ഫാ. അഗസ്റ്റിൻ കടേപറന്പിൽ (സെന്റ് ജോസഫ് പൊന്തിഫിക്കൽ സെമിനാരി, കാർമൽഗിരി)
“കർത്താവിന്റെ ആത്മാവ് എന്റെമേൽ ഉണ്ട്. ദരിദ്രരെ സുവിശേഷം അറിയിക്കാൻ അവിടുന്ന് എന്നെ അഭിഷേകം ചെയ്തിരിക്കുന്നു. ബന്ധിതർക്കു മോചനവും അന്ധർക്കു കാഴ്ചയും അടിച്ചമർത്തപ്പെട്ടവർക്കു സ്വാതന്ത്ര്യവും കർത്താവിനു സ്വീകാര്യമായ വത്സരവും പ്രഖ്യാപിക്കാൻ അവിടുന്ന് എന്നെ അയച്ചിരിക്കുന്നു.’’ വിശുദ്ധ ലൂക്ക രേഖപ്പെടുത്തുന്ന ഈ വചനം ഇസ്രയേൽ പ്രതീക്ഷിച്ച സമഗ്രമോചനത്തെ സൂചിപ്പിക്കുന്നു. വിശുദ്ധഗ്രന്ഥം ചിത്രീകരിക്കുന്ന രക്ഷ എന്ന ആശയത്തിന് ആത്മീയവശത്തോടൊപ്പം ഭൗതികമായ ഒരു തലംകൂടിയുണ്ട്. അതു മനുഷ്യന്റെ ആത്മാവിന്റെ മോചനത്തോടൊപ്പം സാമൂഹികപരിവർത്തനം കൂടി ലക്ഷ്യമിടുന്നു.
നാലു തലമുറകളായി അടിമത്തത്തിൽ കഴിഞ്ഞിരുന്ന ഇസ്രായേൽ ജനതയുടെ അടുത്തേക്ക് ദൈവം ഇറങ്ങിവരികയും അവരുടെ അടിമത്തം സ്വന്തമായി സ്വീകരിക്കുകയും മോസസിന്റെ നേതൃത്വത്തിൽ അവരെ സ്വാതന്ത്ര്യത്തിലേക്ക് നയിച്ചുകൊണ്ട് അടിമത്തം അവർക്കു നിഷേധിച്ചിരുന്ന വ്യക്തിപ്രാഭവം ഓരോ ഇസ്രയേല്യനും തിരിച്ചു നല്കുകയും ചെയ്യുന്നത് ദൈവികപ്രവൃത്തിയായ രക്ഷ മനുഷ്യന്റെ സമഗ്രമായ പുരോഗതികൂടിയാണെന്ന മേല്പറഞ്ഞ ആശയത്തെയല്ലെ പഠിപ്പിക്കുന്നത്? ബാബിലോണിൽനിന്നുള്ള ഇസ്രയേലിന്റെ തിരിച്ചുവരവ് പരിശോധിച്ചാലും രാഷ്ട്രീയ- സാമൂഹിക വ്യവസ്ഥിതികളുടെ സുസ്ഥിതിയും അതു പ്രദാനം ചെയ്യുന്ന രക്ഷയും ലക്ഷ്യമിടുന്നുണ്ട്. ഇസ്രയേലിന്റെ ചരിത്രത്തിൽ കാണുന്ന ന്യായാധിപന്മാരുടെ നിയമനവും രാജാക്കന്മാർ വഴിതെറ്റുന്പോഴും അഴിമതിയും അക്രമവും സമൂഹത്തിൽ നിറയുന്പോളും പ്രവാചകന്മാർ പ്രത്യക്ഷപ്പെട്ടിരുന്നതും അർഥമാക്കുന്നത് ദൈവം നല്കുന്ന രക്ഷ സമഗ്രമാണെന്നാണ്. അവരുടെ ഇടപെടൽ മൂലം ഏവർക്കും അർഹമായ അവകാശങ്ങൾ സ്ഥാപിക്കാനും സമൂഹത്തെ ഭംഗിയായി ക്രമീകരിക്കാനും ഇസ്രായേലിനു കഴിഞ്ഞു.
