കണ്ണൂർ: സിപിഎം ജില്ലാ സെക്രട്ടറി പി. ജയരാജനെ അപായപ്പെടുത്താൻ തന്റെ നേതൃത്വത്തിൽ ശ്രമം നടക്കുന്നുവെന്നുള്ള പോലീസ് റിപ്പോർട്ട് കൃത്രിമമായുണ്ടാക്കിയതാണെന്ന് പോലീസ് റിപ്പോർട്ടിൽ പരാമർശിക്കുന്ന ആർഎസ്എസ് പ്രവർത്തകൻ പ്രനൂബ്. പല കേസുകളിലും സിപിഎമ്മും പോലീസും തന്നെ കള്ളക്കേസിൽ കുടുക്കിയതിനു പുറമേ ഇപ്പോൾ പുതിയ കേസ് കൂടി ചുമത്തുന്നതിനു സിപിഎം നിർദേശാനുസരണമാണു പോലീസ് ഇത്തരം ഒരു റിപ്പോർട്ട് തയാറാക്കിയത്.
സിപിഎം പ്രവർത്തകരായ രവീന്ദ്രൻ, വാളങ്കിച്ചാൽ മോഹനൻ എന്നിവരുടെ വധക്കേസിൽ പ്രതിയായതിനെ ത്തുടർന്ന് ഒളിവിൽ കഴിയുന്ന പ്രനൂബ് ഒരു ദൃശ്യമാധ്യമത്തിനു നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. രവീന്ദ്രൻ കൊല്ലപ്പെടുന്ന സമയത്ത് താൻ വീട്ടിലായിരുന്നു. ഇക്കാര്യം പോലീസുകാർക്കും അറിയാം. എന്നാൽ കള്ളക്കേസിൽ കുടുക്കുന്നതിനായി പ്രതിചേർക്കുകയായിരുന്നു. വാളാങ്കിച്ചാൽ മോഹനൻ വധക്കേസിലും തന്നെ കള്ളക്കേസിൽ കുടുക്കി.
തന്നെ ഇല്ലാതാക്കാനുള്ള നീക്കമാണ് നടക്കുന്നത്. അതിനാലാണ് ഒളിവിൽ പോയത്-പ്രനൂബ് പറയുന്നു.
പി. ജയരാജനെ അപായപ്പെടുത്താൻ നീക്കമെന്ന ആരോപണം സിപിഎം തന്ത്രമെന്ന്
12:26 AM Mar 20, 2018 | Deepika.com