തിരുവനന്തപുരം: സംസ്ഥാനത്തെ സഹകരണബാങ്കുകളെ തമ്മിൽ ബന്ധിപ്പിക്കുന്നതിന് ഏകീകൃത സോഫ്റ്റ്വേർ സംവിധാനം സ്ഥാപിക്കുന്നതിനായി ഇഫ്താസ് (ഇന്ത്യൻ ഫിനാൻഷൽ ടെക്നോളജി ആൻഡ് അലൈഡ് സർവീസസ്) എന്ന കമ്പനിക്ക് ചട്ടം ലംഘിച്ച് കരാർ നൽകിയെന്നാരോപിച്ച് പ്രതിപക്ഷം നിയമസഭയിൽനിന്നിറങ്ങിപ്പോയി.
ധനാഭ്യർഥന ചർച്ചയ്ക്കിടെ പി. ഉബൈദുള്ളയാണ് വിഷയം ചൂണ്ടിക്കാട്ടിയത്. തുടർന്ന് ധനാഭ്യർഥന ചർച്ചയ്ക്ക് മന്ത്രി കടകംപള്ളി സുരേന്ദ്രൻ മറുപടി നൽകുന്നതിനിടെ പ്രതിപക്ഷത്തു നിന്നു വി.ഡി. സതീശൻ വീണ്ടും വിഷയം ഉന്നയിച്ചു. പ്രതിപക്ഷത്തിന്റെ ആരോപണത്തിനു വ്യക്തമായി മറുപടി നൽകാൻ മന്ത്രിക്കു കഴിയാതെ വന്നതോടെയാണ് പ്രതിപക്ഷം സഭാ നടപടികൾ ബഹിഷ്കരിച്ച് ഇറങ്ങിപ്പോയത്. 160 കോടി രൂപയുടെ കരാർ എങ്ങനെയാണ് ടെൻഡറോ താത്പര്യപത്രമോ ക്ഷണിക്കാതെ ഒരു കമ്പനിക്ക് നൽകിയതെന്ന് പ്രതിപക്ഷം ചോദിച്ചു. പ്രതിപക്ഷം ആവർത്തിച്ച് ചോദിച്ചിട്ടും ഇതു സംബന്ധിച്ച് വ്യക്തമായ മറുപടി നൽകാൻ മന്ത്രിക്കു കഴിഞ്ഞില്ല.
റിസർവ് ബാങ്കിന്റെ ഉപകന്പനിയാണ് ഇഫ്താസ് (ഇന്ത്യൻ ഫിനാൻഷൽ ടെക്നോളജി ആൻഡ് അലൈഡ് സർവീസസ്) എന്ന് മറുപടി പറഞ്ഞ മന്ത്രി, ഇതു സംബന്ധിച്ച നടപടിക്രമങ്ങൾ നടന്നുവരുന്നതേയുള്ളൂവെന്നും അന്തിമതീരുമാനം ഉണ്ടായിട്ടില്ലെന്നും ഒഴുക്കൻ മട്ടിൽ മറുപടി നൽകി. ഇതിനെതിരേ പ്രതിപക്ഷം കടുത്ത പ്രതിഷേധം ഉയർത്തി. അപ്പോൾ ഇപ്പോൾ തന്റെ കൈവശം പൂർണമായ വിവരങ്ങൾ ഇല്ലെന്നും അത് പിന്നീട് ലഭ്യമാക്കാമെന്നും മന്ത്രി പറഞ്ഞു.
എന്നാൽ, ഏകീകൃത സോഫ്റ്റ്വേർ സ്ഥാപിക്കാൻ ഇഫ്ത്താസിനെ ചുമതലപ്പെടുത്തി സർക്കാർ ഉത്തരവായിട്ടുണ്ടെന്നും ഉദ്യോഗസ്ഥ സമിതി രൂപീകരിച്ചിട്ടുണ്ടെന്നും വി.ഡി. സതീശൻ ചൂണ്ടിക്കാട്ടി.
പ്രതിപക്ഷം സഭ വിട്ടശേഷം മുഖ്യമന്ത്രി ഇക്കാര്യത്തിൽ വിശദീകരണം നടത്തി. റിസർവ് ബാങ്കിന്റെ സബ്സിഡിയറി കമ്പനിയായ ഐഡിആർബിടി (ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഡെവലപ്മെന്റ് ആൻഡ് റിസർച്ച് ഇൻ ബാങ്കിംഗ് ടെക്നോളജി) ക്കു കീഴിലുള്ള കന്പനിയാണ് ഇഫ്താസ് എന്ന് അദ്ദേഹം പറഞ്ഞു.
എന്നാൽ, ടെൻഡർ നടപടികളൊന്നും സ്വീകരിക്കാതെ ഈ കമ്പനിക്ക് 160 കോടി രൂപയുടെ പദ്ധതി എങ്ങനെ കൈമാറിയെന്ന പ്രതിപക്ഷത്തിന്റെ ചോദ്യത്തിന് മുഖ്യമന്ത്രിക്കും ഉത്തരമുണ്ടായിരുന്നില്ല.
സംസ്ഥാനത്തെ ബഹുഭൂരിപക്ഷം പ്രാഥമിക സഹകരണ ബാങ്കുകളിലും ബാങ്കിംഗ് പ്രവർത്തനങ്ങൾക്ക് കാര്യക്ഷമമായ സോഫ്റ്റ്വേർ നിലവിലുണ്ടായിരിക്കെ, ഭീമമായ തുക മുടക്കി ഇഫ്താസ് എന്ന കന്പനിയുമായി ചേർന്ന് ഏകീകൃത സോഫ്റ്റ്വേർ സ്ഥാപിക്കുന്നതിന് പിന്നിലെ താൽപര്യമെന്തെന്ന് വ്യക്തമാക്കണമെന്ന് പി. ഉബൈദുള്ള ആവശ്യപ്പെട്ടു.
സോഫ്റ്റ്വേർ കരാർ: നടപടികൾ പാലിക്കാതെയെന്ന് ആരോപണം
01:13 AM Mar 20, 2018 | Deepika.com