തിരുവനന്തപുരം: കണ്ണൂർ കീഴാറ്റൂരിൽ വയൽക്കിളികൾ പറന്നെത്തിയത് എവിടെ നിന്നായിരുന്നു. അതു വയൽക്കിളികൾ അല്ലെന്നും അമേരിക്കൻ സാമ്രാജ്യത്വത്തിൽ നിന്നു മാരീച വേഷത്തിൽ പറന്നിറങ്ങിയ വയൽക്കഴുകൻമാരാണെന്നുമായിരുന്നു മന്ത്രി ജി. സുധാകരന്റെ കണ്ടെത്തൽ. എന്നാൽ, അമേരിക്ക വരെ പോകേണ്ട ആന്ധ്രിലെയോ ഒഡീഷയിലെയോ മാവോയിസ്റ്റ് മേഖലയിൽ നിന്നാണ് ഇവരുടെ വരവെന്നായിരുന്നു ഇ. പി. ജയരാജൻ കണ്ട കാഴ്ച.
കീഴാറ്റൂരിലെ വയൽസമരത്തിൽ കർഷകരോ തൊഴിലാളികളോ പങ്കെടുത്തിട്ടുണ്ടോ? ഇല്ലെന്നായിരുന്നു വയൽക്കിളികളെ ബൈനോക്കുലറിലൂടെ നിരീക്ഷിച്ച ജെയിംസ് മാത്യുവിന്റെ മറുപടി. ക്ഷേത്ര ഉൗരാളൻമാരായ ഏതാനും ഭൂമിയുടെ അവകാശികൾ മാത്രമാണു സമരത്തിനു പിന്നിൽ. അതും മൂന്നു പേർ. റോഡിനായി വെറും 11.5 ഏക്കർ സ്ഥലം മാത്രമാണു നഷ്ടമാകുന്നതെന്നും ജെയിംസ് മാത്യു പറയുന്നു.
നമ്മളു കൊയ്യും വയലെല്ലാം നമ്മുടേതാകും പൈങ്കിളിയെ എന്നു പാടിയ പഴയ കമ്യൂണിസ്റ്റുകാരുടെ വർഗബോധമൊന്നും വികസനത്തിനു മുന്നിൽ വേണ്ടെന്നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്റെ മറുപടിയുടെ പൊരുൾ. മറ്റുള്ളവരെപ്പോലെ വയൽക്കിളികൾ എവിടെനിന്നു വന്നുവെന്നു കണ്ടെത്താൻ മിനക്കെടാതെ അദ്ദേഹം തറപ്പിച്ചു പറഞ്ഞു. വികസനത്തിനു ദേശീയപാത വേണം. അതിനെ സിപിഎമ്മുകാർ എതിർത്തു എന്ന കാരണത്താൽ ഉപേക്ഷിക്കാനാകില്ല. ഇവിടെ വികസനമാണു മുഖ്യം. ചില കമ്യൂണിസ്റ്റുകാർക്ക് ഇതൊന്നും ബോധ്യപ്പെട്ടിട്ടില്ലെന്ന കാര്യവും അദ്ദേഹം പറഞ്ഞു.
ദേശീയപാതയ്ക്കായി കീഴാറ്റൂരിൽ വയൽ നികത്തുന്നതിന് എതിരേ ഒരു വിഭാഗം സിപിഎമ്മുകാർ നടത്തുന്ന വയൽക്കിളി സമരം അടിയന്തര പ്രമേയത്തിലൂടെ നിയമസഭയുടെ ശ്രദ്ധയിൽ കൊണ്ടുവന്നതു കോണ്ഗ്രസിലെ വി.ഡി. സതീശനായിരുന്നു. വയൽക്കിളികളെ രക്ഷിക്കാനെത്തിയ മാരീചനല്ല, അപഹരിക്കാനെത്തിയ പത്തു തലയുള്ള രാവണനാണു സിപിഎമ്മെന്നായിരുന്നു സതീശന്റെ ആരോപണം.
