന് പ്രദർശനങ്ങൾ സംഘടിപ്പിച്ചെങ്കിലും ജന്മനാട്ടിൽ ആദ്യമായാണ് ഒരു പ്രദർശനം സംഘടിപ്പിക്കുന്നത്. തൃശൂരിലെ നെടുപുഴയാണ് ഫാ. അൽജോയുടെ സ്വദേശം.
ആറു രാജ്യങ്ങളിലെ ചിത്രങ്ങളുമായി ഫാ. അൽജോ
01:47 AM Mar 21, 2018 | Deepika.com