യേശുവിന്റെ വചനങ്ങളും അവിടുന്നു പ്രവർത്തിച്ച അത്ഭുതങ്ങളും ആത്മീയ ഭൗതിക മേഖലകളുടെ ബന്ധം ഉറപ്പിക്കുന്നതാണ്. രൂപാന്തരീകരണത്തിനുശേഷം ഉയർന്ന മലയിൽ നിന്ന് ജനങ്ങളുടെ അടുത്തേയ്ക്കുവരുന്ന യേശുവും ശിഷ്യന്മാരും ജനങ്ങളുടെ എല്ലാ മേഖലയിലും ഇടപെടണമെന്ന അർഥം കൈമാറുന്നു. മലമുകളിലെ അനുഭവം കൂടുതൽ കരുത്തോടെ താഴ്വാരങ്ങളിലേയ്ക്ക്, ജനങ്ങളിലേയ്ക്ക് ഇറങ്ങാൻ ശിഷ്യന്മാർക്കു ശക്തി നല്കി. ഇന്നത്തെ ശിഷ്യരിൽനിന്നും അതു പ്രതീക്ഷിക്കുന്നു. മേല്പറഞ്ഞ ആശയത്തിന്റെ പശ്ചാത്തലത്തിൽ സഭയിൽ രൂപപ്പെട്ട പൊളിറ്റിക്കൽ തിയോളജി എന്ന ദൈവശാസ്ത്രശാഖയുടെ പ്രാധാന്യം വർധിക്കുന്നു. സൃഷ്ടികരമായ രൂപാന്തരീകരണത്തിലൂടെയുള്ള മനുഷ്യന്റെയും സമൂഹത്തിന്റെയും വീണ്ടെടുപ്പാണ് പൊളിറ്റിക്കൽ തിയോളജിയുടെ മുഖ്യപ്രമേയം.
വിശുദ്ധഗ്രന്ഥത്തിലും സഭാപഠനങ്ങളിലുമായി അടിസ്ഥാനമിട്ടിരിക്കുന്ന ഈ ദൈവശാസ്ത്രശാഖ വിശ്വാസത്തെ അത്യുത്കൃഷ്ടമായ ഒരനുഭവമാക്കിക്കൊണ്ട് അതിന്റെ അർഥവും മൂല്യവും വർധിപ്പിക്കുന്നു; ജീവിതത്തിന്റെ ദ്വന്ദമാന ആശങ്കകൾ വിശകലനം ചെയ്ത് ഇഹത്തിലെ സാമൂഹിക ഭദ്രതയ്ക്ക് അത് ആക്കം കൂട്ടുന്നു. ആയിരത്തിതൊള്ളായിരത്തി അറുപതിനുശേഷം ലാറ്റിനമേരിക്കയിലും പിന്നീട് ആഫ്രിക്കയിലും ഏഷ്യയിലുമായി വളർന്നുവന്ന വിമോചനദൈവശാസ്ത്രവും ആയിരത്തിതൊള്ളായിരത്തി എണ്പതുകളിൽ അമേരിക്കൻ ഐക്യനാടുകളിൽ രൂപപ്പെട്ട ബ്ലാക്ക് തിയോളജിയും ഇന്ത്യയിൽ വളർന്നുകൊണ്ടിരിക്കുന്ന ദളിത്, ഫിഷർമെൻ ദൈവശാസ്ത്രശാഖകളും സുവിശേഷത്തെയും വിശ്വാസത്തെയും സാമൂഹിക ജീവിതത്തിലേയ്ക്കുകൂടി പരിവർത്തനം ചെയ്തതിന്റെ ഫലമായി ഉണ്ടായതാണ്.