പാർട്ടിഗ്രാമത്തിലെ കാര്യങ്ങൾ കമ്യൂണിസ്റ്റുകാരെപ്പോലും ബോധ്യപ്പെടുത്താനാകുന്നില്ല. സിപിഎം ഇപ്പോൾ സമരക്കാർക്ക് ഒപ്പമല്ല, സമരക്കാരെ വെടിവയ്ക്കാനെത്തുന്ന പോലീസിനും പട്ടാളത്തിനും ഒപ്പമാണ്. വയൽക്കിളി സമരത്തിനു നേതൃത്വം നൽകുന്ന പഴയ കമ്യൂണിസ്റ്റ് നേതാവ് ജാനകിയെ വെടിവച്ചു കൊല്ലുമെന്നാണു പറയുന്നത്. മുഖ്യമന്ത്രിയോടൊരു അപേക്ഷയുണ്ട്. പാർട്ടിയെ പുറത്താക്കിയ കമ്യൂണിസ്റ്റുകാരെ നിങ്ങൾ കൊല്ലരുത്, കൈയും കാലും വെട്ടിയെടുക്കരുത്, അവരുടെ വീടിനു തീവയ്ക്കരുത്. കൈകൂപ്പി സതീശൻ അപേക്ഷിച്ചു.
ഇപ്പോൾ പരിയാരത്തെ കുന്നുകൾ റിയൽ എസ്റ്റേറുകാർ വാങ്ങിക്കൂട്ടുകയാണ്. രണ്ടാണു ലാഭം. ബൈപ്പാസിനായി വയൽ നികത്താനുള്ള മണ്ണെടുക്കാം. ബൈപ്പാസ് വരുന്നതോടെ ഭൂമി വിൽക്കാം. ഇതോടെ സിപിഎമ്മിലെ എ.എൻ. ഷംസീറും ടി.വി. രാജേഷും ബഹളവുമായി എത്തി. ആരുടെയും പേരെടുത്തു പറയാത്ത വിഷയത്തിൽ ബഹളം ആർക്കു വേണ്ടിയെന്ന സതീശന്റെ ചോദ്യത്തിനും ഭരണപക്ഷ അംഗങ്ങളുടെ ബഹളം ശമിപ്പിക്കാനായില്ല. ഒടുവിൽ സ്പീക്കർ പി. ശ്രീരാമകൃഷ്ണന്റെ കർശന താക്കീതു ലഭിച്ചതോടെയാണു ബഹളത്തിനു വിരാമമായത്.
മറുപടി പറയുന്നതിനിടയിൽ ഭരണത്തിന്റെ സുഖവും ജി. സുധാകരൻ ആസ്വദിച്ചുവെന്നായിരുന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ കണ്ടെത്തൽ. ഇവിടെ എന്നും ഭരണപക്ഷം ഞങ്ങളും പ്രതിപക്ഷം നിങ്ങളുമെന്നായിരുന്നു സുധാകര പക്ഷം. പ്രതിപക്ഷത്തേയ്ക്ക് മറ്റൊരും വരുന്നത് അനുവദിക്കാനാവില്ല. അവിടെ നിങ്ങൾ തന്നെ ഉണ്ടാവണമെന്നായിരുന്നു മന്ത്രി ജി. സുധാകരന്റെ അഭിപ്രായം. കേരളത്തിൽ എക്കാലവും ഒരു കക്ഷി ഭരിച്ചിട്ടില്ലെന്നും അതു സുധാകരൻ ഓർക്കുന്നതു നല്ലതാണെന്നുമായിരുന്നു രമേശ് ചെന്നിത്തല മറുപടി നൽകിയത്.
സ്വന്തക്കാരുടെ നിലവിളി ശബ്ദം സംഗീതം പോലെ ആസ്വദിക്കുകയാണു സിപിഎം. കീഴാറ്റൂരിൽ പുറത്തു നിന്ന് ആരും സമരത്തിനു വരാതിരിക്കാൻ ചെക്ക്പോസ്റ്റ് സ്ഥാപിച്ചിരിക്കുകയാണ്. മഹാരാഷ്ട്രയിൽ കർഷക സമരം നടത്തിയ കെ.കെ. രാഗേഷിന് അവിടെ കൃഷിഭൂമിയുണ്ടോയെന്നും ചോദിച്ചു രമേശ് ചെന്നിത്തല പ്രതിപക്ഷ ഇറങ്ങിപ്പോക്കു പ്രഖ്യാപിച്ചു.
കൃഷിഭൂമിക്കായി സമരം നടത്തുന്നവരെ അടിച്ചമർത്തുകയും ചർച്ച നടത്താൻ കൂട്ടാക്കാതിരിക്കുകയും ചെയ്യുന്ന സർക്കാർ സമീപനത്തിൽ പ്രതിഷേധിച്ചായിരുന്നു കെ.എം.മാണിയുടെ നേതൃത്വത്തിലുള്ള കേരള കോണ്ഗ്രസിന്റെ ഇറങ്ങിപ്പോക്ക്.
