തൃശൂർ: ഓക്സിജൻ സിലിണ്ടർ നിഷേധിച്ചതിനെത്തുടർന്ന് ആംബുലൻസിൽ രോഗി ശ്വാസംമുട്ടി മരിച്ചു. കിഴക്കുംപാട്ടുകര സ്വദേശി പരേതനായ കരേരക്കാട്ടിൽ കൊച്ചാപ്പുവിന്റെ മകൻ കെ.കെ. സെബാസ്റ്റ്യൻ(64) ആണു മരിച്ചത്. ജില്ലാ ആശുപത്രിയിൽനിന്നും ഗവ. മെഡിക്കൽകോളജിലേക്ക് ആംബുലൻസിൽ കൊണ്ടുപോകുന്നതിനിടെയായിരുന്നു മരണം.
ശ്വാസംമുട്ടലിന് ഏറെനാളായി സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലായിരുന്ന സെബാസ്റ്റ്യനെ രണ്ടുദിവസം മുന്‍പാണു തൃശൂർ ജില്ലാ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ശ്വാസംമുട്ടൽ അധികമായതോടെ ഇന്നലെ ജില്ലാ ആശുപത്രിയിൽനിന്നു മെഡിക്കൽ കോളജിലേക്കു റഫർ ചെയ്തു. തുടർന്ന് രാവിലെ 11.30 ഓടെ ജില്ലാ ആശുപത്രിയുടെ ആംബുലൻസിൽ മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോകുകയായിരുന്നു.
ശ്വാസം ലഭിക്കാത്ത സാഹചര്യത്തിൽ ഓക്സിജൻ മാസ്ക് ധരിപ്പിച്ചിരുന്നെങ്കിലും ഐസിയുവിലെ സിലിണ്ടർ ആയിരുന്നതിനാൽ ഇതു നീക്കിയത്രേ.
ആംബുലൻസിൽ സിലിണ്ടർ ഉണ്ടെന്നാണ് അധികൃതർ അറിയിച്ചതെന്ന് ബന്ധുക്കൾ പറഞ്ഞു. പകരം വേറെ ഓക്സിജൻ സിലിണ്ടർ നൽകാൻ ജില്ലാ ആശുപത്രി അധികൃതർ തയാറായില്ലെന്നു ബന്ധുക്കൾ ആരോപിച്ചു. പരിചരണത്തിന് നഴ്സ് ഉണ്ടായിരുന്നില്ല. ഒരു അറ്റൻഡർ മാത്രമാണുണ്ടായിരുന്നത്. യാത്ര തുടങ്ങി രണ്ടു കിലോമീറ്റർ പിന്നിട്ടപ്പോഴേയ്ക്കും ആംബുലൻസിലെ ഓക്സിജൻ തീരുകയും രോഗി മരിക്കുകയുമായിരുന്നു. ആശുപത്രി അധികൃതർക്കെതിരെ നടപടി വേണമെന്നാവശ്യപ്പെട്ട് സെബാസ്റ്റ്യന്റെ ബന്ധുക്കൾ തൃശൂർ ടൗണ്‍ ഈസ്റ്റ് പോലിസ് സ്റ്റേഷനിൽ പരാതി നൽകി. തൃശൂർ ടൗണിലെ ഓട്ടോറിക്ഷ തൊഴിലാളിയാണ് സെബാസ്റ്റ്യൻ. ടെസിയാണ് ഭാര്യ. മക്കൾ: സോഫിയ, എബിൻ.
അന്വേഷണം നടത്തും: ഡിഎംഒ
തൃശൂർ: ഓക്സിജൻ ലഭിക്കാതെ രോഗി മരിച്ച സംഭവത്തിൽ അന്വേഷണം നടത്തുമെന്ന് ഡിഎംഒ കെ. സുഹിത പറഞ്ഞു. രോഗിയെ ജില്ലാ ആശുപത്രിയിൽനിന്ന് മെഡിക്കൽ കോളജിലേക്കാണ് റഫർ ചെയ്തത്.
എന്നാൽ നേരത്തെ ചികിത്സിച്ചിരുന്ന സ്വകാര്യ ആശുപത്രിയിലേക്കാണ് അവർ പോയത്. അവിടെ എത്തി അരമണിക്കൂറിനു ശേഷമാണ് രോഗി മരിച്ചതെന്നാണ് പ്രാഥമിക റിപ്പോർട്ടിൽ പറഞ്ഞിട്ടുള്ളതെന്നും ആംബുലൻസിൽ ആശുപത്രി ജീവനക്കാരെ അടക്കമാണ് അയച്ചതെന്നും ഡിഎംഒ പറഞ്ഞു.
ഓക്സിജൻ സിലിണ്ടർ നിഷേധിച്ചു; ആംബുലൻസിൽ രോഗിക്കു ദാരുണാന്ത്യം
01:37 AM Mar 21, 2018 | Deepika.com