യേശു താൻ വളർന്ന സ്ഥലമായ നസ്രത്തിലെ സിനഗോഗിൽ വായിച്ചതും ആദ്യഭാഗത്ത് ഉദ്ധരിച്ചതുമായ വിശുദ്ധഗ്രന്ഥഭാഗത്തിന്റെ അർഥമെന്താണ്? വിശ്വാസജീവിതം ആരാധനക്രമങ്ങളുടെയും ധാർമികനിയമങ്ങളുടെയും അനുഷ്ഠാനം മാത്രമായി പരിമിതപ്പെടുത്തരുത്; സമൂഹത്തിലേയ്ക്കും മനുഷ്യരുടെ പൊള്ളുന്ന പ്രശ്നങ്ങളിലേയ്ക്കും വിശ്വാസികളും അവർക്ക് നേതൃത്വം നല്കുന്നവരും തിരിയണം, ഇടപെടണം എന്നാകുന്നു. സമൂഹത്തിലെ പ്രശ്നങ്ങളെ കണ്ടില്ലെന്നു നടിക്കാൻ ദൈവവചനപ്രഘോഷകർക്കും വിശ്വാസികൾക്കും കഴിയില്ല എന്ന് അർഥം. വിശുദ്ധ അഗസ്റ്റിൻ തന്റെ City of God എന്ന കൃതിയുടെ ആറ്, ഏഴ് പുസ്തകങ്ങളിലായി ലാറ്റിൻ ചിന്തകനായ മാർക്കസ് വാറയുടെ രാഷ്ട്രീയ നിലപാടുകളെ വിമർശിച്ചുകൊണ്ടും റോമൻ സാമ്രാജ്യത്തിന്റെ രാഷ്ട്രീയ പാപ്പരത്തം വെളിവാക്കിക്കൊണ്ടും എഴുതുന്നുണ്ട്, ആത്മീയ ചിന്തകളുടെ ഇടപെടലുകളിലുമില്ലാത്ത ഭരണക്രമത്തിൽ വിമോചനം അകലെയാണെന്ന്.
നമ്മുടെ പ്രഘോഷണവും വിശ്വാസവും എവിടെ നില്ക്കുന്നു എന്നു മേല്പറഞ്ഞ ചിന്ത നമ്മോടു ചോദിക്കുന്നു. നമ്മുടെ ആധ്യാത്മികത നീതിക്കുവേണ്ടി നില്ക്കാൻ നമ്മെ ശക്തരാക്കുന്നുണ്ടോ? ഫ്രാൻസിസ് പാപ്പാ സുവിശേഷത്തിന്റെ സന്തോഷത്തിൽ എഴുതുന്നു: ’’യഥാർഥ വിശ്വാസം ഒരിക്കലും സുഖദായകമോ തികച്ചും വ്യക്തിപരമോ അല്ല. അത് എപ്പോഴും ലോകത്തെ പരിവർത്തനം ചെയ്യിക്കാനും മൂല്യങ്ങൾ കൈമാറാനും ലോകത്തെ നാം കണ്ട അവസ്ഥയെക്കാൾ നല്ല അവസ്ഥയിൽ എത്തിക്കാനുമുള്ള അഗാധമായ ആഗ്രഹമുള്ളതാണ്.’’ പരിശുദ്ധപിതാവ് തുടർന്നു ഉദ്ബോധിപ്പിക്കുന്നു, ’’പുതിയൊരു ലോകം സൃഷ്ടിക്കാൻ സകലക്രൈസ്തവരും വിളിക്കപ്പെട്ടിരിക്കുന്നു.’’
യേശു തന്റെ ഗ്രാമത്തിലെ സിനഗോഗിൽ പ്രഘോഷിച്ച മോചനത്തിന്റെ സദ്വാർത്ത തന്റെ ജീവൻ നല്കി മനുഷ്യർക്കുവേണ്ടി നേടി. അവിടുത്തെ സഹനവും കുരിശുമരണവും മനുഷ്യരുടെ സമഗ്രവിമോചനത്തിനുവേണ്ടി ആയിരുന്നല്ലോ! അതു നമ്മുടെയും ഉത്തരവാദിത്വമാകുന്നു. നമ്മിൽനിന്നു നമ്മൾ പുറത്തുപോകാനും സമൂഹത്തിൽ നമ്മെ കണ്ടെത്താനും സമൂഹത്തെയും സഭയെയും നീതിപൂർവം പടുത്തയർത്താനും നമ്മുടെ വിശ്വാസവും പ്രഘോഷണവും നമ്മെ പ്രേരിപ്പിക്കുമെങ്കിൽ യേശുക്രിസ്തുവിന്റെ പീഡാനുഭവധ്യാനങ്ങൾക്ക് കൂടുതൽ അർഥം ലഭിക്കും!
വിശ്വാസം സാമൂഹികനിർമിതിക്ക്
12:46 AM Mar 21, 2018 | Deepika.com