കാട്ടിലെ ഗുഹയിൽ കഴിഞ്ഞിരുന്ന ആദിവാസി മധുവിനെ ആനയും കാണ്ടാമൃഗവുമൊന്നും ഉപദ്രവിക്കാതിരുന്നതും നാട്ടിലെ ആൾക്കാർ കാടു കയറി മൃഗീയമായി തല്ലിച്ചതും തൊഴിൽ- എക്സൈസ്- പട്ടികജാതി- വർഗ- പിന്നോക്ക ക്ഷേമ വകുപ്പിന്റെ ധനാഭ്യർഥന ചർച്ചയിൽ പങ്കെടുത്തു പ്രസംഗിച്ച വി.പി. സജീന്ദ്രൻ ചൂണ്ടിക്കാട്ടി. ഇവർക്കു മധുവിന്റെ കാട്ടിലെ താമസസ്ഥലം കാട്ടിക്കൊടുത്തതു വനം വകുപ്പ് ഉദ്യോഗസ്ഥരാണ്. ഇവർക്കെതിരേയും നടപടി വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സർക്കാരിന്റെ മദ്യനയത്തിനെതിരേ മതമേലധ്യക്ഷൻമാരുടെ നേതൃത്വത്തിൽ നടക്കുന്ന പ്രതിഷേധങ്ങളെ സർക്കാർ ഗൗരവത്തിലെടുക്കണമെന്നു റോഷി അഗസ്റ്റിൻ ആവശ്യപ്പെട്ടു. ഋഗ്വേദത്തിൽ എട്ടു തരം മദ്യത്തെ കുറിച്ചാണു പറയുന്നതെന്നും ഇതിൽ സ്ത്രീകൾ കുടിക്കുന്ന മദ്യമായ മുന്നിയൂരിനെ കുറിച്ചു അകനാനൂരിലാണു വ്യക്തമാക്കുന്നതെന്നും ജോണ് ഫെർണാണ്ടസ് പറഞ്ഞു. സംസ്ഥാനം മുഴുവൻ മദ്യം ഒഴുക്കുന്ന നയം ഗുണകരമാണോ എന്നു സർക്കാർ ആലോചിക്കണമെന്നായിരുന്നു പി.സി. ജോർജിന്റെ അഭിപ്രായം.
മദ്യം കുടിക്കാൻ പാടില്ല, വിൽക്കാൻ പാടില്ല, സൂക്ഷിക്കാൻ പാടില്ലെന്ന ഖുറാൻ വചനം ഉൾക്കൊണ്ടാണ് താനും കെ.എൻ.എ ഖാദറുമൊക്കെ മദ്യവിരോധികളായി മാറിയതെന്നു പി.ടി.എ റഹീം പറഞ്ഞു. എൽഡിഎഫിന്റെ മദ്യവിരുദ്ധ പരസ്യത്തിൽ അഭിനയിച്ച ഇന്നസെന്റിനും കെ.പി.എ.സി. ലളിതയ്ക്കുമൊന്നും ഇപ്പോൾ തലയിൽ മുണ്ടിടാതെ നടക്കാൻ കഴിയാത്ത അവസ്ഥയാണെന്നു മഞ്ഞളാംകുഴി അലി പറഞ്ഞു.
തുടർന്നു ധനബില്ലുകൾ നിയമസഭാ വിഷയ നിർണയ സമിതിക്കു വിടാൻ തീരുമാനിച്ചു. മന്ത്രിമാരുടെയും നിയമസഭാംഗങ്ങളുടെയും ശമ്പളവും ബത്തയും വർധിപ്പിച്ചു കൊണ്ടുള്ള ബില്ലും നിയമസഭാംഗങ്ങളുടെ പെൻഷൻ നൽകൽ ഭേദഗതി ബില്ലും നിയമസഭാ വിഷയനിർണയ സമിതിക്കു വിട്ടുകൊണ്ടു രാത്രി ഏഴരയോടെയാണു സഭ സമാപിച്ചത്.
കെ. ഇന്ദ്രജിത്ത്
കണ്ണൂരിൽ വയൽക്കിളികൾ പറന്നെത്തി, അമേരിക്കൻ സാമ്രാജ്യത്വത്തിൽ നിന്ന്
12:46 AM Mar 21, 2018 | Deepika.com